Big stories

ഷഹ്‌ലയുടെ മരണം: ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതില്‍ പൊരുത്തക്കേട്; ആന്റിവെനം ഉണ്ടായിരുന്നതായി ആശുപത്രി രേഖ

വെന്റിലേറ്ററുണ്ടായിരുന്നില്ല, ആന്റിവെനം ആവശ്യത്തിന് സ്‌റ്റോക് ഉണ്ടായിരുന്നില്ല, ആശുപത്രിയിലെ സ്ഥിതി വളരെ ദയനീയമായിരുന്നെന്നും ജിസ മെറിന്‍ ജോയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഷഹ്‌ലയുടെ മരണം:  ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതില്‍ പൊരുത്തക്കേട്; ആന്റിവെനം ഉണ്ടായിരുന്നതായി ആശുപത്രി രേഖ
X
കല്‍പ്പറ്റ: ബത്തേരി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന് നല്‍കാന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ആന്റിവെനം ഉണ്ടായിരുന്നില്ലെന്ന ഡ്യൂട്ടി ഡോക്ടറുടെ വാദം തള്ളി ജില്ലാ കലക്ടറും ആരോഗ്യ വകുപ്പും. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം ആവശ്യത്തിനുള്ള ആന്റിവെനം ലഭ്യമാണന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള വ്യക്തമാക്കി.

പാമ്പ് കടിയേറ്റ ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്നത് ഗുരുതര വീഴ്ച്ചയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

ബത്തേരി ആശുപത്രിയില്‍ എത്തിച്ച ഷഹല ഷെറിന് ചികില്‍സ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ചതിന് രണ്ട് കാരണങ്ങളാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ.ജിസ പറഞ്ഞത്. ഒന്ന് ആശുപത്രിയില്‍ ഷഹലയ്ക്ക് നല്‍കാനാവശ്യമായ പ്രതിവിഷം സ്‌റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും രണ്ടാമത്തേത് പ്രതിവിഷം നല്‍കിയാല്‍ സംഭവിക്കാനിടയുളള അപകടം കൈകാര്യം ചെയ്യാനുളള വെന്റിലറ്റര്‍ സൗകര്യവും ഇല്ലായിരുന്നുവെന്നുമായിരുന്നു. എന്നാല്‍ ഈ രണ്ട് വാദവും ജില്ലാ കളക്ടര്‍ തളളി.ഷഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് പ്രതിവിഷം അവിടെ ഉണ്ടായിരുന്നുവെന്നും മുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് പ്രതിവിഷമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു. മാത്രവുമല്ല രണ്ട് വെന്റിലേറ്ററില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാത്തതെന്നും ഡിഎംഒ ഡോ രണുക പറഞ്ഞു.എന്തു കൊണ്ടാണ് മരുന്നില്ലെന്ന തെറ്റായ കാര്യം ഡോക്ടര്‍ പറയുന്നതെന്നും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും ഡിഎംഒ പ്രതികരിച്ചു.

അതേസമയം, ഡോ.ജിസ മെറിന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് സാധ്യത. ആശുപത്രിയിലെ അസൗകര്യങ്ങള്‍ കുട്ടിയെ ചികിത്സിക്കുന്നതിന് പ്രതിസന്ധിയായി എന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയും.

ഷഹ്‌ലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബന്ധുക്കളുടെ ഒപ്പ് വാങ്ങിക്കാന്‍ ആവശ്യമായ പേപ്പര്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടര്‍ ജിസ മെറിന്‍ ജോയി നേരത്തെ പറഞ്ഞത്. വെന്റിലേറ്ററുണ്ടായിരുന്നില്ല, ആന്റിവെനം ആവശ്യത്തിന് സ്‌റ്റോക് ഉണ്ടായിരുന്നില്ല, ആശുപത്രിയിലെ സ്ഥിതി വളരെ ദയനീയമായിരുന്നെന്നും ജിസ മെറിന്‍ ജോയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.





Next Story

RELATED STORIES

Share it