Latest News

അന്തര്‍ദേശീയ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ മെസ്സിഫാനായ ഒരു മലയാളിവനിത

അന്തര്‍ദേശീയ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ മെസ്സിഫാനായ ഒരു മലയാളിവനിത
X

കോഴിക്കോട്; മെസ്സിയുടെ അടക്കമുള്ളവരുടെ അന്തര്‍ദേശീയ മല്‍സരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന ഒരു മലയാളി നമുക്ക് അദ്ഭുതവും അഭിമാനവുമാണ്. അത് മലപ്പുറത്തെ ഒരു കുഗ്രാമത്തിലെ തട്ടക്കാരിയായ മാപ്പിളപെണ്‍കൊടിയാണെങ്കിലോ... അങ്ങനെ അദ്ഭുതപ്പെടാന്‍ അതിലൊന്നുമില്ലെങ്കിലും നാം അദ്ഭുതപ്പെട്ടേക്കും. മങ്ങാട്ടുപറമ്പിലെ ജുഷ്‌ന ഷാഹിന്‍ അങ്ങനെയൊരു ഭാഗ്യം ലഭിച്ചവളാണ്. കൊവിഡ് കാലത്ത് സ്റ്റേഡിയങ്ങള്‍ അടച്ചിട്ട് മല്‍സരങ്ങള്‍ നടത്തിയപ്പോള്‍ പ്രവേശനം അനുവദിക്കപ്പെട്ട ചുരുക്കം റിപോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അവര്‍.


2009ല്‍, സ്‌പെയിനിലെ വിദ്യാഭ്യാസ മന്ത്രാലയം സ്‌പെയിനിലെ ഭാഷാ അസിസ്റ്റന്റ് പ്രോഗ്രാമിനായി ജെഎന്‍യുവിലെ 70 വിദ്യാര്‍ത്ഥികളില്‍ ഒരാളായി ഷാഹിന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ യാത്ര ആരംഭിക്കുന്നത്. ഇപ്പോള്‍ ഷാഹിന്‍ സ്‌പെയിനിലെ ടീച്ചിംഗ് അസിസ്റ്റന്റും ഫുട്‌ബോള്‍ റിപോര്‍ട്ടറുമാണ്.

ഫുട്‌ബോള്‍ മൈതാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലാത്ത ഒരു പ്രദേശത്താണ് അവളും ജനിച്ചത്. എന്നിട്ടും അവള്‍ ഫുട്‌ബോളിനെ ഇഷ്ടപ്പെട്ടു. പഠിച്ച കേന്ദ്രീയ വിദ്യാലയ ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇക്കാലത്ത് 'കായികമേഖലയെക്കുറിച്ചും അതിന്റെ നിയമങ്ങളെക്കുറിച്ചും പഠിക്കാന്‍ ഷാഹിന്‍ സമയം ചെലവഴിച്ചു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മെസ്സിയോട് സംസാരിക്കാന്‍ സ്പാനിഷ് പഠിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. അന്ന് അത് സാധിച്ചില്ല. പിന്നീട് യാഥാര്‍ത്ഥ്യമായി. 2019ല്‍ സ്‌പെയിനില്‍ ജോലി ചെയ്യുന്ന ആദ്യ ശമ്പളം ലഭിച്ചപ്പോള്‍, തന്റെ സ്‌പോര്‍ട്‌സ് ഹീറോയായ മെസ്സി കളിക്കുന്നത് കാണാന്‍ ബാഴ്‌സലോണയിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള ടിക്കറ്റുകള്‍ വാങ്ങി. ആ മല്‍സരം കണ്ടു.

കഴിഞ്ഞ വര്‍ഷം മെസ്സി ഫ്രാന്‍സിലെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്‌ജെ) ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് മാറിയപ്പോള്‍, ഷാഹിന്‍ പാരീസിലേക്ക് പറന്നു, ടീം പരിശീലനം നേടുന്നത് നേരിട്ട് കണ്ടു.

