Big stories

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി

വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി
X

കൊച്ചി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. സര്‍വീസ് വോട്ടുകളും ബാലറ്റ് വോട്ടുകളും ആകും ആദ്യം എണ്ണുക. പോസ്റ്റല്‍ വോട്ട് ആറും സര്‍വീസ് വോട്ടുകള്‍ നാലെണ്ണവുമാണുള്ളത്. നിമിഷങ്ങള്‍ക്കം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. രാവിലെ 7.30ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂം തുറന്നു വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിച്ചത്.

ഹാളില്‍ മൊബൈല്‍ഫോണും അനുവദിക്കുന്നില്ല. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും.

കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിങ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും. വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതല്ല ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാല്‍ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്റെ സൂചനയാകും അത്. അങ്ങനെ വന്നാല്‍ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക.

ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും. അങ്ങിനെ സംഭവിച്ചാല്‍ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോര്‍പ്പറേഷന്‍ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കില്‍ തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലെ വോട്ടുകള്‍ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലുകളും നടത്തിയ ശേഷവും വിജയം ഉറപ്പാണെന്ന് തന്നെയാണ് ഇടത് വലത് ക്യാമ്പുകള്‍ പ്രതികരിക്കുന്നത്.

പി ടി തോമസിന്റെ സ്വന്തം തട്ടകമായ തൃക്കാക്കര അദ്ദേഹത്തിന്റെ പത്‌നിയായ ഉമ തോമസിലൂടെ നിലനിര്‍ത്താമെന്ന് യുഡിഎഫ് ക്യാംപ് പ്രതീക്ഷ വച്ചുപുലര്‍ത്തുമ്പോള്‍ ഡോക്ടര്‍ ജോ ജോര്‍ജ്ജിലൂടെ വിജയം പിടിച്ചെടുത്ത് സെഞ്ച്വറി തികക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതു ക്യാംപ്.

ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രതികരിച്ചത്. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ വിജയമുറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു.

മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. വികസന മുരടിപ്പിന് അവസാനമുണ്ടാകും. ഭരണപക്ഷ എംഎല്‍എ വേണമെന്നാണ് തൃക്കാക്കരയുടെ വികാരം. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ട്. ട്വന്റി ട്വന്റി വോട്ടുകളും എല്‍ഡിഎഫിന് കിട്ടിയെന്ന് ജോ ജോസഫ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it