Emedia

''അനീതിയുടെ നിശബ്ദ ബലിയാടാവുന്നതിനേക്കാള്‍ അഭികാമ്യം രക്തസാക്ഷ്യത്തിന്റെ ഭാഗ്യം കിട്ടലാണ്...''; കോടതിയിലെ വിവേചനങ്ങള്‍ തുറന്നുകാട്ടി അബ്ദുന്നാസിര്‍ മഅ്ദനി

'ഇത്തരം കാര്യങ്ങളില്‍ കോടതി വിധികളല്ല; മനുഷ്യത്വമാണ് പ്രധാനം പക്ഷേ, അത് ഒരു മനുഷ്യനില്‍ നിന്നേ പ്രതീക്ഷിക്കാന്‍ പറ്റൂ' എന്നു ഞാന്‍ പറയേണ്ടി വന്നു.

അനീതിയുടെ നിശബ്ദ ബലിയാടാവുന്നതിനേക്കാള്‍ അഭികാമ്യം രക്തസാക്ഷ്യത്തിന്റെ ഭാഗ്യം കിട്ടലാണ്...;    കോടതിയിലെ വിവേചനങ്ങള്‍ തുറന്നുകാട്ടി അബ്ദുന്നാസിര്‍ മഅ്ദനി
X

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യം നേടിയെങ്കിലും വിവിധ രോഗങ്ങള്‍ അലട്ടുന്നതിനാലും ജാമ്യ വ്യവസ്ഥയിലെ കാര്‍ക്കശ്യവും കാരണം ബംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കോടതിയില്‍ തനിക്ക് ഏറ്റവുമൊടുവിലുണ്ടായ വിവേചനങ്ങള്‍ തുറന്നുകാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സുപ്രിംകോടതി ഉത്തരവ് പോലും വകവയ്ക്കാതെ, ശത്രുതാമനോഭാവത്തോടെ തന്നോട് പെരുമാറുന്ന ജഡ്ജിമാരുടെ നിലപാടിനെയാണ് മഅ്ദനി വേദനയോടെ, അല്‍പ്പം അമര്‍ഷത്തോടെ പങ്കുവയ്ക്കുന്നത്.


അബ് ദുന്നാസിര്‍ മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങളും ഒന്ന് അറിഞ്ഞിരിക്കണമല്ലോ?

