Big stories

കേരളത്തിലെ മഹാപ്രളയം: അമിക്കസ്‌ക്യൂറി റിപോര്‍ട്ട് തള്ളി മുഖ്യമന്ത്രി

വിദഗ്ധരുടെ അഭിപ്രായം തേടിയല്ല റിപോര്‍ട്ട് തയ്യാറാക്കിയതെന്നും വിഷയത്തില്‍ അന്തിമവിധി കോടതിയാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെരുമഴയ്ക്കു മുന്നേ ഡാമുകള്‍ തുറന്നില്ലെന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് റിപോര്‍ട്ട്.

കേരളത്തിലെ മഹാപ്രളയം: അമിക്കസ്‌ക്യൂറി റിപോര്‍ട്ട് തള്ളി മുഖ്യമന്ത്രി
X

കൊല്ലം: കേരളത്തില്‍ മഹാപ്രളയമുണ്ടാവാനിടയാക്കിയത് ഡാമുകള്‍ തുറന്നുവിട്ടതിലെ വീഴ്ചയാണെന്ന് വ്യക്തമാക്കുന്ന അമിക്കസ് ക്യൂറി റിപോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുടെ അഭിപ്രായം തേടിയല്ല റിപോര്‍ട്ട് തയ്യാറാക്കിയതെന്നും വിഷയത്തില്‍ അന്തിമവിധി കോടതിയാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെരുമഴയ്ക്കു മുന്നേ ഡാമുകള്‍ തുറന്നില്ലെന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് റിപോര്‍ട്ട്.

തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെതിരേ തിരിക്കാന്‍ വിഷയം ഉപയോഗിക്കുകയാണ്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നത്. ഇതിപ്പോള്‍ വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റാണ്. അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. നമ്മുടെ നദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം വെള്ളമാണ് ഒഴുകിയെത്തിയത്. അതാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ട് കോടതിക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. കോടതിയുടെ നിരീക്ഷണമോ കമന്റുപോലുമോ അല്ല. എല്ലാ കക്ഷികളില്‍നിന്നും വിവരം ആരാഞ്ഞ ശേഷമല്ല റിപോര്‍ട്ട് തയ്യാറാക്കിയത്.

സങ്കേതികജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐഐടി തുടങ്ങിയ വകുപ്പുകള്‍ അമിതമഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധസമിതികളും അന്താരാഷ്ട്രസമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞ് അമിക്കസ് ക്യൂറി റിപോര്‍ട്ടാണ് യാഥാര്‍ഥ്യമെന്ന് പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടത് കോടതിയാണ് എന്ന യാഥാര്‍ഥ്യത്തെ മറച്ചുവച്ചാണ് ഇത് ചെയ്യുന്നത്. ജില്ലാ, സംസ്ഥാന തലങ്ങളില്‍ മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രളയസമയത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രതീക്ഷിക്കപ്പെട്ട മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പടെയുള്ള ഡാമുകളിലുണ്ടായിരുന്നു.

പ്രളയസമയത്ത് ഡാമിലേയ്ക്ക് വന്ന വെള്ളത്തിന്റെ വലിയപങ്ക് ഡാമുകളില്‍ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നത് മാത്രമാണ് തുറന്നുവിട്ടത്. പ്രളയകാലത്ത് ഇടുക്കി ഡാമില്‍ 2800-3000 ഘനമീറ്റര്‍ വെള്ളം വന്നിരുന്നു. പുറത്തേക്കൊഴുക്കിയത് 1,500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്. അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ വെള്ളത്തിന്റെ ഒരുപങ്ക് ഡാമുകള്‍ തടഞ്ഞുനിര്‍ത്തുകയാണുണ്ടായത്. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ കെടുതി എത്രയോ വലുതാവുമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it