Editors Pick

പട്ടയ ഭൂമിയിലെ മരംകൊള്ള; സിപിഐ പ്രതിക്കൂട്ടിലാണ്

തിരഞ്ഞെടുപ്പ് ചട്ടത്തിന്റേയും കൊവിഡ് നിയന്ത്രണങ്ങളുടേയും മറവിൽ എട്ട് ജില്ലകളിൽ നിന്നായി 500 കോടിയിളധികം രൂപ വിലയുള്ള രാജകീയ മരങ്ങളാണ് മുറിച്ചു കടത്തിയത്.

പട്ടയ ഭൂമിയിലെ മരംകൊള്ള; സിപിഐ പ്രതിക്കൂട്ടിലാണ്
X

കോഴിക്കോട്: മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍ ആവര്‍ത്തിച്ചു പറയുമ്പോഴും പ്രതിക്കൂട്ടിലാകുന്നത് സിപിഐ. കാലങ്ങളായി അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുമ്പോഴും പേര്യ മുതൽ തുടരുന്ന മരം കൊള്ള മുട്ടിലിൽ എത്തിനിൽക്കുമ്പോൾ പാർട്ടിയും പാർട്ടി നേതൃത്വവും തീർത്തും പ്രതിരോധത്തിലേക്ക് അമർന്നിരിക്കുകയാണ്.

ഏതെങ്കിലുമൊരു വില്ലേജ് ഓഫിസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍ എന്നാണ് റവന്യൂ മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. വയനാട് മാത്രമാണ് അങ്ങനെ സംഭവിച്ചത്. വീഴ്ച ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ അവിടത്തെ വില്ലേജ് ഓഫിസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുവെന്നും വാദിക്കുന്ന മന്ത്രി യഥാർത്ഥത്തിൽ വസ്തുതകളെ കാറ്റിൽ പറത്തി പ്രതിരോധത്തിലായിരിക്കുന്ന പാർട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2017ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഭേദഗതി ചട്ടങ്ങള്‍ നിലവില്‍ വന്ന തിയ്യതി മുതല്‍ പഴയ പട്ടയ ഫോറത്തിലെ വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതില്ലെന്ന് 2020 ഒക്ടോബര്‍ 24 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരമൊരു ഉത്തരവ് ചട്ട ഭേദഗതി ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നാണ് നിയമം. ഉത്തരവിന് മുമ്പ് ലഭിച്ച പട്ടയങ്ങള്‍ക്ക് സ്വമേധയാ ബാധകമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാൽ നിയമവിരുദ്ധമായ ഉത്തരവിനെ ന്യായീകരിക്കാൻ തന്റെ കാലത്ത് അല്ലാതിരുന്നിട്ടും പുതിയ റവന്യൂ മന്ത്രി കാണിക്കുന്ന തിടുക്കപ്പെടൽ മരംകൊള്ളയിലെ രാഷ്ട്രീയ ഗൂഡാലോചനയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. സര്‍ക്കാർ ഉടമസ്ഥതയിലെ മരങ്ങള്‍ മുറിച്ചെങ്കില്‍ അത് തെറ്റായ നടപടിയാണ്, ഉത്തരവിന്റെെ ഭാഗമായല്ല ഇത് നടന്നതെന്ന് മന്ത്രി വാദിക്കുന്നു. എന്നാൽ വയനാട്ടിൽ അഗസ്റ്റിൻ സഹോദരൻമാർ മുറിച്ചു വിറ്റ ഈട്ടിത്തടികൾ നിലനിന്നിരുന്ന ആദിവാസികൾക്ക് മരംമുറിക്കാനുള്ള ഉത്തരവായി നൽകിയത് 2020 ഒക്ടോബറിലെ വിവാദ ഉത്തരവാണെന്ന് മറച്ചുവയ്ക്കപ്പെടുകയാണ്.

അതേസമയം ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ നടത്തുന്ന നീക്കങ്ങളാണ് സർക്കാരിൽ നിന്നുണ്ടാകുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇതിന്റെ തുടർച്ചയെന്നോണം മരംമുറിക്ക് ഇടയാക്കിയ ഉത്തരവിറക്കുകയും പിൻവലിക്കുകയും ചെയ്ത കാലയളവിനിടെ മുറിച്ച രാജകീയ വൃക്ഷങ്ങളുടെ വില്ലേജ് തിരിച്ച കണക്ക് റവന്യൂ വകുപ്പ് ശേഖരിക്കുന്നതായാണ് വിവരം.

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പതിച്ചുകൊടുത്ത ഭൂമിയിൽനിന്ന് അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയ വിഷയത്തിൽ ബന്ധപ്പെട്ട ജില്ല കലക്ടർമാരിൽ നിന്ന് വിവരം ശേഖരിച്ച് ഒരാഴ്ചക്കകം ലഭ്യമാക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ച കത്തിൽ നിർദേശിക്കുന്നു.

തിരഞ്ഞെടുപ്പ് ചട്ടത്തിന്റേയും കൊവിഡ് നിയന്ത്രണങ്ങളുടേയും മറവിൽ എട്ട് ജില്ലകളിൽ നിന്നായി 500 കോടിയിളധികം രൂപ വിലയുള്ള രാജകീയ മരങ്ങളാണ് മുറിച്ചു കടത്തിയത്. ഇത് തടയുന്ന ഉദ്യോഗസ്ഥർക്ക് എതിരേ നടപടിയെന്ന ഉത്തരവിലെ ഭീഷണി മരംമുറിക്ക് ആക്കം കൂട്ടി. രാഷ്ട്രീയ തീരുമാനമില്ലാതെ ഇത്തരമൊരു ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകില്ലെന്നാണ് ആക്ഷേപം. ആദ്യം മൗനം പാലിച്ചെങ്കിലും റവന്യൂ വകുപ്പിന്റെ ഒത്തുകളി വെളിപ്പെട്ടതോടെ നേതൃത്വം വെട്ടിലായി.

വിവാദത്തിൽ വിശ്വാസയോഗ്യമായ വിശദീകരണം നൽകാൻ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും നേതൃത്വത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിലേക്ക് തീരുമാനത്തിന്റെ ഭാരം ഇറക്കിവെക്കാനാണ് സിപിഐ ശ്രമം. എന്നാൽ ഈ സാഹചര്യത്തിൽ പരസ്യ പിന്തുണയുമായി സിപിഎം രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it