Big stories

ആരോഗ്യരംഗത്തെ പ്രകടനം: ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തര്‍പ്രദേശും ബിഹാറുമാണ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്.

ആരോഗ്യരംഗത്തെ പ്രകടനം: ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമത്; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്
X

ന്യൂഡല്‍ഹി: ദേശീയ ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും തമിഴ്‌നാടുമാണ് മികച്ച പ്രകടനം കാഴ്ചവച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ദേശീയ ആരോഗ്യരക്ഷാ സൂചികപ്രകാരം ഉത്തര്‍പ്രദേശും ബിഹാറുമാണ് ആരോഗ്യരംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്.

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും 2017-18 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യസൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യസംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ് നടത്തിയത്. രാജ്യത്തെ വലുപ്പമേറിയ സംസ്ഥാനങ്ങളായ പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ആരോഗ്യരംഗത്ത് എന്തെങ്കിലും മുന്നേറ്റം നടത്തിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളം സൂചികയില്‍ പോയിന്റ് നിലയില്‍ താഴേക്ക് പോന്നിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യസൂചിക കഴിഞ്ഞവര്‍ഷം 80 പോയിന്റിലാണ് നിന്നിരുന്നെങ്കില്‍ ഇത്തവണയത് 76.55 ലേക്ക് താഴ്ന്നിട്ടുണ്ട്. പഞ്ചാബ് കഴിഞ്ഞ വര്‍ഷത്തെ 62.02 പോയിന്റ് എന്ന നിലയില്‍നിന്ന് 65.21 പോയിന്റിലേക്ക് ഉയര്‍ന്നു. 63.38 പോയിന്റുമായി തമിഴ്‌നാട് പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും റാങ്കിങ്ങില്‍ രണ്ടില്‍നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചാമത് നിന്നിരുന്ന പഞ്ചാബ് 65.21 പോയിന്റുമായി രണ്ടാമതെത്തിയെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശുമരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍വച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീ-പുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ഉത്തര്‍പ്രദേശാണ് ആരോഗ്യരക്ഷാരംഗത്ത് രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ശിശുമരണങ്ങളും ആരോഗ്യരംഗത്ത് കനത്ത വെല്ലുവിളികളും നേരിടുന്ന ഉത്തര്‍പ്രദേശില്‍ ആരോഗ്യസൂചികയിലെ പോയിന്റ് നില 33.69 ആണ്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പോയിന്റ് നില (28.14) മെച്ചപ്പെടുത്തിയെന്ന് വേണമെങ്കില്‍ പറയാം. ഉത്തര്‍പ്രദേശിനൊപ്പം ബിഹാറും (38.46) ആരോഗ്യരംഗത്ത് ഏറെ പിന്നിലാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും മികച്ച സൂചികാനില ലക്ഷദ്വീപിന്റേതാണ്. 65.79 പോയിന്റിലാണ് ലക്ഷദ്വീപിന്റെ സൂചിക നില്‍ക്കുന്നതെങ്കില്‍ താഴെയുള്ള ദാദ്ര നഗര്‍ ഹാവേലിയുടേത് 34.64 പോയിന്റിലാണ്.

52.27 പോയിന്റുമായി ചണ്ഡീഗഡാണ് സൂചികയില്‍ രണ്ടാമത്. ആരോഗ്യസൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യമേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കിവരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it