Big stories

മാണ്ഡ്യയിലെ സംഘര്‍ഷവും ബിജെപിയുടെ കര്‍ണാടക പദ്ധതിയും

മാണ്ഡ്യയിലെ സംഘര്‍ഷവും ബിജെപിയുടെ കര്‍ണാടക പദ്ധതിയും
X

വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ കഴിഞ്ഞ ആഴ്ച വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സെപ്റ്റംബര്‍ ഏഴാം തിയ്യതി ഞായറാഴ്ച രാം റഹീം പ്രദേശത്തെ ഒരു മുസ്‌ലിം പള്ളിയുടെ മുന്നിലൂടെ കടന്നുപോയ ഗണേശ് വിസര്‍ജന്‍ യാത്രയ്ക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് പത്രങ്ങള്‍ പറയുന്നു. വാര്‍ത്ത പരന്നയുടനെ ഹിന്ദുത്വ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കാവി ഷാളുകളും മറ്റും ധരിച്ച് പ്രദേശത്ത് തടിച്ചുകൂടി. അടുത്ത ദിവസം, ഹാലെ പീറ്റ് ബീധിയിലെ ഉഗ്ര നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് ഒരു മാര്‍ച്ച് നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ഡോ. ഇന്ദ്രേഷും മറ്റ് ഹിന്ദുത്വ സംഘടനകളുടെ നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി. കെമ്മണ്ണു നാലെ സര്‍ക്കിളിന് സമീപമുള്ള പള്ളിയില്‍ എത്തിയ പ്രതിഷേധക്കാര്‍ കര്‍പ്പൂരം കത്തിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.

പള്ളിക്കുള്ളില്‍ ആയുധങ്ങളും കല്ലുകളും സൂക്ഷിച്ചിരുന്നതായും ഹിന്ദുക്കള്‍ക്കെതിരായ 'മുന്‍കൂട്ടി ആസൂത്രണം ചെയ്ത' ആക്രമണമാണിതെന്നും ബിജെപി എംപി പ്രതാപ് സിംഹ ആരോപിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനുശേഷം ഹിന്ദുക്കളെ ആവര്‍ത്തിച്ച് അപമാനിക്കുകയും ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയും ആരോപിച്ചു. ഇത് ഇന്ത്യയിലെ ഒരു സംസ്ഥാനമാണോ അതോ ഒരു മിനി പാകിസ്ഥാനായി മാറിയോ എന്നാണ് നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ അശോക് ചോദിച്ചത്. സര്‍ക്കാരിന്റെ മോശം ഭരണമാണ് കല്ലേറിനും ഹിന്ദു സമൂഹത്തിന്റെ അതൃപ്തിക്കും കാരണമെന്ന് മതേതര ജനതാദള്‍ നേതാവായ എച്ച് ഡി കുമാരസ്വാമി എംപിയും ആരോപിച്ചു. പള്ളി അടച്ചിടണമെന്ന് ഹിന്ദുത്വ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം മാണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെയും സമാനമായ ഒരു സംഭവം ഉണ്ടായി. ഗണേശ ചതുര്‍ത്ഥി ഘോഷയാത്ര ഒരു പള്ളിയുടെ മുന്നില്‍ നിര്‍ത്തി ആഘോഷിച്ചു. ഇത് ഇരു സമുദായങ്ങളിലെയും അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിന് കാരണമായി. അത് പ്രദേശത്തെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഉടമസ്ഥതയിലുള്ള കടകള്‍ക്ക് തീയിട്ടതുള്‍പ്പെടെ കൂടുതല്‍ അക്രമങ്ങള്‍ക്ക് കാരണമായി.

ജനുവരിയില്‍, മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലെ കൊടിമരത്തില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹനുമാന്‍ പതാക നീക്കം ചെയ്ത് പകരം ഇന്ത്യന്‍ ദേശീയ പതാക സ്ഥാപിച്ചപ്പോള്‍ മറ്റൊരു വിവാദം പൊട്ടിപ്പുറപ്പെട്ടു. ദേശീയ പതാകകളും കന്നഡ പതാകകളും മാത്രമേ ഉയര്‍ത്താന്‍ മാത്രമേ അനുവാദമുള്ളൂയെന്ന് നേരത്തെ പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ ഹിന്ദുവിരുദ്ധമാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചു. അതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. അതിനാല്‍, മദ്ദൂരിലെ സംഘര്‍ഷങ്ങളെ കര്‍ണാടകയിലെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. വൊക്കലിഗ ഭൂരിപക്ഷ മേഖലയില്‍ വളര്‍ന്നുവരുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ സൂചനയായി വേണം ഈ അക്രമ സംഭവങ്ങളെ കാണേണ്ടത്.