പതിറ്റാണ്ടുകളായുള്ള 'നീതി'ക്കായി നടത്തുന്ന അലച്ചിലിനിടയില്‍ ഇന്നലെ ഉണ്ടായ ഒരു സംഭവം ഈ പീഡന വേളയില്‍ എനിക്ക് എല്ലാ നിലയിലും പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നതിനാല്‍ ഇവിടെ പങ്കുവയ്ക്കുകയാണ്. 2014 ജൂലൈ മാസത്തില്‍ ബഹു. സുപ്രിംകോടതിയില്‍ നിന്നു ജാമ്യം ലഭിച്ച ശേഷം കുറച്ചുനാള്‍ സൗഖ്യ ആശുപത്രിയിലും പിന്നീട് മൂന്നു വര്‍ഷത്തോളം സഹായ ഹോസ്പിറ്റലിലും ചികില്‍സയിലായിരുന്ന ഞാന്‍ ഇപ്പോള്‍ ഒരു അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചുകൊണ്ട് ചികില്‍സ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്റെ പ്രയാസകരമായ ശാരീരികാവസ്ഥയില്‍ നിരന്തരം കോടതിയില്‍ പോവുന്നത് ബുദ്ധിമുട്ടായത് കൊണ്ട് തന്നെ എന്നോട് ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുത്തപ്പെട്ടിട്ടുള്ള സാക്ഷികള്‍ ഹാജരാവുന്ന ദിവസങ്ങളില്‍ മാത്രം കോടതിയില്‍ ഹാജരാവുകയാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ തികഞ്ഞ പക്ഷപാതിയായിരുന്ന അന്നത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിത്യവും ഞാന്‍ കോടതിയില്‍ ഹാജരാവുക തന്നെ ചെയ്യണം എന്ന് വാശിപിടിക്കുകയും വിചാരണക്കോടതിയില്‍ എന്റെ വക്കീലുമാര്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിക്കാതെ വരികയും ചെയ്തപ്പോള്‍ ബഹു. സുപ്രിംകോടതിയെ സമീപിക്കുകയും എന്റെ അനാരോഗ്യാവസ്ഥയെപ്പറ്റി കൃത്യമായി ബോധ്യപ്പെട്ട സുപ്രിംകോടതി ഞാന്‍ ഹാജരാകേണ്ട ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയിലെത്തിയാല്‍ മതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി കേസ് കേട്ടു കൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റുന്നത് സാധാരണനിലയില്‍ യുഎപിഎ പ്രകാരമുള്ള കേസുകള്‍ കേട്ടു കൊണ്ടിരിക്കുന്ന ജഡ്ജിമാരെ ഇടക്കുവെച്ചു സ്ഥലം മാറ്റാറില്ല. കേരളത്തില്‍ അങ്ങനെയൊരു കേസ് നടത്തിക്കൊണ്ടിരുന്ന ഒരു ജഡ്ജി(വിജയകുമാര്‍) ഇടയില്‍ റിട്ടയര്‍ ചെയ്തിട്ടുപോലും കേരളാ ഹൈക്കോടതി ആ കേസിന്റെ വിധി പറയുന്നത് വരെ അദ്ദേഹത്തിന്റെ സര്‍വീസ് നീട്ടികൊടുക്കുകയാണുണ്ടായത്.എന്നാല്‍ എന്റെ കേസില്‍ പലപ്പോഴുമെന്നത് പോലെയുണ്ടായ ഈ 'അജ്ഞാത കാരണതാലുള്ള' സ്ഥലം മാറ്റം മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലല്ലോ?. പിന്നീട് ദീര്‍ഘമായ ആറു മാസത്തോളം പുതിയ ഒരു ജഡ്ജിയെ നിയമിക്കാതിരുന്നു ഹൈക്കോടതി ചീഫ്ജസ്റ്റിസിനുള്‍പ്പടെ ജയിലിലിരിക്കുന്ന പ്രതികള്‍ പല പരാതികളും അയച്ച ശേഷം പുതിയ ഒരു ജഡ്ജിയെ നിയമിച്ചു. പുതിയ ജഡ്ജി ചുമതലയേറ്റ ഉടന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടത് ഞാന്‍ കോടതിയില്‍ ദിവസവും എത്തണമെന്നായിരുന്നു. എന്റെ ആരോഗ്യാവസ്ഥയും സുപ്രിം കോടതിയുടെ നിര്‍ദ്ദേശവുമൊക്കെ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ എന്റെ വക്കീലുമാര്‍ ശ്രമിച്ചുവെങ്കിലും 'പണം ഉള്ളവര്‍ക്ക് വലിയ വക്കീലുമാരെ വെച്ചു ഓര്‍ഡറുകള്‍ വാങ്ങാന്‍ പറ്റും സുപ്രീംകോടതി ഓര്‍ഡറിന്റെ ബലത്തില്‍ നില്‍ക്കാതെ കോടതിയില്‍ ഹാജരാവണം' എന്നു അദ്ദേഹം ആവശ്യപ്പെടുകയാണുണ്ടായത്.

അദ്ദേഹം ചാര്‍ജെടുത്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് എന്റെ പ്രിയ മാതാവിന്റെ അസുഖം മൂര്‍ഛിച്ച് മരന്നാസന്നയാകുന്നതുംനാട്ടില്‍ പോകാന്‍ അനുമതി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതും അന്നത്തെ പി.പി ആ ആവശ്യത്തെ എതിര്‍ത്തു കൊണ്ട് കോടതിയില്‍ പറഞ്ഞത് 'ഇടയ്ക്കിടെ കേരളത്തിലേക്ക് ടൂര്‍ പോകാനാണ് ഇങ്ങനെ പെറ്റീഷനുകള്‍ ഇടുന്നത്' എന്നാണ് ദീര്‍ഘമായ വാദത്തിനു ശേഷം 'മാതാവിനെ കാണാന്‍ ആവശ്യമുള്ളപ്പോള്‍ വിചാരണക്കോടതിയുടെ അനുമതിയോടെ പോകാം'എന്ന സുപ്രിം കോടതിയുടെ വിധി ഒന്നു സമ്മതിച്ചു തന്ന ട്രയല്‍കോടതി ഒരിക്കലും ഒരു കോടതിയും വെച്ചിട്ടില്ലാത്ത നിബന്ധനകളുടെ ഒരു കൂമ്പാരം തന്നെ ചുമത്തുകയുണ്ടായി 'സന്ദര്‍ശകരെ കാണരുത്' 'ഒരാളോടും സംസാരിക്കരുത്' എന്നതൊക്കെ അതില്‍ ചിലവയായിരുന്നു....

