Wayanad

മാനിനെ ഇടിച്ച കെ എസ് ആര്‍ ടി സി ബസ് വിട്ടുനല്‍കി; പിടിച്ചിട്ടത് 24 ദിവസം; കെട്ടിവച്ചത് 13 ലക്ഷം രൂപ

മാനിനെ ഇടിച്ച കെ എസ് ആര്‍ ടി സി ബസ് വിട്ടുനല്‍കി; പിടിച്ചിട്ടത് 24 ദിവസം; കെട്ടിവച്ചത്  13 ലക്ഷം രൂപ
X

സുല്‍ത്താന്‍ ബത്തേരി: കെ എസ് ആര്‍ ടി സി ബസ്സിടിച്ച് മാന്‍ ചത്ത സംഭവത്തില്‍ കസ്റ്റഡിയിലായ സ്‌കാനിയ ബസിന് ഒടുവില്‍ മോചനം. ഏപ്രില്‍ 19ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് ദേശിയ 766ല്‍ കല്ലൂരിനും മുത്തങ്ങക്കും ഇടയില്‍ വച്ച് മാനിനെ ഇടിച്ചിട്ടത്. സംഭവമറിഞ്ഞെത്തിയ വനപാലകര്‍ ബസ്സ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം ഡിപ്പോയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ്സാണിത്.

24 ദിവസമായി കസ്റ്റഡിയിലായിരുന്ന ബസ്സാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ദീര്‍ഘദൂര അന്തര്‍സംസ്ഥാന ബസ് വിട്ടുനല്‍കാന്‍ ബത്തേരി ജെ.എഫ്.സി.എം കോടതിയാണ് ഉത്തരവിട്ടത്. ചൊവ്വാഴ്ച ബസ്സിന്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങള്‍ സഹിതം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ബസ് കെ എസ് ആര്‍ ടി സിക്ക് കൊണ്ടുപോകാനാകും. ബസ് വിട്ടുകിട്ടുന്നതിലേക്കായി നിര്‍ദേശിച്ച 13 ലക്ഷം രൂപ കെ എസ് ആര്‍ ടി സി കോടതിയില്‍ കെട്ടിവച്ചിട്ടുണ്ട്.

ലോഫ്ളോര്‍ മോഡല്‍ ബസായതിനാല്‍ മാന്‍ അടിയില്‍ക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വന്യജീവിസംരക്ഷണനിയമത്തില്‍ നായാട്ടിനുള്ള സെക്ഷന്‍ ഒന്‍പത് പ്രകാരം ഡ്രൈവറുടെ പേരില്‍ വനംവകുപ്പ് പൊന്‍കുഴി സെക്ഷന്‍ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനം വിട്ടുനല്‍കിയശേഷം കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. തുടര്‍ന്ന് കോടതി ഡ്രൈവറെ വിളിച്ചുവരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.





Next Story

RELATED STORIES

Share it