ഈ എപ്പിസോഡുകളില്‍ നിന്ന് രണ്ട് പ്രധാന ചോദ്യങ്ങളും ഉയര്‍ന്നുവരുന്നു. ഈ പ്രദേശത്തെ ഹിന്ദുത്വത്തിന്റെ കടന്നുവരവോടെ സംസ്ഥാനത്തെ രാഷ്ട്രീയം ഭാവിയില്‍ എങ്ങനെ മാറും ?. മറികടക്കാന്‍ പ്രയാസമുള്ള കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ സ്വഭാവത്തെ കുറിച്ച് ഈ സംഭവങ്ങള്‍ എന്താണ് പറയുന്നത്?

പ്രക്ഷുബ്ധമായ രാഷ്ട്രീയചരിത്രം കാരണം കാവി പാര്‍ട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്നോട്ടുപോയ ആദ്യ ദക്ഷിണേഷ്യന്‍ സംസ്ഥാനമാണ് കര്‍ണാടക. 2000ത്തിന്റെ തുടക്കത്തില്‍ ബിജെപിയുടെ 'തെക്കന്‍ കവാടം' ആയി കര്‍ണാടക മാറി. എന്നിരുന്നാലും ഹിന്ദുത്വത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്ന തീരദേശ മേഖല ഒഴികെയുള്ള പ്രദേശങ്ങള്‍ വര്‍ഗീയതയിലൂടെ മാത്രം കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും പിടിച്ചെടുക്കാന്‍ ബിജെപി പ്രയാസപ്പെട്ടു.

കര്‍ണാടകയിലെ ഓരോ പ്രദേശത്തിനും ചരിത്രപരമായ വ്യത്യാസങ്ങളുള്ളതിനാല്‍ ബിജെപിയുടെ വളര്‍ച്ച അസമമായിരുന്നു. എന്നാല്‍, പഴയ മൈസൂര്‍ പ്രദേശം എപ്പോഴും ബിജെപിയെ പ്രലോഭിപ്പിച്ചു. തീവ്രമായ വര്‍ഗീയ പ്രക്ഷോഭങ്ങളോട് വിമുഖത കാണിക്കുകയും രണ്ടു ദേശീയപാര്‍ട്ടികള്‍ക്ക് ബദലായി ജെഡിഎസിനെ കാണുന്നവരുമായിരുന്നു പഴയ മൈസൂരുകാര്‍.

പഴയ മൈസൂരിലെ ഈ പ്രത്യേക രാഷ്ട്രീയത്തിന് രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്. ഒന്നാതമായി ഇത് ജെഡിഎസിന്റെ ശക്തികേന്ദ്രമാണ്. അവര്‍ക്ക് അടിത്തട്ടില്‍ ശക്തമായ സംഘടനാ സംവിധാനങ്ങളുണ്ട്. ഡി ദേവഗൗഡയും കുടുംബവും ഇപ്പോഴും ഈ പ്രദേശത്തെ ജനങ്ങളുടെ വലിയ ആദരവും ശ്രദ്ധയും നേടിയിട്ടുണ്ട്.

ലിംഗായത്തുകള്‍ക്കെതിരെ മാത്രമല്ല, മറ്റ് ഒബിസികള്‍ക്കും ദലിതര്‍ക്കും എതിരായി സംസ്ഥാന രാഷ്ട്രീയത്തില്‍ വൊക്കലിഗക്കാരുടെ ആധിപത്യം നിലനിര്‍ത്തുന്നതിനും ഉറപ്പിക്കുന്നതിനും ഈ കുടുംബം പ്രവര്‍ത്തിക്കുന്നു.

രണ്ടാമതായി, മുസ്‌ലിംകളും വിവിധ ജാതികള്‍ കൂടിയ ഹിന്ദുക്കളും തമ്മിലുള്ള സാമ്പത്തിക മത്സരം തീരദേശയിലെ സംഘര്‍ഷത്തിന് പ്രധാന കാരണമാണെങ്കിലും പഴയ മൈസൂരില്‍ അങ്ങനെയില്ല. പഴയ മൈസൂരില്‍ കടുത്ത സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ മുസ്‌ലിംകളും ഹിന്ദുക്കളും നന്നായി സംയോജിച്ചിരിക്കുന്നു.

