Latest News

നോട്ട്‌നിരോധനത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ അഥവാ പിന്നോട്ട് നടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന

നോട്ട്‌നിരോധനം നിരവധി ദുരന്തങ്ങള്‍ കൊണ്ടുവന്നു. തുടക്കത്തില്‍ വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വലിയ ദുരന്തങ്ങളൊന്നും വരുത്തിവച്ചില്ലെങ്കിലും ചെറുകിട വ്യവസായങ്ങളും കച്ചവടങ്ങളും രാജ്യത്താകമാനം തകര്‍ന്നുതരിപ്പണമായി.

നോട്ട്‌നിരോധനത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ അഥവാ പിന്നോട്ട് നടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന
X

2016 നവംബര്‍ 8 നാണ് നാടകീയമായ ഒരു ടെവിലിഷന്‍ പ്രസംഗത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട്‌നിരോധനം പ്രഖ്യാപിച്ചത്. അന്ന് അര്‍ധരാത്രി മുതല്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നോട്ട്‌നിരോധനത്തിന് സര്‍ക്കാര്‍ നിരവധി പ്രധാനവും അപ്രധാനവുമായ കാരണങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. സമ്പദ്ഘടനയില്‍ കള്ളപ്പണത്തിനുള്ള സ്വാധീനത്തെ ഇല്ലാതാക്കുകയായിരുന്നുവത്രെ മുഖ്യ ഉദ്ദേശ്യം.

സര്‍ക്കാര്‍ അടിച്ചിറക്കിയതിനേക്കാള്‍ അധികം കറന്‍സി വിപണിയിലുണ്ടെന്നും പാകിസ്താനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന കള്ളനോട്ടടി കേന്ദ്രങ്ങളാണ് ഇതിനുപിന്നിലെന്നും സര്‍ക്കാര്‍ വാദിച്ചു. ഇങ്ങനെ വിപണിയില്‍ പലതരത്തില്‍ വിതരണം ചെയ്യപ്പെട്ട വ്യാജകറന്‍സി ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നോട്ട് നിരോധനം അവതരിപ്പിക്കപ്പെട്ടത്. നികുതിവെട്ടിപ്പും കള്ളക്കടത്തും നടത്തി കുന്നുകൂട്ടിയ കറന്‍സി ശേഖരം രാജ്യത്തെ തീവ്രവാദത്തിന് പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളുടെ തീവ്രവാദത്തിന് കാരണമാണെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഈ കെട്ടിയിരിക്കുന്ന ധനം പുറത്തുകൊണ്ടുവരാനും നോട്ട്‌നിരോധനം ഉപയോഗപ്പെടുമെന്നും പ്രഖ്യാപിക്കപ്പെട്ടു. വിനിമയം ഡിജിറ്റലായി മാറുമെന്നതായിരുന്നു പറയപ്പെട്ട മറ്റൊരു ഗുണം.


നോട്ട് നിരോധനം വന്ന ആ ദിവസം എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം ഒന്നും പിടികിട്ടിയില്ലെങ്കിലും ആശങ്ക വമ്പിച്ചതായിരുന്നു. തങ്ങളുടെ പോക്കറ്റിലുള്ള പണം ഒരു നിമിഷം വെറും കടലാസുകഷണമായി മാറിയെന്ന അറിവ് പലരെയും ഞെട്ടിച്ചു. ആശുപത്രികളില്‍ ഓപറേഷന്‍ കാത്തു കിടന്നിരുന്നവര്‍, വാങ്ങിയ കടം തിരിച്ചടക്കാന്‍ പണം സ്വരുക്കൂട്ടിയവര്‍, കൈയില്‍വന്നു ചേര്‍ന്ന പണം ഒരൊറ്റ രാത്രിയില്‍ പണമല്ലാതായി മാറിയെന്നറിഞ്ഞവര്‍, ചെറിയ കറന്‍സികളില്ലാത്തതിനാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും പെട്ടുപോയവര്‍... ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. കൈവശമുള്ള നിരോധിക്കപ്പെട്ട കറന്‍സി ബാങ്കുകളില്‍ ചെന്നു മാറ്റാമെന്ന പ്രഖ്യാപനം ഒരു ദുരന്തമായാണ് മാറിയത്. പണത്തിനുവേണ്ടി രാജ്യം മുഴുവന്‍ ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്നു. ചരിത്രത്തിലാദ്യമായി ക്യൂനിന്ന് മരണത്തിനു കീഴടങ്ങിയവരുടെ വാര്‍ത്ത നമുക്ക് കേള്‍ക്കേണ്ടിവന്നു. വിചിത്രമായിരുന്നു ആ കാലം.

