Wayanad

വൃക്ക രോഗികള്‍ക്കുള്ള ധനസഹായം ഇനി ഡയാലിസിസ് കേന്ദ്രങ്ങള്‍ക്ക് നല്‍കും

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യക്തികള്‍ക്ക് നേരിട്ട് നല്‍കാതെ ചികില്‍സ ലഭ്യമാക്കുന്ന ആശുപത്രിയടക്കമുളള ഡയാലിസിസ് കേന്ദ്രങ്ങള്‍ക്ക് തുക കൈമാറുന്നത്

വൃക്ക രോഗികള്‍ക്കുള്ള  ധനസഹായം ഇനി ഡയാലിസിസ് കേന്ദ്രങ്ങള്‍ക്ക് നല്‍കും
X

കല്‍പറ്റ: ഡയാലിസിസിന് വിധേയമാകുന്ന വൃക്കരോഗികള്‍ക്ക് 'ജീവനം' പദ്ധതിയില്‍ ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം ഇനി മുതല്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറില്ലെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ അറിയിച്ചു. പകരം ഡയാലിസിസ് ചെയ്യുന്ന കേന്ദ്രങ്ങള്‍ക്കാണ് തുക കൈമാറുക. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യക്തികള്‍ക്ക് നേരിട്ട് നല്‍കാതെ ചികില്‍സ ലഭ്യമാക്കുന്ന ആശുപത്രിയടക്കമുളള ഡയാലിസിസ് കേന്ദ്രങ്ങള്‍ക്ക് തുക കൈമാറുന്നതെന്ന് അവര്‍ പറഞ്ഞു. ഈ മാസം മുതല്‍ ഇത്തരത്തിലാണ് തുക നല്‍കുക. രോഗികള്‍ക്ക് ഡയാലിസിസിനും അനുബന്ധ ചെലവുകള്‍ക്കും തുക ഉപയോഗിക്കാന്‍ സാധിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഡയാലിസിസ് കേന്ദ്രങ്ങളും ജില്ലാ പഞ്ചായത്തും തമ്മിലുളള കരാര്‍ ഈ ആഴ്ചയോടെ പൂര്‍ത്തീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

നടപ്പു വാര്‍ഷിക പദ്ധതിയില്‍ സംയോജിത പ്രോജക്ടായാണ് ജീവനം പദ്ധതി നടപ്പാക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ട് പദ്ധതിക്കായി ഉപയോഗിക്കാന്‍ സാധിക്കും. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം വീതം നല്‍കും. നഗരസഭകള്‍ അഞ്ച് ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ 4 ലക്ഷവും സംയോജിത പദ്ധതിക്കായി വകയിരുത്താന്‍ നിര്‍ദേശമുണ്ട്. ജില്ലാ പഞ്ചായത്ത് 2019 -20 ല്‍ നൂതന പദ്ധതിയായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ജീവനം. പൊതുജനങ്ങളില്‍ നിന്നു ശേഖരിച്ച 70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി അടങ്കലിലാണ് പദ്ധതി തുടങ്ങിയത്. മാസം 3000 രൂപയാണ് ചികില്‍സാ ചെലവിനായി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറിയിരുന്നത്. ജില്ലയിലെ വൃക്കരോഗികളായ 450 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ 413 പേര്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 82,57,000 രൂപ വിതരണം ചെയ്തു.


Next Story

RELATED STORIES

Share it