മൂന്നാമതായി, പഴയ മൈസൂരിലെ ടിപ്പു സുല്‍ത്താന്റെ സാംസ്‌കാരിക സ്മരണ 'ദയാലുവായ ഒരു ഭരണാധികാരി'യുടേതാണ്, അത് ടിപ്പുവിനെ ക്രൂരനായ ഇസ്‌ലാമിക ഭരണാധികാരിയായി ചിത്രീകരിക്കുന്ന ഹിന്ദുത്വരെ അകറ്റാന്‍ കാരണമായി. ടിപ്പുസുല്‍ത്താനെ കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടു പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ച്, അതായത് ഉറി ഗൗഡയേയും നഞ്ച ഗൗഡയേയും സൃഷ്ടിച്ച് വൊക്കലിഗക്കാര്‍ക്കിടയില്‍ ജാതി വികാരങ്ങള്‍ വളര്‍ത്തലായിരുന്നു ഹിന്ദുത്വരുടെ പദ്ധതി. അവസാനമായി, പ്രദേശത്ത് മുസ്‌ലിം ജനസംഖ്യ വളരെ കുറവാണ്, മാണ്ഡ്യയില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ മുസ്‌ലിംകള്‍ ഉള്ളൂ.

ഈ ദശകത്തിന് മുമ്പ് പ്രദേശത്ത് വര്‍ഗീയ കലാപങ്ങള്‍ അധികം ഉണ്ടായിട്ടില്ല. ലിംഗായത്തുകളേക്കാള്‍ മതവിശ്വാസം കുറഞ്ഞ, എന്നാല്‍, സ്വന്തമായ പ്രാദേശിക ദൈവങ്ങളുള്ള വൊക്കലിഗകള്‍ മാംസാഹാരികളുമാണ്. അവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് ഹിന്ദുത്വരാഷ്ട്രീയം രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ വെല്ലുവിളി നേരിട്ടു. അതിനാല്‍ തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി സാവധാനത്തിലും സ്ഥിരതയോടെയും അതിന്റെ കാര്‍ഡുകള്‍ കളിക്കുന്നതായി തോന്നുന്നു. ബിജെപിക്ക് എതിരായ സാഹചര്യങ്ങളുള്ള പ്രദേശത്ത് എങ്ങനെയാണ് അവര്‍ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ?

കര്‍ണാടകയുടെ മിക്ക ഭാഗങ്ങളിലെയും പോലെ, പഴയ മൈസൂര്‍ ബെല്‍റ്റിലെ ജനങ്ങള്‍ ജാതി സ്വത്വത്തെക്കുറിച്ച് ആഴത്തില്‍ ബോധവാന്മാരാണ്. വാസ്തവത്തില്‍, മിക്ക പ്രാദേശിക സംഘര്‍ഷങ്ങളും ഈ മേഖലയിലെ രണ്ട് ജാതി സമൂഹങ്ങള്‍ തമ്മിലുള്ളതാണ്: പ്രബലമായ വൊക്കലിഗകളും ദലിതരും. അത്തരമൊരു സാഹചര്യത്തില്‍, മുസ്‌ലിം'അന്യ'ത്തിനെതിരെ ജാതിയുടെ സ്വത്വങ്ങളെ ലംഘിക്കുന്ന ഒരു ഹിന്ദു അടിത്തറ ഏകീകരിക്കാന്‍ വര്‍ഗീയ അക്രമം ബിജെപിക്ക് അത്യാവശ്യമാണ്.

രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ ഒരു ദശാബ്ദക്കാലം തുടര്‍ച്ചയായും തന്ത്രപരമായും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടും ബിജെപിക്ക് സ്ഥിരമായ വോട്ടര്‍മാരില്ല. അതിനാലാണ് അവര്‍ പ്രാദേശിക ജാതി വികാരങ്ങളോട് സംവേദനക്ഷമത പുലര്‍ത്തുന്നത്. വോട്ടര്‍മാരെ വര്‍ഗീയവല്‍ക്കരിക്കുന്നതിലൂടെ പിന്തുണ നേടുന്നതില്‍ അവര്‍ പലപ്പോഴും പരാജയപ്പെടുന്നു. പ്രാദേശിക രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന സംഘര്‍ഷങ്ങളെ 'ലഘൂകരിക്കാനും', പൊരുത്തപ്പെടുത്താനും അല്ലെങ്കില്‍ ഉള്‍ക്കൊള്ളാനുമുള്ള ബിജെപിയുടെ ശ്രദ്ധാപൂര്‍വ്വവും സന്ദര്‍ഭോചിതവും പ്രായോഗികവുമായ സമീപനം ഇത് വിശദീകരിക്കുന്നു.