നോട്ട്‌നിരോധനത്തോടുള്ള പ്രമുഖരുടെ നിലപാടുകളായിരുന്നു മറ്റൊന്ന്. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് പതിനഞ്ച് ലക്ഷം രൂപ വച്ച് ഇട്ടുതരാവുന്ന അത്രയും കള്ളപ്പണം ഉണ്ടെന്നും അത് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനത്തില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തിയവരും അല്ലാത്തവും മോദിക്കു പിന്നില്‍ അണിനിരന്നു. സമ്പദ്ഘടനയില്‍ പിടിമുറുക്കിയ കള്ളപ്പണത്തോടുള്ള തങ്ങളുടെ എതിര്‍പ്പാണ് ചിലരെ പ്രചോദിപ്പിച്ചതെങ്കില്‍ ന്യൂനപക്ഷവിരുദ്ധതയിലായിരുന്നു ചിലരുടെ ഊന്നല്‍. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലെ കള്ളപ്പണത്തിന്റെ നടത്തിപ്പുകാരാണെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു.

എന്നാല്‍ നോട്ട്‌നിരോധനം അതിന്റെ ആദ്യ വാര്‍ഷികം പൂര്‍ത്തിയാക്കും മുമ്പേ വസ്തുതകള്‍ പുറത്തുവന്നു. സമ്പദ്ഘടനയില്‍ കള്ളപ്പണത്തിന്റെ അളവുകള്‍ പ്രവചിച്ചവരുടെ കണക്കുകള്‍ തെറ്റിച്ചുകൊണ്ട് അടിച്ചിറക്കിയതില്‍ കൂടുതല്‍ കറന്‍സി റിസര്‍വ് ബാങ്കിലേക്ക് തിരിച്ചുവന്നു. ആദ്യമാദ്യം കണക്കുകള്‍ മറച്ചുവച്ച് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ വിലപ്പോയില്ല. വ്യാജകറന്‍സി നിയന്ത്രിക്കാന്‍ കൊണ്ടുവന്ന അതീവ സങ്കീര്‍ണമായ ഘടനയുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട 2000 ത്തിന്റെ കറന്‍സിയുടെ വ്യാജപതിപ്പ് ഗുജറാത്തില്‍ നിന്നുതന്നെ ആദ്യം പുറത്തുവന്നു. പിന്നീടത് രാജ്യം മുഴുവന്‍ വ്യാപിക്കുന്നതും നാം കണ്ടു.

