Emedia

'രാവിനെ പകലാക്കിയ സേവനപ്രവര്‍ത്തനം'

രക്ഷാപ്രവര്‍ത്തനതിലേര്‍പ്പെട്ട സഹോദരനോട് മാസ്‌കും ഗ്ലൗസും ധരിക്കണമെന്ന് പറഞ്ഞപ്പോള്‍, അതൊന്നും നോക്കാന്‍ ഇപ്പോള്‍ കഴിയില്ല. വരുന്നേടത്തുവച്ച് കാണാം. ഇപ്പോള്‍ ഇവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന, ബാക്കിയൊക്കെ പാടച്ചോന്‍ നോക്കുമെന്നാണ് പറഞ്ഞത്. ഈ തവക്കുല്‍ തന്നെയാണ് രാവിനെ പകലാക്കിയ സേവത്തിനിറങ്ങാനുള്ള ഊര്‍ജവും.

രാവിനെ പകലാക്കിയ സേവനപ്രവര്‍ത്തനം
X

കോഴിക്കോട്: കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായ സാഹചര്യത്തില്‍ കൊവിഡ് ഭീതി അവഗണിച്ച് കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. രാത്രിയെ പകലാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എസ്ഡിപിഐ- പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും ഏകോപനത്തെക്കുറിച്ചും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി പി റഫീഖ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കരിപ്പൂരില്‍ വിമാനാപകടമുണ്ടായ ഉടനെയാണ് ഐക്കരപ്പടിയുള്ള സഹോദരന്‍ സക്കീര്‍ എന്നെ വിളിക്കുന്നത്. അദ്ദേഹം സംസാരിക്കുകയായിരുന്നൊ കരയുകയായിരുന്നൊ എന്നെനിക്കറിയില്ല. കൊണ്ടൊട്ടിയില്‍ വിമാനം അപകടത്തില്‍പെട്ടിട്ടുണ്ട് വേഗം നമ്മുടെ സഹോദരന്‍മാരെ ഇങ്ങോട്ട് പറഞ്ഞയക്കൂ എന്ന് പറഞ്ഞാണ് സക്കീര്‍ എന്നെ വിളിച്ചത്. കൊണ്ടൊട്ടി റിലീഫ് ആശുപത്രിയിലെ കാഷ്വ്യാലിറ്റിയില്‍നിന്നാണ് അദ്ദേഹം വിളിക്കുന്നത്.

ഉടനെ തന്നെ പ്രദേശത്തെ എസ്ഡിപിഐ- പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെയും നേതൃത്വങ്ങളെയും വിളിച്ചു. കൊണ്ടോട്ടി ഡിവിഷന്‍ പ്രസിഡന്റ് ശംസുവിനെ വിളിച്ചപ്പോള്‍ അദ്ദേഹം സംഭവസ്ഥലത്തേക്കുള്ള വഴിയിലാണ്. പരമാവധി വാഹനങ്ങളും പ്രവര്‍ത്തകരെയും എത്തിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. കൊണ്ടൊട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കിം സാഹിബിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പരിക്കുപറ്റിയ യാത്രക്കാരനെയുമായി കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. കൊണ്ടൊട്ടിയിലെ എസ്ഡിപിഐ- പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഓരോരുത്തരെ ബന്ധപ്പെടുമ്പോഴും അവരൊക്കെ തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാംമറന്ന് ഓടുകയാണ്.

അതങ്ങിനെയാണ്..കഴിഞ്ഞ പ്രളയത്തിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. ജിവഹാനി മണക്കുന്നയിടങ്ങളില്‍ പോലും എല്ലാം മറന്നുകൊണ്ടുള്ള പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം. അല്ലാഹു സ്വീകരിക്കട്ടെ.

സംഘടനാപ്രവര്‍ത്തകരും അല്ലാത്തവരുമായ നിരവധിപേരുടെ നാട്ടില്‍നിന്നും ഗള്‍ഫില്‍ നിന്നുമടക്കം വിവരങ്ങള്‍ അന്വേഷിച്ചുള്ള ഫോണ്‍ കാള്‍ വരാന്‍ തുടങ്ങി. ചിലര്‍ ഫോട്ടോ അയക്കുന്നു, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ, ചെറിയ മക്കളുടെ ഫോട്ടോ എന്നിവയൊക്കെ അയക്കുന്നുണ്ട്. എങ്ങിനെയങ്കിലും ഒരുവിവരം തരണമെന്നാണ് ആവശ്യം.

ഉടനെ തന്നെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം, ആശുപത്രിവിവരങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിന് സംവിധാനം കാണുകയും ഹെല്‍പ്ഡസ്‌ക് ആരംഭിക്കുകയും ചെയ്തു. അപകടസ്ഥലം, കൊണ്ടൊട്ടിയിലെ റിലീഫ് ആശുപത്രി, മെഴ്‌സി ഹോസ്പിറ്റല്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, പുളിക്കല്‍ ബിഎം ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, മിംമ്‌സ്, ബേബി മെമ്മോറിയല്‍ തുടങ്ങിയ മുഴുവന്‍ ആശുപത്രികളിലും പ്രവര്‍ത്തകരെ നിര്‍ത്തിയാണ് ഹെല്‍പ്ഡസ്‌ക് വിവരങ്ങള്‍ ലഭ്യമാക്കിയത്.