ഉദാഹരണത്തിന്, 2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍, ഹിജാബ്, ഹലാല്‍, ഹനുമാന്‍ ചാലിസ തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി ബിജെപിയുടെ പ്രചാരണം മുന്നോട്ടുപോയി. എന്നാല്‍ പിന്നീട് പാര്‍ട്ടി അതില്‍ നിന്നും പിന്നോട്ട് പോയി, അവ ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയങ്ങളല്ലെന്ന് അവകാശപ്പെട്ടു. കര്‍ണാടകയിലെ വോട്ടര്‍മാര്‍ ഈ വര്‍ഗീയ പ്രചാരണങ്ങളെ എതിര്‍ത്തെന്നും വോട്ട് ചെയ്യുമ്പോള്‍ അത് പരിഗണിച്ചില്ലെന്നും വ്യക്തമായി. ഹിന്ദുത്വത്തിന്റെ സര്‍വ്വവ്യാപിത്വത്തെക്കുറിച്ചുള്ള ഊതിപ്പെരുപ്പിച്ച വിലയിരുത്തലിനെ ആ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ അല്ലെങ്കില്‍ മുസ്‌ലിം വിരുദ്ധ അക്രമം എന്നിവ ഹിന്ദുത്വയുടെ സമാഹരണ തന്ത്രങ്ങളുടെ ഭാഗമാണെങ്കിലും, അത് മാത്രമല്ല ഉള്ളത്. ഹിന്ദു രാഷ്ട്രത്തിനെതിരായ മുസ്‌ലിം ഗൂഢാലോചനയെക്കുറിച്ചുള്ള പ്രത്യയശാസ്ത്രപരമായ ആഖ്യാനത്തിന് കീഴില്‍ തന്ത്രപരമായ ഒരുപാട് പ്രാദേശിക ശീലകള്‍ ബിജെപി തുന്നിചേര്‍ക്കാറുണ്ട്.

പഴയ മൈസൂര്‍ മേഖലയുടെ സാമൂഹിക-രാഷ്ട്രീയ ആവാസവ്യവസ്ഥ കണക്കിലെടുക്കുമ്പോള്‍, ബിജെപിയുടെ വര്‍ഗീയ ആഹ്വാനങ്ങള്‍ ആളുകളെ നേരിട്ട് വര്‍ഗീയമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നില്ല. എന്നിരുന്നാലും, മേഖലയിലെ ഒരു പ്രധാന രാഷ്ട്രീയ മുന്നേറ്റത്തില്‍ നിന്ന് പാര്‍ട്ടിക്ക് നേട്ടമുണ്ടായി. 2023ലെ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ വൊക്കലിഗ ആധിപത്യമുള്ള പ്രദേശം കീഴടക്കുന്നതിനായി പ്രാദേശിക കക്ഷിയായ ജെഡിഎസുമായി തന്ത്രപരമായ സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. ഇതിന്റെ നല്ല ഫലങ്ങള്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടു.

എന്നിരുന്നാലും, ഈ സഖ്യം സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു മാറ്റത്തെയും സൂചിപ്പിക്കുന്നു. ഈ സഖ്യത്തില്‍ ഏറ്റവും വലിയ പരാജയം നേരിടുക ജെഡിഎസായിരിക്കും. അതിന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ ബിജെപിയുമായി വേഗത്തില്‍ ഒത്തുചേരുന്നു. എച്ച് ഡി കുമാരസ്വാമി പോലുള്ള നേതാക്കള്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ അവരുടെ വോട്ട് ബാങ്ക് ഇപ്പോള്‍ ബിജെപിയിലേക്ക് പോവുകയാണ്.

