Kottayam

കോട്ടയത്ത് മകളുടെ വെട്ടേറ്റ് മാതാവ് മരിച്ചു

കോട്ടയത്ത് മകളുടെ വെട്ടേറ്റ് മാതാവ് മരിച്ചു
X

കോട്ടയം: അയര്‍ക്കുന്നം പാദുവയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകള്‍ വയോധികയായ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അയര്‍ക്കുന്നം താന്നിക്കപ്പടിയില്‍ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ രാജേശ്വരി(40) യെ പോലിസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകള്‍ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. 10 വര്‍ഷമായി ഇവര്‍ മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയിലാണെന്നാണ് വിവരം.

പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് സംഭവം നടന്നത്. വീട്ടില്‍നിന്നും ഒച്ചയും ബഹളവും കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജമ്മയെ കണ്ടത്. വാക്കത്തിയുമായി വീട്ടിനുളളില്‍ നില്‍ക്കുന്ന രാജശ്രീയെയും നാട്ടുകാര്‍ കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു.

പോലിസെത്തി ആംബുലന്‍സില്‍ രാജമ്മയെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവമറിഞ്ഞ് കോട്ടയം ഡിവൈഎസ്പി പി കെ സന്തോഷ് കുമാര്‍, അയര്‍ക്കുന്നം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആര്‍ മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു. രാജമ്മയുടെ മറ്റുമക്കള്‍ ജോലിക്ക് പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.

Next Story

RELATED STORIES

Share it