Emedia

ഈ യുദ്ധത്തിലെ ഹമാസിന്റെ റിയല്‍ ഹീറോ; മുഹമ്മദ് ളൈഫ്; സയണിസ്റ്റ് ഭീകരരുടെ അന്തകന്‍, ഫലസ്തീനികളുടെ മറ്റൊരു സൂപ്പര്‍ ഹീറോ

ഇരുപത് വര്‍ഷത്തിലധികമായി അദ്ദേഹം പുറംലോകത്ത് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട്.മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള യാതൊരു ആധുനിക സാങ്കേതിക വിദ്യകളുമുപയോഗിക്കാറില്ല.സന്ദേശങ്ങള്‍ കടലാസില്‍ മാത്രം എഴുതി നല്‍കാറാണുള്ളത്.എന്നിട്ടും ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ അഞ്ചു തവണ അദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്തു.അഞ്ചു തവണയും ഇസ്രായേലിന്റെ വധശ്രമങ്ങളെ വിസ്മ കരമാം വിധം മുഹമ്മദ് ളൈഫ് അതിജീവിച്ചു.

ഈ യുദ്ധത്തിലെ ഹമാസിന്റെ റിയല്‍ ഹീറോ;   മുഹമ്മദ് ളൈഫ്; സയണിസ്റ്റ് ഭീകരരുടെ അന്തകന്‍, ഫലസ്തീനികളുടെ മറ്റൊരു സൂപ്പര്‍ ഹീറോ
X


വെടിനിര്‍ത്തല്‍ നിലവില്‍ വരുമ്പോള്‍ ഒരു പേര് എല്ലാവരും തിരയുന്നുണ്ട്. മുഹമ്മദ് ളൈഫ്. എന്നത്തേയും പോലെ ഇത്തവണയും ഇസ്രായേലിന്റെ പോര്‍വിമാനങ്ങള്‍ ഗസ്സയുടെ മുക്ക് മൂലകളില്‍ പ്രധാനമായും തെരഞ്ഞത് അയാളെ തന്നെയായിരുന്നു.


ഇരുപത് വര്‍ഷത്തിലധികമായി അദ്ദേഹം പുറംലോകത്ത് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള യാതൊരു ആധുനിക സാങ്കേതിക വിദ്യകളുമുപയോഗിക്കാറില്ല. സന്ദേശങ്ങള്‍ കടലാസില്‍ മാത്രം എഴുതി നല്‍കാറാണുള്ളത്. എന്നിട്ടും ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍ അഞ്ചു തവണ അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്തു. അഞ്ചു തവണയും ഇസ്രായേലിന്റെ വധശ്രമങ്ങളെ വിസ്മയകരമാം വിധം മുഹമ്മദ് ളൈഫ് അതിജീവിച്ചു.

2014ല്‍ സയണിസ്റ്റ് മിസൈലുകള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് വരെ എത്തി. ഐഡിഎഫ് ആദ്യം അദ്ദേഹത്തെ വധിച്ചു എന്നവകാശപ്പെട്ടെങ്കിലും പിന്നീട് അവര്‍ക്ക് അത് നിഷേധിക്കേണ്ടി വന്നു. ആ ആക്രമണത്തില്‍ മുഹമ്മദ് ളൈഫിന്റെ ഭാര്യയും മകളും രക്തസാക്ഷിയായി. ളൈഫ് മാരകമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു കണ്ണും ഒരു കാലും നഷ്ടപ്പെട്ടു. വീല്‍ചെയറിലായി. പക്ഷെ ശരീരം മാത്രമേ തളര്‍ന്നുള്ളൂ. നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തുറ്റ മനസ്സിനും മുനകൂര്‍ത്ത മസ്തിഷ്‌കത്തിനും യാതൊരു തരത്തിലുള്ള ക്ഷതവും സംഭവിച്ചില്ലെന്നു മാത്രമല്ല അത് കൂടുതല്‍ തീഷ്ണമായി ജ്വലിച്ചു.



