Big stories

യുക്രെയ്ന്‍ റഷ്യ ലക്ഷ്യമിടുന്നത് സമ്പൂര്‍ണ അധിനിവേശമോ?

റഷ്യയുടെ സാമന്തരാജ്യമായ ബെലാറസില്‍നിന്നുള്ള സൈന്യം റഷ്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ആക്രമണത്തിന് കോപ്പുകൂട്ടുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഉക്രെയ്‌ന്റെ വടക്കുഭാഗവും ആക്രമണ പരിധിയില്‍ കൊണ്ടുവരികയാണ് റഷ്യ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഇതിലൂടെ സമ്പൂര്‍ണ അധിനിവേശത്തിനു തന്നെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് യുദ്ധനിരീക്ഷകര്‍ വിലയിരുത്തുന്നു.

യുക്രെയ്ന്‍ റഷ്യ ലക്ഷ്യമിടുന്നത് സമ്പൂര്‍ണ അധിനിവേശമോ?
X

മോസ്‌കോ/കീവ്: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഉത്തരവിട്ടതിനു പിന്നാലെ ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ മാത്രം ഏഴ് ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ, റഷ്യയുടെ സാമന്തരാജ്യമായ ബെലാറസില്‍നിന്നുള്ള സൈന്യം റഷ്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ആക്രമണത്തിന് കോപ്പുകൂട്ടുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഉക്രെയ്‌ന്റെ വടക്കുഭാഗവും ആക്രമണ പരിധിയില്‍ കൊണ്ടുവരികയാണ് റഷ്യ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ഇതിലൂടെ സമ്പൂര്‍ണ അധിനിവേശത്തിനു തന്നെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് യുദ്ധനിരീക്ഷകര്‍ വിലയിരുത്തുന്നു.

റഷ്യയ്‌ക്കെതിരേ യുഎസും സഖ്യകക്ഷികളും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞു. ഉക്രെയ്‌നിനെതിരായ 'പ്രകോപനമില്ലാത്തതും ന്യായീകരിക്കപ്പെടാത്തതുമായ' ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു, ലോകം 'റഷ്യയെ ഉത്തരവാദിയാക്കും' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷ് പുടിനോട് 'ഉക്രെയ്ന്‍ ആക്രമിക്കുന്നതില്‍ നിന്ന് സൈന്യത്തെ തടയാന്‍' അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയ്ക്കുള്ള തന്റെ ക്ഷണത്തിന് പുടിന്‍ മറുപടി നല്‍കിയില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ഉെ്രെകന്‍ വിഘടനവാദികള്‍ കീവിനെതിരേ മോസ്‌കോയോട് സഹായം ആവശ്യപ്പെട്ടതായി ക്രെംലിന്‍ പറയുന്നു.

റഷ്യ 'സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍' ആക്രമിക്കുകയാണെന്ന് ഉക്രെയ്ന്‍ നേതാവ്

റഷ്യ തന്റെ രാജ്യത്തിന്റെ 'സൈനിക ഇന്‍ഫ്രാസ്ട്രക്ചറിനേയും' അതിര്‍ത്തി കാവല്‍ക്കാരെയും ആക്രമിക്കുകയാണെന്ന് ഉക്രേനിയന്‍ നേതാവ് വോലോഡൈമര്‍ സെലെന്‍സ്‌കി ആരോപിച്ചു. എന്നാല്‍, പൗരന്‍മാര്‍ പരിഭ്രാന്തരാകരുതെന്നും വിജയം തങ്ങള്‍ക്കു നന്നെ ആയിരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. രാജ്യത്തുടനീളം പട്ടാള നിയമം കൊണ്ടുവന്നതായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

ഉക്രെയ്ന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെന്ന് റഷ്യ

കൃത്യമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഉക്രേനിയന്‍ സൈനിക ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. 'സൈനിക അടിസ്ഥാന സൗകര്യങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, സൈനിക വ്യോമതാവളങ്ങള്‍, ഉക്രെയ്‌നിലെ സായുധ സേനയുടെ വ്യോമയാന സൗകര്യങ്ങള്‍ എന്നിവ ഉയര്‍ന്ന കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

'നീതിയില്ലാത്ത' ഉക്രെയ്ന്‍ ആക്രമണത്തിന് ഉത്തരവാദിത്തം ക്രെംലിന്: യൂറോപ്യന്‍ യൂനിയന്‍ മേധാവി

യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുകയും മോസ്‌കോയ്ക്ക് ആയിരിക്കും ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 'ഉക്രെയ്‌നിനെതിരായ റഷ്യയുടെ അന്യായമായ ആക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

ബൈഡന്‍ ഉക്രെയ്ന്‍ പ്രസിഡന്റുമായി സംസാരിക്കുകയാണെന്ന് വൈറ്റ് ഹൗസ്

റഷ്യ ഉക്രെയ്‌നില്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.ബിഡന്‍ 'സെലെന്‍സ്‌കിയുമായി സംസാരിച്ചു,' ഒരു വക്താവ് പറഞ്ഞു. വിശദാംശങ്ങള്‍ പിന്നീട് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ ലക്ഷ്യമിടുന്നത് ഉക്രെയ്ന്‍ ഭരണകൂടത്തെയെന്ന് മോസ്‌കോയുടെ യുഎന്‍ പ്രതിനിധി

ഉക്രെയ്‌നെതിരായ മോസ്‌കോയുടെ സൈനിക ഓപ്പറേഷന്‍ കിയെവില്‍ അധികാരത്തിലുള്ള 'ജൂണ്ടയെ' ലക്ഷ്യം വച്ചാണെന്ന് യുഎന്നിലെ റഷ്യയുടെ അംബാസഡര്‍ അടിയന്തര സുരക്ഷാ സമിതി യോഗത്തില്‍ പറഞ്ഞു.

'ഞങ്ങള്‍ ഉക്രേനിയന്‍ ജനതയ്‌ക്കെതിരേയല്ല, മറിച്ച് കിയെവില്‍ അധികാരത്തിലുള്ള ജുണ്ടയ്‌ക്കെതിരെയാണ് ആക്രമണം നടത്തുന്നതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'-വാസിലി നെബെന്‍സിയ പറഞ്ഞു.

ഉക്രെയ്ന്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണം: യുഎന്‍ മേധാവി

ഉക്രെയ്‌നിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ മേധാവി ഗുത്തേറഷ് റഷ്യയോട് അഭ്യര്‍ത്ഥിച്ചു. 'പ്രസിഡന്റ് പുടിന്‍, മനുഷ്യത്വത്തിന്റെ പേരില്‍ നിങ്ങളുടെ സൈന്യത്തെ റഷ്യയിലേക്ക് തിരികെ കൊണ്ടുവരിക'- സെക്രട്ടറി ജനറല്‍ പറഞ്ഞു.

'മനുഷ്യത്വത്തിന്റെ പേരില്‍ യൂറോപ്പില്‍ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഏറ്റവും മോശമായ യുദ്ധം ആരംഭിക്കാന്‍ അനുവദിക്കരുത്'-അദ്ദേഹം പറഞ്ഞു. സംഘര്‍ഷം 'ഇപ്പോള്‍ അവസാനിപ്പിക്കണം'.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ന്‍ തലസ്ഥാനത്ത് ഉഗ്ര സ്‌ഫോടനമെന്ന് അല്‍ ജസീറ ലേഖകന്‍

ഉക്രെയ്‌നിന്റെ തലസ്ഥാനത്ത് കുറഞ്ഞത് ഏഴ് 'ഉഗ്ര സ്‌ഫോടനങ്ങള്‍' കേട്ടതായി അല്‍ ജസീറ ലേഖകന്‍ ആന്‍ഡ്രൂ സിമ്മണ്‍സ് കിയേവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. 'ഇത് ഷെല്‍ ഫയര്‍ പോലെ തോന്നുന്നു, പക്ഷേ വ്യോമാക്രമണ സാധ്യതയും തള്ളിക്കളയാനാവില്ല'- സിമ്മണ്‍സ് പറഞ്ഞു.'ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളം ആക്രമണത്തിനിരയായി ... ഇത് ഷെല്ലാക്രമണമാണോ അതോ സ്‌ഫോടനമാണോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തങ്ങള്‍ സൈറണുകളും കേട്ടിട്ടുണ്ട്, അതിനാല്‍ തീര്‍ച്ചയായും തലസ്ഥാനത്ത് ഒരു പൂര്‍ണ്ണ ആക്രമണം നടക്കുന്നുണ്ട്.'

Next Story

RELATED STORIES

Share it