അപകടത്തില്‍പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്തുതന്നെ പരിക്കേറ്റവരെ കൊണ്ടുപോവുന്ന പ്രധാന ആശുപത്രികളിലെല്ലാം നേരത്തെ തന്നെ വളണ്ടിയര്‍മാരെ തയ്യാറാക്കിയത് ഏറെ സൗകര്യപ്രദമായി. കൊവിഡ് ചികില്‍സയ്ക്ക് മുന്‍ഗണയുള്ളതിനാല്‍ ഇത്തരം ഒരു അടിയന്തരസാഹചര്യത്തെ നേരിടാന്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ സജ്ജമായിരുന്നില്ല. സംഘടനാ, പാര്‍ട്ടി വളണ്ടിയര്‍മാര്‍ ഉള്‍പ്പടെ സന്നദ്ധപ്രവര്‍ത്തകരുടെ അവസരോചിതമായ സേവനമാണ് അത് എളുപ്പമാക്കിയത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആദ്യമെത്തുന്നത് ലത്തീഫ് വല്ലാഞ്ചിറ, യൂനുസ് മഞ്ചേരി, സുലൈമാന്‍ എന്നിവരടങ്ങുന്ന പോപുലര്‍ ഫ്രണ്ട്- എസ്ഡിപിഐ ടീമാണ്. പരിക്കേറ്റവരെ പരിക്കേറ്റവര്‍കാവശ്യമായ പ്രാഥമികമായ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതും ഗതാഗത തടസ്സമില്ലാതിരിക്കാന്‍ ട്രാഫിക് നിയന്ത്രിച്ചതും ഇവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഒപ്പം നാട്ടുകാരും വിവിധ സന്നദ്ധപ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.

രാത്രി വൈകിയും ഓരോ ഘട്ടങ്ങളിലും സംഘടനയുടെ ചെയര്‍മാന്‍ ഒ എം എ സലാം സാഹിബ്, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ സാഹിബ്, സംസ്ഥാന പ്രസിഡന്റ് സി പി ബഷീര്‍ സാഹിബ്, സെക്രട്ടറി എ സത്താര്‍ സാഹിബ് എന്നിവര്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

വളരെ കുറഞ്ഞ സമയത്തെ ഓണ്‍ലൈന്‍ കൂടിയാലോചനയിലൂടെയാണ് വലിയ സഹായം ഈ സമൂഹത്തിന് നല്‍കാന്‍ സാധിച്ചത്. പിന്നില്‍ നേതൃപരമായ പങ്ക് വഹിച്ചത് പോപുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍, സെക്രട്ടറി കെ മൊയ്തീന്‍ കുട്ടി, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വി കെ അബ്ദുല്‍ അഹദ്, സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വി സിറാജ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫായിസ് മുഹമ്മദ്, സെക്രട്ടറി സജീര്‍ മാത്തോട്ടം, എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവരാണ്.

പരിക്കേറ്റവരെ കൊണ്ടുപോയ ആശുപത്രികളിലെ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ കഴിയുന്ന വിധം ഏകോപനം നടത്തിയതിനാല്‍ പലരെയും തിരിച്ചറിയാനും അവരെ ബന്ധുക്കളുമായി ബന്ധപ്പെടുത്താനുമായി. മണിക്കൂറുകളോളം യാതൊരു വിവരവുമില്ലാതിരുന്ന കുറ്റിപ്പുറം സ്വദേശിയെ ഉള്‍പ്പടെ ഫലപ്രദമായ ഈ ഏകോപനത്തിലൂടെയാണ് കണ്ടെത്താനായത്. വിവരങ്ങള്‍ അറിയാന്‍ നല്‍കിയ പോപുലര്‍ ഫ്രണ്ട്- എസ്ഡിപിഐ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ നേരം പുലരുവോളം നൂറുകണക്കിന് കോളുകളാണ് വന്നത്.

രക്ഷാപ്രവര്‍ത്തനതിലേര്‍പ്പെട്ട സഹോദരനോട് മാസ്‌കും ഗ്ലൗസും ധരിക്കണമെന്ന് പറഞ്ഞപ്പോള്‍, അതൊന്നും നോക്കാന്‍ ഇപ്പോള്‍ കഴിയില്ല. വരുന്നേടത്തുവച്ച് കാണാം. ഇപ്പോള്‍ ഇവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനാണ് മുന്‍ഗണന, ബാക്കിയൊക്കെ പാടച്ചോന്‍ നോക്കുമെന്നാണ് പറഞ്ഞത്. ഈ തവക്കുല്‍ തന്നെയാണ് രാവിനെ പകലാക്കിയ സേവത്തിനിറങ്ങാനുള്ള ഊര്‍ജവും.

എല്ലാം മറന്ന് സേവനത്തിനിറങ്ങിയ എല്ലാവരുടെയും സേവനത്തെ അല്ലാഹു സ്വീകരിക്കട്ടെ. കൊവിഡ് വ്യാപന ഭീതിനിലനില്‍ക്കുന്ന സമായമായിട്ടും മുന്നിന്‍ നോക്കാതെ നടത്തിയ ഈ സേവനം മറ്റു പ്രയാസങ്ങളില്‍നിന്നും അവരെ തടഞ്ഞുനിര്‍ത്തട്ടെ.


Next Story

RELATED STORIES

Share it