Sub Lead

തമിഴകം ദുരിതക്കയത്തില്‍: രണ്ടാം പ്രളയത്തില്‍ കഴുത്തറ്റം മുങ്ങി ചെന്നൈ നഗരം

ആദ്യ പ്രളയത്തിന്റെ ദുരിതം ഒഴിയും മുന്‍പേയാണ് രണ്ടാമതും പ്രളയമുണ്ടായിരിക്കുന്നത്. ചെന്നൈയില്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറിക്കൊണ്ടിരിക്കുകയാണ്

തമിഴകം ദുരിതക്കയത്തില്‍: രണ്ടാം പ്രളയത്തില്‍ കഴുത്തറ്റം മുങ്ങി ചെന്നൈ നഗരം
X

ചെന്നൈ: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട രണ്ടാം ന്യൂനമര്‍ദത്തില്‍ തമിഴ്‌നാടില്‍ പരക്കെ വെള്ളപ്പൊക്കം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മുന്നൂറോളം വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശം. ആദ്യ പ്രളയത്തിന്റെ ദുരിതം ഒഴിയും മുന്‍പേയാണ് രണ്ടാമതും പ്രളയമുണ്ടായിരിക്കുന്നത്. മഹാബലിപുരത്തിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീരത്തുനിന്ന് 130 കിലോമീറ്റര്‍ അകലെയെത്തി. ചെന്നൈയില്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ 65,000 വീടുകളില്‍ വൈദ്യുതി നിലച്ചു. പലയിടത്തും കഴുത്തറ്റം വെള്ളം കയറിയിട്ടുണ്ട്. അപകടം മുന്‍ നിര്‍ത്തി ഇരുചക്ര വാഹനത്തില്‍ പുറത്തിറങ്ങുന്നത് വിലക്കിയിണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു. മറീനയിലേക്കുള്ള വഴികള്‍ പോലിസ് അടച്ചു. മണല്‍പ്പരപ്പിലെ വെള്ളക്കെട്ട് കാണാന്‍ മുന്നറിയിപ്പുകളെ അവഗണിച്ചും ആളുകളെത്തുന്നതിനാല്‍ അപകടങ്ങളൊഴിവാക്കാനായി പോലിസിന്റെ നടപടി.


ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേരിട്ടാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ പെയ്യാന്‍ തുടങ്ങിയ മഴ ഉതുവരേ ശമിച്ചിട്ടില്ല. മോശം കാലാവസ്ഥ കാരണം രാജ്യാന്തര സര്‍വീസുകള്‍ അടക്കം എട്ടു വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ്ങും റദ്ദാക്കിയിരിക്കുകയാണ്. 6 മണി വരെ ലാന്‍ഡിങ് അനുവദിക്കില്ല. പുറപ്പെടലുകള്‍ക്കു തടസ്സമില്ല. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളുരുവിലേക്കും വഴിതിരിച്ചു വിടും. സംസ്ഥാന സര്‍ക്കാര്‍ നിദാന്ത ജാഗ്രതയിലാണ് 434 ഓളം സ്ഥലത്ത് അപകട സൂചന നല്‍കുന്ന സൈറനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൊബൈല്‍ കണ്ക്ടിവിറ്റി നിലനിര്‍ത്താന്‍ വാഹനങ്ങളില്‍ 50 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈ അടക്കം 10 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.രക്ഷാപ്രവര്‍ത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിവിധ ജില്ലകളില്‍ വിന്യസിച്ചു. ചെന്നൈക്കുപുറമെ 11 ജില്ലകളില്‍ ഇന്നും നാളെയും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിപ്രഖ്യാപിച്ചിട്ടുണ്ട്.കെകെ നഗര്‍ സര്‍ക്കാര്‍ ആശുപത്രി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങികിടക്കുകയാണ്. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലും വെള്ളം കയറി. റോഡുകളിലും വെള്ളം കയറിയതിനാല്‍ 1,000 സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി.


ടാക്‌സി, ഓട്ടോ സര്‍വീസുകളും ഭാഗികമാണ്. ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയ പലരും വീടുകളിലെത്താനാകാതെ കുടുങ്ങി. ശക്തമായ മഴയില്‍ ചെന്നൈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. വാണിജ്യ കേന്ദ്രങ്ങളായ ടി നഗര്‍, പാരിസ്, തേനാംപേട്ട്, ജനവാസ കേന്ദ്രങ്ങളായ അണ്ണാനഗര്‍, കെകെ നഗര്‍, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂര്‍, ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയതോടെ നഗരജീവിതം സ്തംഭിച്ചു. പ്രധാന റോഡുകളും അടിപ്പാതകളും അടച്ചു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ മാസം ഒന്നിന് ആരംഭിച്ച വടക്കുകിഴക്കന്‍ മണ്‍സൂണ്‍ സീസണില്‍ തമിഴ്‌നാട്ടില്‍ സാധാരണയേക്കാള്‍ 50 ശതമാനത്തിലധികം മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 90 പ്രധാന ജലസംഭരണികളില്‍ 53 എണ്ണത്തിലും ജലനിരപ്പ് 76 ശതമാനത്തില്‍ അധികമായി. വടക്കന്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, റാണിപ്പേട്ട്, വില്ലുപുരം, കടലൂര്‍ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്.

ദക്ഷിണ റെയില്‍വേ ഇന്നത്തെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാക്കില്‍ വെള്ളം കയറിയതോടെ ചെന്നൈ സെന്‍ട്രല്‍ തിരുവള്ളൂര്‍ റൂട്ടിലെ സര്‍വീസ് നിര്‍ത്തി. ചെന്നൈ സെന്‍ട്രല്‍ ആര്‍ക്കോണം, ചെന്നൈ സെന്‍ട്രല്‍ ഗുമ്മിഡിപുണ്ടി- സുല്ലൂര്‍പേട്ട, ചെന്നൈ ബീച്ച് ചെങ്കല്‍പേട്ട്, ചെന്നൈ ബീച്ച് വേളാച്ചേരി സെക്ഷനുകളിലെ സബര്‍ബന്‍ ട്രെയിനുകളുടെ ഇടവേള വര്‍ധിപ്പിച്ചു. 30 മുതല്‍ 45 മിനിട്ട് വരെയുള്ള ഇടവേളകളിലേ ട്രെയിനുകളെത്തൂ. ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഹെല്‍പ് ലൈനുകളില്‍ വിളിക്കാം: 8300052104/ 044 25330952/044 25330953. തമിഴ്‌നാട്ടിലെ 14,138 തടാകങ്ങളില്‍ 9,153 ജലാശയങ്ങളിലെ സംഭരണം 50 ശതമാനവും 3,691 തടാകങ്ങളില്‍ 100 ശതമാനവും കടന്നു. ചെന്നൈയ്ക്കു സമീപമുള്ള തെര്‍വോയ് കണ്ടിഗൈ റിസര്‍വോയര്‍ 100 ശതമാനം സംഭരണശേഷിയിലെത്തി. ചെമ്പരമ്പാക്കം, ചോളവാരം, പൂണ്ടി എന്നിവിടങ്ങളില്‍ സംഭരണ നിരക്ക് 73.66 ശതമാനത്തിനും 83.21 ശതമാനത്തിനും ഇടയിലാണ്.

Next Story

RELATED STORIES

Share it