നോട്ട്‌നിരോധനം നിരവധി ദുരന്തങ്ങള്‍ കൊണ്ടുവന്നു. തുടക്കത്തില്‍ വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വലിയ ദുരന്തങ്ങളൊന്നും വരുത്തിവച്ചില്ലെങ്കിലും ചെറുകിട വ്യവസായങ്ങളും കച്ചവടങ്ങളും രാജ്യത്താകമാനം തകര്‍ന്നുതരിപ്പണമായി. കൂലിപ്പണക്കാരും കൈത്തൊഴിലുകാരും തൊഴില്‍രഹിതരായി. പണത്തിന്റെ അഭാവം ഗ്രാമീണ സമ്പദ്ഘടനയെ മാത്രമല്ല, ഇന്ത്യന്‍ വിപണിയെ മൊത്തത്തില്‍ നിശ്ചലമാക്കി. ആദ്യമാദ്യം കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ പ്രതിസന്ധി വിവിധ തരത്തില്‍ മറച്ചുവയ്്ക്കാന്‍ കഴിഞ്ഞെങ്കിലും മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രതിസന്ധി അവരിലേക്കും വ്യാപിച്ചു. ജിഡിപിയുടെ 1.5 ശതമാനം വെട്ടിക്കുറച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട കുഴപ്പം ജിഎസ്ടിയുടെ പ്രഖ്യാനത്തോടെ ദുരന്തമായി മാറി. അഞ്ച് രൂപ ബിസ്‌കറ്റില്‍ പ്രത്യക്ഷപ്പെട്ട പ്രതിസന്ധി ഓട്ടോമൊബൈല്‍ വ്യവസായത്തിലേക്ക് നീങ്ങാന്‍ അധികം സമയമെടുത്തില്ല.

വിപ്ലവമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ഡിജിറ്റല്‍ വിനിമയം ചില വിഭാഗങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ ഉപകരിച്ചുവെങ്കിലും ഗ്രാമീണ ഇന്ത്യയില്‍ ഒരുപ്രയോജനവുമുണ്ടാക്കിയില്ല.

നോട്ട്‌നിരോധനത്തിന്റെ അനുബന്ധമായി കൊണ്ടുവന്ന ചില പരിഷ്‌കാരങ്ങള്‍ എങ്ങനെ ഇന്ത്യന്‍ ജനതയെയും സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിച്ചുവെന്നു മാത്രം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. പൊതുവില്‍ ജനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും നിവര്‍ത്തിച്ചിരുന്ന ബാങ്കുകള്‍ ജനങ്ങളുടെ യജമാനന്മാരായി. പലതരം പരിഷ്‌കാരങ്ങളിലൂടെ അവര്‍ ജനങ്ങളുടെ കൈയിലുള്ള മുഴുവന്‍ തുകയും സ്വന്തം അക്കൗണ്ടിലെത്തിച്ചു. എത്തിയ പണമാകട്ടെ തിരികെത്തരുന്നതിന് നിരവധി നിബന്ധനകളും വച്ചു. എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ കൊണ്ടുവന്ന നിബന്ധനകളാണ് ഇന്ന് എസ്ബിഐയുടെ ഒരു മുഖ്യവരുമാന സ്രോതസ്സ്.

താഴെതലത്തിലെ കറന്‍സി വിനിമയത്തെ നിയന്ത്രിച്ച് നികുതിവലയുടെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നതാണ് മറ്റൊരു ഫലം. കൈവശം വയ്ക്കാവുന്നതും കൈമാറുന്നതുമായ പണത്തിന്റെ അളവ് നിയന്ത്രിച്ചാണ് ഇത് സാധിച്ചത്. ബാങ്കുകളും അക്കാര്യത്തില്‍ അവര്‍ക്കൊപ്പം നിന്നു. ഒറ്റ നോട്ടത്തില്‍ അത് ന്യായമെന്നു തോന്നാമെങ്കിലും സ്വന്തം ബാധ്യതകളൊന്നും നിവര്‍ത്തിക്കാത്ത ഒരു സര്‍ക്കാരുള്ള രാജ്യത്ത് ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് വരുത്തിവയ്ക്കുന്നത് നഷ്ടം മാത്രമാണ്. നികുതിവലയ്ക്കു പുറത്ത് പ്രവര്‍ത്തിച്ചിരുന്ന ഈ പണമാണ് ഒരു പരിധിവരെ നമ്മുടെ ഗ്രാമീണസമ്പദ്ഘടനയെ ചലനാത്മകമായി നിലനിര്‍ത്തിയത്. നികുതിവല നിശ്ചലമാക്കിയത് അതിനെയാണ്.

Next Story

RELATED STORIES

Share it