Kozhikode

കുതിരാനിലെ രണ്ടാം തുരങ്കപാത നിര്‍മാണം: കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കുതിരാനിലെ രണ്ടാം തുരങ്കപാത നിര്‍മാണം: കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
X

കോഴിക്കോട്: കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തുരങ്കപാത നിര്‍മാണം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്തംബര്‍ ആദ്യവാരം യോഗം ചേര്‍ന്ന് ഓരോ രണ്ടാഴ്ചയും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ടുണ്ടാവും. ഓരോ രണ്ട് ആഴ്ചയും ഇടവിട്ട് പ്രവൃത്തി അവലോകനം ചെയ്യും. മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകന യോഗവും കൃത്യമായ ഇടവേളകളില്‍ ചേരും.

തുരങ്കത്തിന്റെ മുകള്‍ഭാഗത്ത് സുരക്ഷാ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ടണലിന്റെ മുകള്‍ഭാഗത്തും അടിഭാഗത്തുമുള്ള കോണ്‍ക്രീറ്റിങ് നടത്തണം. ജലനിര്‍ഗമനത്തിനും കേബിളിങ്ങിനുമുള്ള ഡക്കുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കണം. ഹാന്‍ഡ് റെയിലുകളുടെ നിര്‍മാണം, ലൈറ്റുകള്‍, അഗ്‌നിശമന സംവിധാനങ്ങള്‍, സിസിടിവി, എസ്ഒഎസ് ഫോണ്‍, സ്പീക്കര്‍, പെയ്ന്റിങ്, റോഡ് മാര്‍ക്കിങ് എന്നിവയും ഈ പ്രവൃത്തിയുടെ ഭാഗമാണ്. തുരങ്ക പാത റോഡ് നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ആദ്യ തുരങ്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതു പോലെ എല്ലാവരേയും യോജിപ്പിച്ച് രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, ഡോ. ആര്‍ ബിന്ദു, എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, പി പി സുമോദ് എംഎല്‍എ എന്നിവരെല്ലാം ഒരു ടീമായി തന്നെ രണ്ടാം തുരങ്കം പൂര്‍ത്തിയാക്കാനും പ്രവര്‍ത്തിക്കും. പിഡബ്ല്യുഡി സെക്രട്ടറി, ജില്ലാ കലക്ടര്‍, സ്‌പെഷ്യല്‍ ഓഫിസര്‍ എന്നിവര്‍ പ്രവൃത്തി കൃത്യമായി നിരീക്ഷിക്കും. ദേശീയപാതാ അതോറിറ്റിയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണക്ക് യോഗത്തില്‍ പങ്കെടുത്ത ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നന്ദി അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉന്നതതല യോഗത്തില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എ, പിഡബ്ല്യുഡി സെക്രട്ടറി, ജില്ലാ കലക്ടര്‍, സ്‌പെഷ്യല്‍ ഓഫിസര്‍, എന്‍എച്ച്എഐ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it