Big stories

(വീഡിയോ) ലോക്ക് ഡൗണ്‍ ദുരിതത്തിനിടെ പോലിസ് ക്രൂരത: യൂനിഫോം ധരിച്ചില്ലെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് യുവാവും കുടുംബവും

(വീഡിയോ)  ലോക്ക് ഡൗണ്‍ ദുരിതത്തിനിടെ പോലിസ് ക്രൂരത:    യൂനിഫോം ധരിച്ചില്ലെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് യുവാവും കുടുംബവും
X

കട്ടപ്പന: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച് പോലിസിന്റെ ക്രൂരത. യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ പെറ്റി അടച്ച് അവസാനിപ്പിക്കേണ്ട കേസാണ് പോലിസ് കള്ളക്കേസ് ചുമത്തി യുവാവിനെ ദുരിതത്തിലാക്കിയിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ റഫീഖിനെതിരേയാണ് പോലിസ് കേസെടുത്തത്.



ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ടൗണില്‍ യാത്രക്കാരെ ഇറക്കുന്ന സ്ഥാലത്ത് ഓട്ടോ നിര്‍ത്തിയതോടെ തൊട്ടടുത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ ജെഫി ജോര്‍ജ്ജ് രേഖകളുമായി വരാന്‍ പറയുകയായിരുന്നു. വാഹനം അനധികൃതമായി പാര്‍ക്ക് ചെയ്തു എന്ന് ആരോപിച്ചായിരുന്നു പോലിസിന്റെ നടപടി. എന്നാല്‍, ടൗണില്‍ ഓട്ടോറിക്ഷകള്‍ സാധാരണ യാത്രക്കാരെ ഇറക്കുന്ന സ്ഥലമാണെന്ന് അറിയിച്ചതോടെ യൂനിഫോം ധരിച്ചില്ലെന്ന് പറഞ്ഞ് പോലിസ് പെറ്റി എഴുതി നല്‍കി. ടിബി രോഗിയായ ഉമ്മയുമായി ആശുപത്രിയില്‍ പോയി വരുന്ന വഴിയാണെന്നും ഇപ്പോള്‍ പിഴയടക്കാന്‍ കയ്യില്‍ പണമില്ലെന്നും കോടതിയില്‍ അടക്കാമെന്നും പറഞ്ഞതോടെ പോലിസ് ബലമായി വാഹനം പിടിച്ചെടുക്കുകയായിരുന്നു. കയ്യില്‍ പണമില്ലെന്ന് പറഞ്ഞ റഫീഖ് ആകെയുള്ള 70 രൂപ പോലിസിന് കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പോലിസ് വാഹനത്തിന്റെ ഡ്രൈവര്‍ ഹെന്‍ട്രി കയര്‍ത്ത് സംസാരിക്കുകയും തന്റെ കഴുത്തില്‍ പിടിച്ച് മര്‍ദിക്കുകയും ചെയ്തതായി റഫീഖ് പറയുന്നു. ഇതിനിടെ സിഐ സുനില്‍കുമാര്‍ സ്ഥലത്ത് എത്തിയെങ്കിലും റഫീഖ് പറയുന്നത് കേള്‍ക്കാതെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുകായയിരുന്നു. സ്‌റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിനിടെ പോലിസ് വാഹനത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി റഫീഖ് പറഞ്ഞു. വണ്ടിയില്‍ വച്ച് ലാത്തികൊണ്ട് പുറത്തടിച്ചതായും വയറ്റില്‍ കുത്തിയതായും റഫീഖ് പറഞ്ഞു. നേരെ കൊണ്ട് പോയി ലോക്കപ്പില്‍ അടച്ചു. ഇതിനിടെ സ്റ്റാന്റിലെ മറ്റു ഓട്ടോഡ്രൈവര്‍മാരും സുഹൃത്തുക്കളും റഫീഖിനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സിഐയെ സമീപിച്ചു. എന്നാല്‍, പോലിസിനെ ഭീഷണിപ്പെടുത്തി എന്ന കള്ളക്കഥയുണ്ടാക്കി തനിക്കെതിരേ ആളുകളെ തിരിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് റഫീഖ് പറയുന്നു.

മണിക്കൂറുകളോളം ഒരു കാരണവുമില്ലാതെ പോലിസ് ലോക്കപ്പില്‍ ഇട്ടതോടെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇതോടെ, പ്രകോപിതരായ പോലിസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. പോലിസിനെ മര്‍ദിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നും ആരോപിച്ച് ലോക്കപ്പിലിട്ടു. പിറ്റേദിവസം ഉച്ചയോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുന്നതിനിടെ ഫോണും ഓട്ടോറിക്ഷയും തങ്ങളുടെ കസ്റ്റഡിയില്‍ ആണെന്നും അതില്‍ എന്ത് കൃത്രിമം കാണിക്കാനും കഴിയുമെന്നും പറഞ്ഞ് സിഐ തന്നെ ഭീഷണിപ്പെടുത്തിയതായും റഫീഖ് പറഞ്ഞു. ഇതിനിടെ പോലിസ് റഫീഖിനെ അകാരണമായി പിടിച്ച് കൊണ്ട് പോകുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട മജിസ്‌ട്രേറ്റ് തനിക്ക് ജാമ്യം അനുവദിച്ചതായും എന്നാല്‍, പോലിസ് പ്രതികാര നടപടി തുടരുകയാണെന്നും റഫീഖ് പറയുന്നു. സംഭവം നടന്ന് 12 ദിവസമായിട്ടും ഓട്ടോറിക്ഷ വിട്ടുതരാന്‍ പോലിസ് തയ്യാറായിട്ടില്ല. ഉപജീവനമാര്‍ഗം ഇല്ലാതായതോടെ ടിബി രോഗിയായ ഉമ്മയും ഗര്‍ഭിണിയായ ഭാര്യയും അടങ്ങുന്ന കുടുംബം ദുരിതത്തിലായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഉമ്മയെ ഓണ്‍ലൈന്‍ വഴിയാണ് ഡോക്ടറെ കാണിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തതോടെ അതിനും കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യം സിഐയോട് പറഞ്ഞിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ പോലിസ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞ കുറെ ആഴ്ച്ചകളായി വരുമാനം ഒന്നും ഇല്ലാത്ത അവസ്ഥയായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചപ്പോള്‍ യാത്രക്കാരും കുറവായിരുന്നു. ഇതിനിടേയാണ് 12 ദിവസത്തോളണായി പോലിസ് വാഹനം പിടിച്ചിട്ടിരിക്കുന്നത്. ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കാനോ വിട്ട് തരാനോ പോലിസ് തയ്യാറാവുന്നില്ലെന്നും കടവും ഉമ്മയുടേയും ഭാര്യയുടേയും ചികില്‍സാ ചിലവുകളും മൂലം എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും റഫീഖ് പറയുന്നു.

Next Story

RELATED STORIES

Share it