Latest News

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ നിരവധി; ചേര്‍ത്തല താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങളും അടച്ചിടും

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ നിരവധി; ചേര്‍ത്തല താലൂക്കിലെ മുഴുവന്‍ പ്രദേശങ്ങളും അടച്ചിടും
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കൊവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍/കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇതുകൂടാതെ മാവേലിക്കര താലൂക്കിലെ ഐടിഡിപി ബറ്റാലിയനിലെ 50ലധികം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ഉള്ള അടിയന്തര നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍.

ഈ പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. ദേശീയപാതയിലൂടെയും, കായംകുളം പുനലൂര്‍ റോഡിലൂടെയും ഗതാഗതം അനുവദനീയമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഉളള പ്രദേശങ്ങളില്‍ റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ ഇറങ്ങുവാനോ /കയറുവാനോ പാടുളളതല്ല.

അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല

ഈ പ്രദേശങ്ങളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. പൊലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കും.ഇവിടെ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പൊലീസ് / വാര്‍ഡ് ആര്‍.ആര്‍.റ്റി കളുടെ സേവനം തേടാവുന്നതാണ്.

ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

കൊവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പൊലീസ്, ട്രഷറി, പെട്രോളിയം, എല്‍.പി.ജി, പോസ്‌റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ഈ പ്രദേശങ്ങളിലെ മുഴുവന്‍ വാര്‍ഡുതല ജാഗ്രതാസമിതികളും അടിയന്തിരമായി കോവിഡ് 19 നിര്‍വ്യാപന /നിരീക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്കി. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും കജഇ സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കും.

Next Story

RELATED STORIES

Share it