Malappuram

വൈറലാവുന്നു; മിഷാല്‍ അബുലൈസിന്റെ പന്തടക്കം

കെ എന്‍ നവാസ് അലി

വൈറലാവുന്നു; മിഷാല്‍ അബുലൈസിന്റെ പന്തടക്കം
X
മലപ്പുറം: ഒരു 12വയസ്സുകാരന്‍ പ്രകടിപ്പിക്കുന്ന പന്തടക്കത്തിനുമുന്നില്‍ അല്‍ഭുതപ്പെട്ടു നില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം. മെസ്സിയെയും റോണ്‍ള്‍ഡോയെയും മാതൃകയാക്കുന്ന ഈ ബാലന്‍ രണ്ടുപേരെയും അനുകരിച്ച് തൊടുത്തുവിടുന്ന പന്ത് പോസ്റ്റില്‍ കെട്ടിയ വളയത്തിനകത്തുകൂടെ ഒഴുകിയിറങ്ങുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒരു കായികാധ്യാപകനില്ലാത്ത കാട്ടുമുണ്ട ജിയുപി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിയാണ് മിഷാല്‍ അബുലൈസ്. ചെറുപ്പം മുതല്‍ പന്തു തട്ടിത്തുടങ്ങിയ മിഷാല്‍ നാലാംക്ലാസ് മുതലാണ് കൃത്യമായി പരീശീലനം തുടങ്ങിയത്.

ജ്യേഷ്ഠന്‍ വാജിദ് അബുലൈസാണ് മിഷാലിന് ഫുട്‌ബോളിലെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. തുടര്‍ന്ന് മമ്പാട് റെയിന്‍ബോ അക്കാദമിയില്‍ പരിശീലനം തുടങ്ങി. അതിനിടെ ബംഗളൂര്‍ എഫ്‌സിയില്‍ സെലക്്ഷന്‍ ട്രയല്‍സിനും തിരഞ്ഞെടുക്കപ്പെട്ടു. ഫുട്‌ബോള്‍ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് മിഷാല്‍. മിഷാലിന്റെ പിതാവ് അബുലൈസ് ഫ്രണ്ട്‌സ് മമ്പാട് ഫുട്‌ബോള്‍ ടീമീലെ കളിക്കാരനായിരുന്നു. സീനിയര്‍ ജില്ലാ ടീമിലും അദ്ദേഹം അംഗമായിരുന്നു. മമ്പാട് എംഇഎസ് കോളജില്‍ പഠിക്കുന്ന ജ്യേഷ്ഠന്‍ വാജിദ് കോളജ് ഫുട്‌ബോള്‍ ടീമിലെ അംഗമാണ്. ജ്യേഷ്ഠന്റെ പ്രോല്‍സാഹനമാണ് മിഷാലിന്റെ വളര്‍ച്ചയ്ക്കു പിന്നിലുള്ളത്.


12 വയസ്സിനുള്ളില്‍ തന്നെ മിഷാലിന്റെ പ്രതിഭ ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ജ്യേഷ്ഠന്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ഏറെപ്പേര്‍ കണ്ടുകഴിഞ്ഞു. പലരും വിളിച്ച് അഭിനന്ദനം അറിയിക്കുന്നുമുണ്ട്. ഈ പന്ത്രണ്ടുകാരന്‍ പ്രകടിപ്പിക്കുന്ന അസാമാന്യ പന്തടക്കം ലോകോത്തര കളിക്കാരും പരിശീലകരും ക്ലബ്ബ് ഭാരവാഹികളും ഒന്നുകണ്ടിരുന്നെങ്കിലെന്ന് നമ്മള്‍ പ്രാര്‍ഥിച്ചുപോവുന്നത്, നമ്മള്‍ കാത്തിരുന്ന ഒരു കളിക്കാരന്‍ ഇവന്റെ കാലുകളില്‍ ഉണ്ടെന്നു തോന്നിപ്പോവുന്നതുകൊണ്ടാണ്. ഒരു കാര്യം ഉറപ്പിക്കാം. ഭാവിയില്‍ മിഷാല്‍ അബുലൈസ് ഈ പന്ത് കടലുകള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറത്തേക്ക് പറത്തും. മ്മടെ മലപ്പുറത്തുനിന്ന് ഉറപ്പ്.




Next Story

RELATED STORIES

Share it