ഹമാസിന്റെ എക്കാലത്തെയും മികച്ച സൈനിക കമാന്റര്‍ അഹ്മദ് അല്‍ ജഅബരിയുടെ രക്തസാക്ഷിത്വത്തിന് ശേഷം പലരും കരുതിയത് ഹമാസിന്റെ സൈനിക വിംഗായ ഖസ്സാമിന്റെ നേതൃശേഷി ഇരുളടഞ്ഞു എന്നാണ്. പക്ഷെ പിടിച്ചതിനെക്കാള്‍ വലുതാണ് മാളത്തിലുള്ളതെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സിന് കൃത്യമായി അറിയാമായിരുന്നു. ശഹീദ് അഹ്മദ് അല്‍ ജഅബരിയുടെ ആത്മ മിത്രമായിരുന്നു മുഹമ്മദ് ളൈഫ്. അവര്‍ തമ്മില്‍ അത്യസാധാരണമായ ആത്മബന്ധമുണ്ടായിരുന്നു. ജഅബരിയുടെ കാലത്ത് 30 കിലോമീറ്റര്‍ മാത്രം ദൂരപരിധിയുണ്ടായിരുന്ന ഖസ്സാം മിസൈലുകള്‍ ളൈഫിന്റെ കാലത്ത് 250 കിലോമീറ്ററിലേക്കെത്തി.


ഇനിയങ്ങോട്ട് സയണിസ്റ്റുകളുടെ നിദ്രകളെ ഭീതിപ്പെടുത്തുന്നത് ഈ മിസൈലുകളായിരിക്കും. ആത്മ സുഹൃത്തിനുള്ള സമ്മാനം. ആ മിസൈലിനിട്ട പേരാകട്ടെ അയ്യാശ്. ജഅബരിയുടെയും ളൈഫിന്റെയും സൂപ്പര്‍ ഹീറോയുടെ പേര്. യഹ്യ അയ്യാശിന്റെ രക്തസാക്ഷിത്വത്തിന് പ്രതികാരമായി ഖസ്സാം നടത്തിയ ഓപ്പറേഷനില്‍ 75 ലധികം സയണിസ്റ്റ് ഭീകരരെ വധിച്ചതിനു പിന്നിലെ സൂത്രധാരന്‍ മുഹമ്മദ് ളൈഫായിരുന്നുവെന്ന് ഇസ്രായേലിന് നന്നായി അറിയാമായിരുന്നു.


മുഹമ്മദ് ളൈഫെന്ന ഖസ്സാം ചീഫ് കമാന്ററുടെ ജീവിതം പലതലത്തിലും വിസ്മയകരമാണ്. അദ്ദേഹം ഫലസ്തീനികള്‍ക്കിന്നൊരു സൂപ്പര്‍ ഹീറോയാണ്. ഫ്രാന്‍സില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ പേരുകളെഴുതിയ ബോര്‍ഡുകള്‍ വ്യാപകമായുയര്‍ത്തി. വെസ്റ്റ് ബാങ്കിലും മസ്ജിദുല്‍ അഖ്‌സയിലും നടന്ന പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളില്‍ മുഹമ്മദ് ളൈഫ് എന്ന പേര് ഉച്ചരിക്കരുതെന്ന് സയണിസ്റ്റ് സൈന്യം താക്കീത് ചെയ്തതറിയുമ്പോഴാണ് ആ വ്യക്തിത്വത്തിന്റെ ആഴം ബോധ്യപ്പെടുക.


