Alappuzha

ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ആത്മഹത്യ: മേഖലാ സെക്രട്ടറി അറസ്റ്റില്‍

ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ആത്മഹത്യ: മേഖലാ സെക്രട്ടറി അറസ്റ്റില്‍
X

കുട്ടനാട്: കാവാലത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാര്‍ഥിനി ആതിര തിലകന്‍ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കാവാലം പത്തില്‍ചിറ വീട്ടില്‍ പി.എന്‍.അനന്തുവിനെ (26) കൈനടി പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്.

ജനുവരി 5ന് ആണു കാവാലം രണ്ടരപ്പറയില്‍ ആര്‍.വി.തിലകിന്റെ മകള്‍ ആതിര (25) ജീവനൊടുക്കിയത്. അനന്തുവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ആതിരയും തമ്മിലുള്ള വിവാഹ നിശ്ചയം 2 വര്‍ഷം മുന്‍പു നടന്നിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ഇടയ്ക്കിടെ ആതിരയുടെ വീട്ടില്‍ എത്താറുണ്ടായിരുന്ന അനന്തു സംഭവ ദിവസവും എത്തിയിരുന്നു. ആതിരയുടെ മുത്തച്ഛന്‍ ആര്‍.കെ.വാസു (91) മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

മത്സ്യവ്യാപാരികളായ അച്ഛനും അമ്മയും ജോലിക്കു ശേഷം രാത്രി വീട്ടിലെത്തിയപ്പോഴാണ് ആതിരയെ വീടിന്റെ മുകളിലത്തെ നിലയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം വീട്ടില്‍വച്ച് വാക്കു തര്‍ക്കമുണ്ടായെന്നും അനന്തു ആതിരയെ മര്‍ദിച്ചെന്നും മുത്തച്ഛന്‍ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനന്തുവിനെതിരെ കേസെടുത്തത്.

കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം 13നു ആതിരയുടെ മുത്തച്ഛന്‍ വാര്‍ധക്യ സഹജമായ രോഗങ്ങള്‍മൂലം മരിച്ചിരുന്നു. അനന്തുവിനെ രാമങ്കരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.ജെ.ജോയ്, എം.പി.സജിമോന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ എം.എഫ്.ജോസ്ലിന്‍, പി.ടി.അനൂപ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it