വിഷയത്തിലേക്ക് വരട്ടെ! കറ്പക് 313 പ്രകാരം ഓരോ സാക്ഷികളും പ്രതികളെ കുറിച്ചു പറഞ്ഞിട്ടുള്ള മൊഴികള്‍ ചോദ്യരൂപത്തിലാക്കി പ്രതികളോട് ചോദിക്കുന്ന നടപടിയാണ് ഇപ്പോള്‍ കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. 6000 പേജ് ചര്‍ജ്ഷീറ്റും 3000 സാക്ഷികളും 166 പ്രതികളുമുണ്ടായിരുന്ന കോയമ്പത്തൂര്‍ കേസില്‍ ഈ ചോദ്യങ്ങളെല്ലാം പ്രിന്റ് ചെയ്തു പ്രതികള്‍ക്ക് കൊടുത്തു ഉത്തരങ്ങള്‍ എഴുതി വാങ്ങി 2 ദിവസം കൊണ്ട് ഈ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചിരുന്നു. പക്ഷെ, അങ്ങനെ ഒരു നടപടിക്ക് ഇവിടെ വകീലുമാര്‍ ആവശ്യപ്പെട്ടിട്ടും ജഡ്ജി തയ്യാറായില്ല. ഓരോ ചോദ്യങ്ങളും ചോദിച്ചു ഉത്തരം എഴുതി മാത്രമേ പോകാന്‍ കഴിയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ചു ഒമ്പതു കേസ് ആയി രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഓരോ കേസിലും 4500 ലധികം ചോദ്യങ്ങളാണ് ഇങ്ങനെ ചോദിക്കുന്നത്. ഇതിനു മാസങ്ങള്‍ തന്നെ വേണ്ടി വരും. എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന കോടതിനടപടികള്‍ വൈകിട്ട് 5 മണി വരെ നീളും ഉച്ചക്ക് രണ്ടു മണിക്ക് നിര്‍ത്തി വീണ്ടും 3 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ഉച്ച വരെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉച്ചക്ക് ശേഷം ടൈപ്പ് ചെയ്ത പേപ്പറുകളില്‍ ഓരോരുത്തരും ഒപ്പിടണം. ദിവസവും 200250 പേപ്പറുകള്‍ ഒപ്പിടാനുണ്ടാവും. ഇങ്ങനെ ഒപ്പിടുമ്പോള്‍ ഞാന്‍ അവസാന പ്രതിയായത് കൊണ്ടു തന്നെ എന്നെ അവസാനം മാത്രമാണ് വിളിക്കുക. ആദ്യ ആളിനെ വിളിച്ചു ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് എന്നെ വിളിക്കുക. ശക്തമായ നടുവേദന, പിടലിവേദന, കഠിനമായ ഡയബെറ്റിക് ന്യൂറോപതി കാരണമുള്ള ഞരമ്പുകളുടെ വേദന, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍....