1948ല്‍ ഫലസ്തീനിലെ സ്വന്തം ഭൂപ്രദേശത്തു നിന്ന് ഇസ്രായേല്‍ അധിനിവേശ സേനയാല്‍ കുടിയിറക്കപ്പെട്ടതാണ് ളൈഫിന്റെ കുടുംബം. 1965ല്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് ജനനം. സ്വന്തം മണ്ണില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആട്ടും തുപ്പുമേറ്റ് നിന്ദ്യരായും അപമാനിതരായും ജീവിക്കുന്ന തദ്ദേശീയരെക്കണ്ടു വളര്‍ന്ന ബാല്യവും കൗമാരവും. അന്ന് ഉള്ളില്‍ കൊളുത്തിയതാണ് അണയാത്ത വിമോചന ത്വരയുടെ തീ. വിവിധങ്ങളായ അഭയാര്‍ത്ഥി ക്യാംപുകളില്‍ മാറി മാറി താമസിച്ച് ഒടുവില്‍ ഗസ്സ മുനമ്പിലെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനുസിലെ ക്യാംപിലെത്തി. അവിടെ വെച്ചാണ് മുഹമ്മദ് ളൈഫിന്റെ ജീവിതം മാറി മറിയുന്നത്.


സ്പിന്നിംഗ് മില്ലില്‍ തുഛമായ വരുമാനത്തിന് ജോലി ചെയ്തിരുന്ന പിതാവിനെ സഹായിക്കാന്‍ ചെറുപ്പത്തില്‍ തന്നെ നിരവധി തൊഴിലുകളിലേര്‍പ്പെട്ടു. ആ കൊച്ചു കുട്ടി വളര്‍ന്നു. അവനോടൊപ്പം സ്വപ്നങ്ങളും. അക്കാലത്ത് സ്വന്തമായി ഒരു കോഴിഫാം ആരംഭിച്ചു. നേരത്തെ തന്നെ ഡ്രൈവിങും പഠിച്ചെടുത്തു. അപാരമായ ബുദ്ധിശേഷിയും സര്‍ഗ്ഗസിദ്ധിയും എപ്പോഴും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും അദ്ദേഹത്തിനുള്ളതായി സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പത്തിലേ പരന്ന വായനയുമുണ്ട്.


കൗമാരത്തില്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിലെ എണ്ണം പറഞ്ഞ ബുദ്ധി കേന്ദ്രങ്ങളെ ഉല്‍പാദിപ്പിച്ച ഗസ്സ യൂനിവേഴ്‌സിറ്റില്‍ ബയോളജിയില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. അക്കാലത്ത് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി നേതാക്കളില്‍ പ്രമുഖനായിരുന്നു. പല ഹമാസ് നേതാക്കളെയും ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്. ഇസ്രായേല്‍ ജയിലുകളിലും ഫലസ്തീന്‍ അതോറിറ്റി ജയിലുകളിലും കഴിയുന്ന പോരാളികള്‍ക്ക് നിയമ സഹായം ചെയ്തും സാമൂഹിക സേവനത്തിലേര്‍പ്പെട്ടും തുടക്കത്തില്‍ മുന്നോട്ട് പോയി.



.

നല്ല സര്‍ഗ ശേഷിയുള്ള വ്യക്തിയായിരുന്നു ളൈഫ്. കാംപസ് കാലത്ത് ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്ന നാടകങ്ങളെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് പതിയെ ഹമാസുമായി കൂടുതല്‍ അടുത്തു. നേതൃത്വത്തിന്റെ മുന്‍ നിരയിലേക്ക് വന്നു. 1989ല്‍ ഹമാസിന്റെ സൈനിക വിങുമായി സഹകരിച്ചു എന്ന കുറ്റം ചുമത്തി ഇസ്രായേല്‍ സൈന്യം അദ്ദേഹത്തെ 16 മാസക്കാലം തടവിലിട്ടു. ജയില്‍ മോചിതനായ ശേഷം കൂടുതല്‍ കരുത്തനായി. ഖസ്സാം ബ്രിഗേഡില്‍ ചേര്‍ന്ന് സയണിസ്റ്റ് അധിനിവേശ സൈനിക നിരയില്‍ നാശം വിതച്ച നിരവധി ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ചു.

