Big stories

'നോണ്‍ ഹലാല്‍': ആര്‍എസ്എസ് നുണ ബോംബ് ചീറ്റി; വിദ്വേഷപ്രചാരകര്‍ക്കെതിരേ നടപടിയില്ല

പശുമാംസം വിറ്റുവെന്നാരോപിച്ചാണ് തന്നെ ചിലര്‍ ആക്രമിച്ചതെന്ന് മാംസ വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതോടെ സംഭവത്തിന് പുതിയ തലങ്ങള്‍ കൈവന്നു. അതേസമയം, ഹലാല്‍ മാംസത്തിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി മീനങ്ങാടി പോലിസ് അറിയിച്ചു.

നോണ്‍ ഹലാല്‍: ആര്‍എസ്എസ് നുണ ബോംബ് ചീറ്റി; വിദ്വേഷപ്രചാരകര്‍ക്കെതിരേ നടപടിയില്ല
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: 'വയനാട്ടില്‍ ഹലാലല്ലാത്ത മാംസം നശിപ്പിച്ച് മതമൗലികവാദികള്‍ വ്യാപാരിയെ പച്ച ഇറച്ചി തീറ്റിച്ചുവെന്ന തരത്തില്‍ ആര്‍എസ്എസ്സും സംഘപരിവാരമാധ്യമങ്ങളും പ്രചരിപ്പിച്ചത് പെരുംനുണകളെന്ന് തെളിഞ്ഞു. പശുമാംസം വിറ്റുവെന്നാരോപിച്ചാണ് തന്നെ ചിലര്‍ ആക്രമിച്ചതെന്ന് മാംസ വില്‍പനക്കാരന്‍ വെളിപ്പെടുത്തിയതോടെ സംഭവത്തിന് പുതിയ തലങ്ങള്‍ കൈവന്നു. അതേസമയം, ഹലാല്‍ മാംസത്തിന്റെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി മീനങ്ങാടി പോലിസ് അറിയിച്ചു.
പരാതിക്ക് തെളിവില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലിസ് തേജസ് ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'ഹലാല്‍' വിവാദത്തിന്റെ മറവില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമാണ് വയനാട്ടില്‍ നടന്നത്. വസ്തുതകള്‍ പോലിസിനും പൊതുസമൂഹത്തിനും ബോധ്യപ്പെട്ടിട്ടും സംഘപരിവാര മാധ്യമങ്ങള്‍ പടച്ചുവിട്ട വിദ്വേഷപ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാണ്. ജില്ലാ ഭരണകൂടവും പോലിസും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

വയനാട് കോറോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കിസാന്‍ മിത്ര' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ പ്രമാണിച്ച് വില്‍പനയ്ക്കുകൊണ്ടുപോയ 5,500 കിലോ പോത്തിറച്ചിയും 1,000 കിലോ പന്നിയിറച്ചിയും 'ഹലാല്‍' അല്ലാത്തതിന്റെ പേരില്‍ മത മൗലികവാദികള്‍ നശിപ്പിച്ചു എന്നാണ് ജനം ടിവിയും ജന്‍മഭൂമിയും കര്‍മ ന്യൂസും മറ്റും പ്രചാരണം അഴിച്ചുവിട്ടത്. നോണ്‍ഹലാല്‍ പോത്തിറച്ചിയും പന്നിയിറച്ചിയും വില്‍ക്കുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന ശക്തികള്‍, വയനാട്ടില്‍ മീനങ്ങാടിക്കടുത്തുള്ള അമ്പലപ്പടി എന്ന സ്ഥലത്ത് വാഹനം തടഞ്ഞുനിര്‍ത്തി ഇറച്ചി പാക്കറ്റുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നും ഇറച്ചിയുമായി സഞ്ചരിച്ച ആളുടെ വായില്‍ പച്ചയിറച്ചി തള്ളിക്കയറ്റാന്‍ ശ്രമിച്ചുവെന്നും ഭീഷണിയെത്തുടര്‍ന്ന് കച്ചവടം നിര്‍ത്തിവയ്‌ക്കേണ്ടിവന്നുവെന്നും മറ്റുമാണ് പ്രചാരണങ്ങളുടെ ചുരുക്കം.

അമ്പലപ്പടി എന്ന സ്ഥലത്ത് വാഹനവുമായെത്തിയപ്പോള്‍ ചിലര്‍ തടഞ്ഞെന്നും കാളയുടെയും പശുവിന്റെയും ഇറച്ചിയാണോ വില്‍ക്കുന്നതെന്ന് ചോദിച്ച് ആക്രമണം അഴിച്ചുവിട്ടെന്നാണ് മംസവില്‍പനക്കാരനായ മാനന്തവാടി സ്വദേശി ഷാജിയുടെ വിശദീകരണം. 50 കിലോയോളം ഇറച്ചി നശിപ്പിച്ചു. അക്രമികളെ അറിയില്ല. കാള ഇറച്ചിയാണോ എന്ന് ചോദിച്ചതല്ലാതെ ഹലാല്‍ തുടങ്ങിയ പരാമര്‍ശങ്ങളൊന്നും അവര്‍ നടത്തിയിട്ടില്ല. ഈസ്റ്ററിന്റെ തലേ ദിവസം രാവിലെ 8 മണിക്ക് എത്തിക്കാമെന്ന് പറഞ്ഞ ഇറച്ചി വൈകീട്ട് എത്തിച്ചതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായതായാണ് സൂചന. എന്നാല്‍, ഇക്കാര്യം പരാതിക്കാരന്‍ മറച്ചുവയ്ക്കുകയാണ്.

ഈസ്റ്ററും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരനെയടക്കം സ്വാധീനിച്ച് ചിലര്‍ നടത്തിയ നീക്കമാണ് സംഭവത്തിനു പിന്നിലെന്നും സൂചനകളുണ്ട്. സംഭവം നടന്നതായി പരാതിക്കാരന്‍ പറയുന്ന പ്രദേശത്ത് സിസി ടിവിയില്ലെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. അക്രമികളെ പരാതിക്കാരന് അറിയില്ലെന്ന വിശദീകരണത്തിലും ദുരൂഹതകളുണ്ട്. ബ്രഹ്മഗിരി പദ്ധതി യുടെ ഭാഗമായി വയനാട്ടില്‍ കാലങ്ങളായി വിവിധയിനം മാംസം പായ്ക്കറ്റുകളിലാക്കി വിറ്റുവരുന്നുമുണ്ട്.

ഈസ്റ്ററിന്റെ തൊട്ടടുത്ത് തിരഞ്ഞെടുപ്പിന്റെ തലേദിവസം ജനങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും വര്‍ഗീയധ്രൂവീകരണവും സൃഷ്ടിക്കുകയെന്ന കുടില ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് അരങ്ങേറിയത്. ഏതാനും നാളുകളായി 'ഹലാല്‍' ഭക്ഷണത്തിന്റെയും ലൗ ജിഹാദിന്റെയും മറ്റും പേരില്‍ കേരളത്തിലെ രണ്ടുസമുദായങ്ങളില്‍പെട്ടവരെ തമ്മിലടിപ്പിക്കാന്‍ നീക്കം ശക്തമാണ്. അനുബന്ധമായാണ് വയനാട്ടിലെ പുതിയ വിവാദം. സംഘപരിവാറിനു പുറമെ, വയനാട്ടില്‍ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണം ലക്ഷ്യമിട്ട മറ്റ് ശക്തികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന സംശയവും ചില കേന്ദ്രങ്ങള്‍ക്കുണ്ട്.

Next Story

RELATED STORIES

Share it