ഇങ്ങനെ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഞാന്‍ 7 മണിക്കൂറോളം വീല്‍ ചെയറില്‍ ഒരേ ഇരിപ്പ് ഇരിക്കേണ്ടി വരുന്ന അവസ്ഥ വളരെ വിഷമകരമാണ്. വേദന വല്ലാതെ അസഹ്യമായ ഇന്നലെ, കോടതിയിലുണ്ടായിരുന്ന ഒരു വക്കീലിനെ കൊണ്ടു ഞാന്‍ ഒരു അപേക്ഷ കൊടുപ്പിച്ചു. 'ഉച്ചക്ക് ശേഷം പ്രതികള്‍ ഒപ്പിടുമ്പോള്‍ അവസാനം വരെ ഞാന്‍ ഇരുന്നു വല്ലാതെ വിഷമിക്കുകയാണ്. അതുകൊണ്ടു ആദ്യം തന്നെ ഒപ്പിടാന്‍ എന്നെ അനുവദിച്ചാല്‍ എനിക്ക് ഒന്നര മണിക്കൂര്‍ മുമ്പ് പോകാന്‍ കഴിയും' എന്നായിരുന്നു അത്. പക്ഷെ, എന്നെ ബുദ്ധിമുട്ടിച്ചേ പറ്റൂ എന്നു വാശിയുള്ളത് പോലെ അദ്ദേഹം 'അതൊന്നും പറ്റില്ല നിങ്ങള്‍ ഹൈക്കോടതിയില്‍ പൊക്കോളൂ' എന്നാണ് പറഞ്ഞത്. ഒന്നര മണിക്കൂര്‍ അസഹ്യ വേദന സഹിച്ചു കോടതി വരാന്തയില്‍ ഇരുന്ന ശേഷം അകത്തു കയറിയ ഞാന്‍ എന്റെ വിഷമാവസ്ഥ ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ 'നിങ്ങള്‍ ഹൈക്കോടതിയില്‍ പോയി പരാതി കൊടുക്കൂ' എന്നു അദ്ദേഹം ആക്രോശിക്കുകയാണുണ്ടായത്. അപ്പോള്‍ ശക്തമായി തന്നെ ഞാന്‍ അദ്ദേഹത്തിന് മറുപടി കൊടുക്കേണ്ടി വന്നു 'ഇത്തരം കാര്യങ്ങളില്‍ കോടതി വിധികളല്ല; മനുഷ്യത്വമാണ് പ്രധാനം പക്ഷേ, അത് ഒരു മനുഷ്യനില്‍ നിന്നേ പ്രതീക്ഷിക്കാന്‍ പറ്റൂ' എന്നു ഞാന്‍ പറയേണ്ടി വന്നു. നിങ്ങള്‍ക്ക് കോടതിയില്‍ സംസാരിക്കാന്‍ അവകാശമില്ല എന്നു അദ്ദേഹം പറഞ്ഞപ്പോള്‍ 'അതിന്റെ പേരില്‍ എന്റെ ജാമ്യം റദ്ദു ചെയ്തു എന്നെ ജയിലിലേക്ക് മടക്കി അയക്കണമെങ്കില്‍ അയച്ചു കൊള്ളൂ' എന്നും എനിക്ക് പറയേണ്ടി വന്നു. നാളെ വീണ്ടും കോടതിയില്‍ പോവണം. നാളെയോ വരും നാളുകളിലോ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. എന്തു സംഭവിച്ചാലും സര്‍വശക്തനായ നാഥനെ സാക്ഷിയാക്കി എനിക്കുറപ്പിച്ചു പറയാന്‍ കഴിയും, തികച്ചും നിരപരാധിയായ എന്നെ ഒരു കള്ളക്കേസിലാണ് കുടുക്കിയിട്ടുള്ളത്. ഒമ്പതു വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണ്. താങ്ങാനാവാത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും ദിവസവും കോടതി വരാന്തയില്‍ ചുറ്റി നടക്കുകയാണ്.

അനീതിയുടെ നിശബ്ദ ബലിയാടാവുന്നതിനെക്കാള്‍ അഭികാമ്യം രക്തസാക്ഷ്യത്തിന്റെ ഭാഗ്യം കിട്ടലാണ് എന്നു തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പരമാവധി നിയമ പോരാട്ടം നടത്തുന്ന എന്റെ അവസ്ഥ തന്നെ ഇങ്ങനെയൊക്കെ ആണെകില്‍ നമ്മുടെ നാട്ടിലെ നിസ്സഹായരായ അസംഖ്യം മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും എന്നു ഊഹിക്കാവുന്നതല്ലേ ഉള്ളൂ!. പ്രാര്‍ത്ഥിക്കുക എന്റെ പ്രിയ സഹോദരങ്ങള്‍, സര്‍വശക്തനില്‍ നിന്നുള്ള കാരുണ്യത്തിന്നായി. അവിടെ മാത്രമാണ് രക്ഷ! അഭയവും അവനില്‍ മാത്രമാണ്!!!




Next Story

RELATED STORIES

Share it