Business

കൊവിഡ്-19 : എം എസ് എം ഇകള്‍ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് വാണിജ്യ വ്യവസായ സംഘടനകള്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലയളവ് കഴിഞ്ഞാലുടന്‍ കേരളം വിട്ടാല്‍ തൊഴില്‍ മേഖലയിലുണ്ടാകാനിടയുള്ള സ്തംഭനാവസ്ഥ കൂടി കണക്കിലെടുത്ത് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കും പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയന്ത്രിതമായ രീതിയിലെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി

കൊവിഡ്-19 : എം എസ് എം ഇകള്‍ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും  പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് വാണിജ്യ വ്യവസായ സംഘടനകള്‍
X

കൊച്ചി:എം എസ് എം ഇകള്‍ക്കും സീഫുഡ്, കയര്‍, കശുവണ്ടി, തടിവ്യവസായം, അരിമില്ലുകള്‍, സുഗന്ധവ്യഞ്ജനം, ഭക്ഷ്യസംസ്‌കരണം, നിര്‍മാണ മേഖല തുടങ്ങിയ മേഖലകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയില്ലെങ്കില്‍ കേരളത്തിലെ വ്യവസായ വാണിജ്യ മേഖലകളില്‍ ഗുരുതര പ്രതിസന്ധി തുടരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് വെബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സംഘടിപ്പിച്ച സെമിനാര്‍.

ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണ്‍ കാലയളവ് കഴിഞ്ഞാലുടന്‍ കേരളം വിട്ടാല്‍ തൊഴില്‍ മേഖലയിലുണ്ടാകാനിടയുള്ള സ്തംഭനാവസ്ഥ കൂടി കണക്കിലെടുത്ത് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കും പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയന്ത്രിതമായ രീതിയിലെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം മുഖ്യമന്ത്രിക്ക് കീഴിലുള്ള ക്രൈസിസ് മാനേജ്‌മെന്റ് ടീമുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സെമിനാറില്‍ പങ്കെടുത്ത തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ ഐ എ എസും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോന്‍ ഉറപ്പു നല്‍കി.

ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്കൗട്ട് പിന്‍വലിച്ച് തീവണ്ടി സര്‍വീസ് ആരംഭിച്ചാലുടന്‍ കേരളം വിട്ടു പോകുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ഇതോടെ നിര്‍മാണ മേഖലയും ചെറുകിട ഇടത്തരം വ്യവസായമേഖലകളുമടക്കം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ലക്ഷക്കണക്കിന് ഇതരസംസ്ഥാനക്കാരുടെ സേവനം ഇല്ലാതാകുന്നതോടെ തൊഴില്‍മേഖലയില്‍ ഗുരുതരമായ സ്തംഭനാവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് നിലവില്‍ കേരളത്തില്‍ കഴിയുന്ന ഇതരസംസ്ഥാനക്കാരെ തല്‍ക്കാലം ഇവിടം വിടാതിരിക്കാന്‍ ആവശ്യമായ ക്രമീരണങ്ങള്‍ ഉണ്ടാക്കണമെന്ന് സെമിനാര്‍ നിര്‍ദേശിച്ചു.

പല സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ നല്‍കേണ്ട കൂലി സംബന്ധിച്ച് ധാരണയായി വരുന്ന സമയത്താണ് ലോക്ക്ഡൗണ്‍ സമയത്തെ മുഴുവന്‍ വേതനവും നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന പല സ്ഥാപനങ്ങള്‍ക്കും ലോക്ക് ഡൗണ്‍ സമയത്തെ മുഴുവന്‍ വേതനവും കൊടുക്കുക പ്രായോഗികമല്ലെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ ഈടാക്കുന്ന സെസ്സ് തുകയില്‍ നിന്ന് ഒരു വിഹിതം തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കണം.

ഇ എസ് ഐയുടെ സാമ്പത്തിക പിന്തുണയും തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനാകും. 91000 കോടി രൂപയുടെ നീക്കിയിരുപ്പ് ഇ എസ് ഐയിലുണ്ട്. ഇത് തൊഴിലാളികളെ സഹായിക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. കൊവിഡുമായി ബന്ധപ്പെട്ട് വ്യവസായ വാണിജ്യ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫിക്കി സമഗ്രമായ ശുപാര്‍ശ നല്‍കിയതായി സംസ്ഥാന കോ ചെയര്‍മാന്‍ ദീപക് എല്‍ അശ്വാനി അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനീകരിച്ച് എം ഖാലിദ്, ആന്റണി കൊട്ടാരം, രഘുചന്ദ്രന്‍നായര്‍, സി വി ദീപക്, സാജന്‍ ബി നായര്‍, രത്‌ന പ്രഭു, സുബൈര്‍ കൊളക്കാടന്‍, വര്‍ക്കി പീറ്റര്‍ , ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു സംസാരിച്ചു.

Next Story

RELATED STORIES

Share it