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, കേരളത്തിന് പുറത്ത് പഠിക്കാന്‍ താല്‍പ്പര്യമുള്ളവരെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ഷാഹിന്‍ പങ്കെടുത്തിരുന്നു. അതാണ് ജെഎന്‍യുവില്‍ സ്പാനിഷ് ബിരുദകോഴ്‌സായി തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്. 2019 സെപ്റ്റംബറില്‍, ഷാഹിന്‍ സ്‌പെയിനിലേക്ക് പോയി.

അവള്‍ പഠിച്ച സ്പാനിഷായിരുന്നില്ല, അവിടെയുള്ളവര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെപ്പോലെ അവളെയും സ്‌പെയിനിലെ വിവിധ നഗരങ്ങളില്‍ പാര്‍പ്പിച്ചു.

2014ല്‍ ഷാഹിന്‍ ജെഎന്‍യുവില്‍ പഠിക്കുമ്പോള്‍ കമ്പാനിയന്‍ മാസികയിലാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. താന്‍ കണ്ട മത്സരങ്ങളെക്കുറിച്ചായിരുന്നു അവ. ഓണ്‍ലൈന്‍ മാഗസിനായ ദി ഫൂട്ടി ടൈംസിനുവേണ്ടിയും റിപോര്‍ട്ട് ചെയ്തു. 2018 ഫിഫ ലോകകപ്പും റിപോര്‍ട്ട് ചെയ്തു. മീഡിയവണിലും ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ മക്തൂബ് മീഡിയയിലും ഷാഹിന്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

2021ല്‍ ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌റ്റേഡിയങ്ങള്‍ പൊതുജനങ്ങള്‍ക്കായി അടച്ചപ്പോള്‍, സ്‌പെയിനിലെ കോപ്പ ഡെല്‍ റേയുടെ സെമി ഫൈനല്‍ റിപോര്‍ട്ട് ചെയ്യുന്നതിനായി അക്രഡിറ്റേഷന്‍ പാസുള്ള ചുരുക്കം ചില മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അവര്‍. അന്ന് ഏഴുമാസം ഗര്‍ഭിണിയായിരുന്നു.


2022 ഫെബ്രുവരിയില്‍, പാരീസില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് 16 റിപോര്‍ട്ട് ചെയ്യുന്നതിനായി പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ നിന്ന് അവള്‍ക്ക് അംഗീകാരം ലഭിച്ചു. പിഎസ്ജി ക്ലബിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന പത്രസമ്മേളനത്തിലും അവര്‍ പങ്കെടുത്തു, അവിടെ കരിം ബെന്‍സെമയോട് (റിയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍) ചോദിച്ച പത്ത് ചോദ്യങ്ങളില്‍ ഒന്ന് അവളുടേതായിരുന്നു.

ഫുട്‌ബോളിനോടുള്ള അവളുടെ ഇഷ്ടം ബാല്യകാല താല്‍പ്പര്യമായി മാത്രമാണ് ഷാഹിനിന്റെ മാതാപിതാക്കള്‍ കണ്ടിരുന്നത്, റിപോര്‍ട്ടറാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സികെഎ ജബ്ബാറാണ് പിതാവ്. മാതാവ് നസില സിഎച്ച് തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്യുന്നു. വടക്ക്പടിഞ്ഞാറന്‍ സ്‌പെയിനിലെ വിഗോ നഗരത്തിലാണ് ഷാഹിന്‍ ഇപ്പോള്‍ ഭര്‍ത്താവ് അവദ് അഹമ്മദിനും മകള്‍ക്കുമൊപ്പം താമസിക്കുന്നത്. (ടു സര്‍ക്കിള്‍സ്.നെറ്റില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിനെ ആശ്രയിച്ചെഴുതിയ കുറിപ്പ്)

Next Story

RELATED STORIES

Share it