പഴയ മൈസൂര്‍ മേഖലയില്‍, വൊക്കലിഗ വോട്ടുകള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും ഇടയില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്, ചില വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുന്നു. ബിജെപി-ജെഡിഎസ് സഖ്യത്തോടെ, മുസ്‌ലിംകള്‍ കോണ്‍ഗ്രസിലേക്ക് മാറി, ഇത് ഗൗഡ കുടുംബത്തെ വഞ്ചിച്ചതിന് തുല്യമായാണ് ചില വൊക്കലിഗകള്‍ കാണുന്നത്. മുസ്‌ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടുന്നത് പ്രദേശത്ത് നിലനില്‍ക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരത്തെ കൂടുതല്‍ മുതലെടുക്കാന്‍ ബിജെപിയെ സഹായിക്കുന്നു. ലിംഗായത്ത്, ഒബിസി, ദലിത് വിഭാഗങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത് വൊക്കലിഗക്കാരില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരവും രൂപപ്പെടുത്താന്‍ തുടങ്ങി.

അതിനാല്‍, വൊക്കലിഗ സമുദായത്തിന്റെ 'വര്‍ഗീയ ചൂതാട്ടം' മുസ്‌ലിം വിരുദ്ധ വികാരങ്ങളെക്കാള്‍ ജാതി മേധാവിത്വം നിലനിര്‍ത്തുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചില വൊക്കലിഗ വിഭാഗങ്ങള്‍ക്കിടയിലുള്ള കോണ്‍ഗ്രസ് വിരുദ്ധ വികാരം പുതിയതല്ലെങ്കിലും, ബിജെപി അതിനെ സാംസ്‌കാരിക-സാമുദായിക പദങ്ങളില്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. അങ്ങനെ, കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് മുസ്‌ലിംകളെ എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ് വിരുദ്ധരാകുന്നത് മുസ്‌ലിം വിരുദ്ധരാവുന്നതിനും തുല്യമാണ്. ഈ ഓവര്‍ലാപ്പ് ബിജെപിക്ക് വൊക്കലിഗക്കാരുടെ ദേഷ്യത്തെ കോണ്‍ഗ്രസിനെതിരെ സമാഹരിക്കാനും മുസ്‌ലിംകള്‍ക്കെതിരേ തിരിച്ചുവിടാനും രാഷ്ട്രീയ അവസരം നല്‍കുന്നു

അതിനാല്‍, വര്‍ഗീയ ശത്രുതയെ ഹിന്ദുത്വത്തിന്റെ വാദമുഖങ്ങളിലൂടെയുള്ള പ്രാദേശിക ജാതി രാഷ്ട്രീയത്തിന്റെ പുനര്‍നിര്‍മ്മാണമായും വായിക്കണം. കോണ്‍ഗ്രസ് വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ഹിന്ദുവിരുദ്ധ, ന്യൂനപക്ഷ അനുകൂല നയങ്ങള്‍ കര്‍ണാടകയിലെ ഹിന്ദുക്കളെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്രയുടെ പ്രസ്താവനയില്‍ അത് വ്യക്തമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടിപ്പു സംഘവും കോണ്‍ഗ്രസ് സര്‍ക്കാരും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി 'മതഭ്രാന്തന്മാരുടെ ടൂള്‍ക്കിറ്റ്' സജീവമാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് ആര്‍ അശോക് ആരോപിച്ചത്. അങ്ങനെ, പ്രദേശത്ത് നിലവിലുള്ള കോണ്‍ഗ്രസ് വിരുദ്ധ വിദ്വേഷത്തെ വര്‍ഗീയ വിദ്വേഷമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.

ജെഡി(എസ്), കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ തമ്മിലുള്ള ത്രികോണ പോരാട്ടം കര്‍ണാടക രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി അനാരോഗ്യകരമായ ധ്രുവീകരണത്തില്‍ നിന്ന് ഒരുപരിധി വരെ അകറ്റി നിര്‍ത്തി. എന്നിരുന്നാലും, ക്ഷയിച്ചുവരുന്ന ജെഡിഎസും രാഷ്ട്രീയമായി സൂക്ഷ്മതയുള്ള ബിജെപിയും തമ്മിലുള്ള കോണ്‍ഗ്രസ് വിരുദ്ധ സഖ്യം നിര്‍മിച്ച ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കാര്‍ഡുകള്‍ മേശപ്പുറത്തുണ്ട്. അതിനാല്‍ തന്നെ കലാപങ്ങളും അക്രമങ്ങളും പ്രദേശത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി മാറാന്‍ സാധ്യതയുണ്ട്. കര്‍ണാടകയിലെ ബിജെപിയുടെ വളര്‍ച്ച സംസ്ഥാനത്തെ രാഷ്ട്രീയത്തെ ശാശ്വതമായി മാറ്റും, അതിന്റെ സ്വരവും ഭാവവും മാറും.

Next Story

RELATED STORIES

Share it