Palakkad

തടവുകാരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളെ അറസ്റ്റുചെയ്തത് ഫാഷിസ്റ്റ് നിലപാട്: എന്‍സിഎച്ച്ആര്‍ഒ

തടവുകാരെ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളെ അറസ്റ്റുചെയ്തത് ഫാഷിസ്റ്റ് നിലപാട്: എന്‍സിഎച്ച്ആര്‍ഒ
X

പാലക്കാട്: യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത് അന്യായമായ നടപടിയാണെന്ന് എന്‍സിഎച്ച്ആര്‍ഒ. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് എന്‍സിഎച്ച്ആര്‍ഒ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.


കള്ളക്കേസില്‍പ്പെടുത്തി യുപി സര്‍ക്കാര്‍ ജയിലിലടച്ച ഇരുവരെയും ജയിലില്‍ സന്ദര്‍ശിക്കാനാണ് ഭാര്യയും മക്കളും മാതാപിതാക്കളും ഉള്‍പ്പടെയുള്ളവര്‍ യുപിയിലെത്തിയത്. എന്നാല്‍, യുപി പോലിസിന്റെ പ്രതികാരനടപടിയുടെ ഭാഗമായി കുടുംബാംഗങ്ങള്‍ക്ക് ഇരുവരെയും കാണാനുള്ള അവസരം നിഷേധിക്കുകയും മറ്റൊരു കേസ് കെട്ടിച്ചമച്ച് കുടുംബാംഗങ്ങളെയും തടവിലാക്കാനാണ് യുപി പോലിസ് ശ്രമിക്കുന്നത്. അന്‍ഷാദിനെയും ഫിറോസിനെയും ജയിലില്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ യുപിയിലേക്ക് പോയത്.

ആദ്യദിവസം തന്നെ ജയില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ടാം ദിവസം വീണ്ടും സന്ദര്‍ശനത്തിന് അനുമതി തേടി പോയപ്പോഴാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ കാലാവധി കഴിഞ്ഞെന്നും പറഞ്ഞ് ബന്ധുക്കളെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വ്യാജ കേസുകള്‍ ചുമത്തി റിമാന്റ് ചെയ്യുകയും ചെയ്തു. തടവിലാക്കപ്പെട്ടവരെ ബന്ധുക്കള്‍ കാണുന്നത് പോലും കുറ്റകൃത്യമായി കാണുന്ന വിധം യുപി സംസ്ഥാനം ഏകാധിപത്യത്തിലാണെന്നും ഇതിനെതിരേ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും പരിപാടി ഉദ്ഘാടനം ചെയ്ത വിളയോടി ശിവന്‍കുട്ടി പറഞ്ഞു.

എന്‍സിഎച്ച്ആര്‍ഒ ജില്ലാ പ്രസിഡന്റ് കെ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. മെക്ക മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ സുല്‍ത്താന്‍, കാംപസ് ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഉനൈസ് അഹമ്മദ്, എസ്‌സി/എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജന്‍ പുലിക്കോട്, പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ഹുസൈന്‍ മൗലവി, എന്‍സിഎച്ച്ആര്‍ഒ ജില്ലാ സെക്രട്ടറി ഒ എച്ച് ഖലീല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it