2000ല്‍ ഫലസ്തീന്‍ അതോറിറ്റി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് വിട്ടയച്ചു. 2001, 2002, 2003, 2006, 2014 വര്‍ഷങ്ങളില്‍ അഞ്ച് തവണ ഇസ്രായേല്‍ അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്‌തെങ്കിലും പലതിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. 2014ല്‍ ഗസ്സയിലെ ശൈഖ് റദ്യാന്‍ പരിസരത്തു ഇസ്രായേല്‍ മിസൈല്‍ അദ്ദേഹത്തിന്റെ കാറിനു നേരെ പതിച്ചെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യയും മകളും രക്തസാക്ഷികളായി. അദ്ദേഹം സാരമായ പരിക്കുകളോടെ വീല്‍ചെയറിലായി.

25 വര്‍ഷത്തിലധികമായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗവും അധിനിവേശ സയണിസ്റ്റ് സൈന്യവും മുഹമ്മദ് ളൈഫിന്റെ ജീവനെടുക്കാന്‍ സകല സന്നാഹങ്ങളുമുപയോഗിച്ച് കിണഞ്ഞു ശ്രമിക്കുന്നു. പക്ഷെ ഒരോ തവണയും അദ്ദേഹം രക്ഷപെടുന്നു. യഹ്യ അയ്യാശിനെയും ശൈഖ് അഹ്മദ് യാസീനെയും റന്‍തീസിയെയും സ്വലാഹ് ശഹദയെയും അഹ്മദ് അല്‍ ജഅബരിയെയും വധിച്ച സയണിസ്റ്റുകള്‍ക്ക് മുഹമ്മദ് ളൈഫ് ഇപ്പോള്‍ അവരേക്കാളൊക്കെ പതിന്‍മടങ്ങ് ഭീഷണിയാണ്. കണ്ണും കാലും നഷ്ടപ്പെട്ട് വീല്‍ ചെയറിലാണെങ്കിലും ഇസ്രായേലിന് നന്നായറിയാം അയാളുടെ ബുദ്ധിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെ വിലയും മൂല്യവുമെത്രയാണെന്ന്.

പണ്ടൊരു നാള്‍ ശരീരം മുഴുവന്‍ തളര്‍ന്ന് വീല്‍ ചെയറിലായ ഒരു വയോധികനെ സയണിസ്റ്റ് ഭീകരര്‍ ബോംബ് വര്‍ഷിച്ച് കൊന്നു. ഇസ്രായേലിനെ നിരന്തരം അലട്ടിയ ആ വൃദ്ധന്റെ പേര് ശൈഖ് അഹ്മദ് യാസീന്‍ എന്നായിരുന്നു. ഇന്നിതാ ശരീരം തളര്‍ന്ന് വീല്‍ ചെയറിലായ മറ്റൊരു വിപ്ലവ തീപന്തത്തെ ഇസ്രായേല്‍ അതിനേക്കാളൊക്കെ പതിന്‍മടങ്ങ് ഭയപ്പെടുന്നു. പേര് മുഹമ്മദ് ളൈഫ്.

ഈ യുദ്ധത്തില്‍ മുഹമ്മദ് ളൈഫിനെ ടാര്‍ഗറ്റ് ചെയ്യാനാവാതെ ഭ്രാന്തുപിടിച്ച് ഗസ്സയിലെ സിവിലിയന്‍മാരെ കൊന്നും കെട്ടിടങ്ങള്‍ തകര്‍ത്തും ജീവനോപാധികള്‍ നശിപ്പിച്ചും ഇസ്രായേല്‍ മടങ്ങുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ മടക്കമായിത്തീരുന്നുവത്.

ളൈഫും ഹമാസുമാകട്ടെ കൂടുതല്‍ കരുത്തരായിത്തീരുന്നു. ഫലസ്തീന്‍ വിമോചനപോരാട്ടങ്ങള്‍ക്ക് കരുത്തും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു.





Next Story

RELATED STORIES

Share it