Latest News

നഗരത്തെ 'തടവിലിട്ട്' അമിത് ഷായുടെ ശ്രീനഗര്‍ സന്ദര്‍ശനം

നഗരത്തെ തടവിലിട്ട് അമിത് ഷായുടെ ശ്രീനഗര്‍ സന്ദര്‍ശനം
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷായ്ക്ക് വേണ്ടി ഒരു നഗരത്തെ മുഴുവന്‍ തടവറയിലാക്കി. പൊതുസുരക്ഷാനിയമമനുസരിച്ച് നൂറ് കണക്കിനു പേരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലേക്കയച്ചു. ഇരു ചക്രവാഹനങ്ങള്‍ നിരോധിച്ചു, നഗത്തില്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍ തോക്ക് ധാരികളെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും അണിനിരത്തി, നഗരത്തില്‍ പ്രധാന പോയിന്റുകളില്‍ യൂനിഫോമിലും അല്ലാതെയും പോലിസിനെയും സൈന്യത്തെയും അണിനിരത്തി. പലയിടങ്ങളിലും റോഡുകള്‍ ബാരിക്കേഡ് വച്ച് ഗതാഗതം തടയുകയോ നിയന്ത്രിക്കുകയോ ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം അമിത് ഷാ നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്. ആഗസ്ത് 2019നാണ് അനുച്ഛേദം 370 റദ്ദാക്കിയത്.

ഈ മാസം കശ്മീരില്‍ പതിനൊന്ന് സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുടിയേറ്റത്തൊഴിലാളികളും മുസ് ലികളും ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ അമിത് ഷാക്ക് വേണ്ടി മൂന്ന് തലത്തിലുള്ള സുരക്ഷയാണ് ഒരുക്കിയത്.

ഷായുടെ സന്ദര്‍ശന സമയത്ത് ആക്രമണം ഇല്ലാതിരിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് പോലിസ് അറിയിച്ചു.

രാജ് ഭവനില്‍ നിന്ന് ഷെര്‍ ഇ കശ്മീര്‍ അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് സെന്ററിലേക്കുള്ള റോഡ് അടച്ചുപൂട്ടി നാട്ടുകാരുടെ പ്രവേശനം പൂര്‍ണമായി തടഞ്ഞു.

സന്ദര്‍ശനത്തിനു മുന്നോടിയായി 900 പേരെ പൊതുസുരക്ഷാ നിമമനുസരിച്ച് (പിഎസ്എ )കസ്റ്റഡിയിലെടുത്തു. ഒരാളെ പ്രത്യേകിച്ച് വിചാരണയൊന്നുമില്ലാതെ ഒരു വര്‍ഷം വരെ തടവിലിടാവുന്ന നിയമമാണ് ഇത്.

കഴിഞ്ഞ ആഴ്ച മാത്രം 50 പേരെ പിഎസ്എ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച 26 പിഎസ്എ തടവുകാരെ പോലിസ് യുപിയിലെ ആഗ്ര ജയിലിലേക്ക് മാറ്റി.

നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അനൗദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തി. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇരുചക്രവാനഹങ്ങള്‍ നിരത്തിലിറങ്ങാന്‍ പോലിസ് അനുവദിക്കുന്നില്ല. മാത്രമല്ല, രേഖകളുണ്ടായിട്ടും നൂറ് കണക്കിന് ഇരുചക്രവാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുചക്രവാനങ്ങള്‍ പിടിച്ചെടുത്തതും അമിത് ഷായുടെ സന്ദര്‍ശനവും തമ്മില്‍ ബന്ധമില്ലെന്നാണ് പോലിസ് നിലപാട്. അതേസമയം ഷായുടെ സന്ദര്‍ശനത്തിനു ശേഷം വാഹനങ്ങള്‍ വിട്ടുകൊടുക്കുമെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ വന്നവരാണ് സിവിലിയന്‍മാരെ കൊലപ്പെടുത്തിയതെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു. പലയിടങ്ങളിലും കൊറിയര്‍ സര്‍വീസുകള്‍ പോലിസ് തടസ്സപ്പെടുത്തി.

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുന്നത് കൂട്ടശിക്ഷപോലെയാണ് അനുഭവപ്പെടുന്നതെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

Next Story

RELATED STORIES

Share it