Latest News

എകെജി സെന്റര്‍ ആക്രമണം; ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

എകെജി സെന്റര്‍ ആക്രമണം; ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സുഹൈല്‍ ഷാജഹാന്‍, ടി നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. വിമാനത്താവളങ്ങള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് കൈമാറി. സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്റെ സ്‌കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. സംഭവത്തിന് ശേഷം സുബീഷ് കുവൈത്തിലേക്ക് കടന്നിരുന്നു. ഇയാളാണ് ആക്രമണത്തിന് ഉപയോഗിച്ച വാഹനം കഴക്കൂട്ടം വരെ എത്തിച്ചുനല്‍കിയത്.

ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക നവ്യ ടി എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്. ജിതിന്‍ സ്‌ഫോടകവസ്തു എറിയാനുപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ പോലിസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്റെ പങ്ക് വ്യക്തമായത്.

സുഹൈലിന്റെ ഡ്രൈവര്‍ സുബീഷിന്റെ ഉടസ്ഥതയിലുള്ള സ്‌കൂട്ടറാണ് ജിതിന്‍ ഉപയോഗിച്ചത്. സംഭവ ദിവസം രാത്രിയില്‍ ഗൗരീശപട്ടത്ത് ഈ സ്‌കൂട്ടര്‍ എത്തിച്ചത് ജിതിന്റെ സുഹൃത്ത് നവ്യയാണ്. ഗൗരീശപട്ടത്തു നിന്നും സ്‌കൂട്ടറോടിച്ച് സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിന്‍ സ്‌കൂട്ടര്‍ നവ്യയ്ക്ക് കൈമാറിയെന്നാണ് പോലിസ് പറയുന്നത്. നവ്യ ഈ സ്‌കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോവുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് ജിതിനിലേക്ക് അന്വേഷണമെത്തിയത്.

കേസില്‍ നവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്‌കൂട്ടര്‍ കൈമാറിയെന്ന് നവ്യ പോലിസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍, സ്‌ഫോടനത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലിസിന് മൊഴി നല്‍കിയത്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് നവ്യ ഒളിവില്‍ പോയത്. ആക്രമണത്തിന് ജിതിനെ സഹായിച്ചെന്ന കുറ്റമാണ് നവ്യയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആറ്റിപ്ര വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു നവ്യ. ആക്രമണം വരെ മൂന്നുപേരും ഫോണില്‍ നിരന്തരം സംസാരിച്ചിരുന്നു. എന്നാല്‍, ഇതിനുശേഷം ഫോണില്‍ ബന്ധമുണ്ടായിട്ടില്ല. പകരം ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു ആശയവിനിമയം.

Next Story

RELATED STORIES

Share it