Big stories

ഇരുകേരള കോണ്‍ഗ്രസുകളുടെയും അവകാശവാദങ്ങള്‍ പൊളിഞ്ഞു; മല്‍സരിച്ച 22 സീറ്റില്‍ വിജയിക്കാനായത് ഏഴില്‍ മാത്രം

ജോസ് വിഭാഗം മല്‍സരിച്ച 12 സീറ്റുകളില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. പി ജെ ജോസഫാണെങ്കില്‍ ആകെയുള്ള 10 സീറ്റില്‍ രണ്ടില്‍ മാത്രം കടന്നുകയറി. എല്‍ഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി പിടിച്ചുവാങ്ങിയ പാലാ മണ്ഡലത്തിലെ ദയനീയ തോല്‍വി ജോസ് കെ മാണിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്.

ഇരുകേരള കോണ്‍ഗ്രസുകളുടെയും അവകാശവാദങ്ങള്‍ പൊളിഞ്ഞു; മല്‍സരിച്ച 22 സീറ്റില്‍ വിജയിക്കാനായത് ഏഴില്‍ മാത്രം
X

കോട്ടയം: എന്ത് പിളര്‍പ്പുണ്ടായാലും വോട്ടര്‍മാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദവുമായി മുന്നണികളില്‍നിന്ന് പിടിച്ചുവാങ്ങിയ സീറ്റുകളില്‍ പകുതിയില്‍പ്പോലും വിജയിക്കാനാവാതെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍. ജോസ് വിഭാഗം മല്‍സരിച്ച 12 സീറ്റുകളില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. പി ജെ ജോസഫാണെങ്കില്‍ ആകെയുള്ള 10 സീറ്റില്‍ രണ്ടില്‍ മാത്രം കടന്നുകയറി. എല്‍ഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി പിടിച്ചുവാങ്ങിയ പാലാ മണ്ഡലത്തിലെ ദയനീയ തോല്‍വി ജോസ് കെ മാണിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്. നാലിടങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ രണ്ടുകൂട്ടര്‍ക്കും രണ്ട് സീറ്റ് വീതമാണ് നേടാനായത്.

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനം ഉറപ്പിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിയെ പാലായില്‍ മാണി സി കാപ്പന്‍ തറപറ്റിച്ചത് ഇടതുമുന്നണിയെയും അമ്പരപ്പിച്ചു. നിസാരമായി കടന്നുകയറാമെന്ന് വിചാരിച്ച ജോസിന് ഇടത് കോട്ടകളില്‍പോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സീറ്റിനുവേണ്ടി മാത്രം നടത്തിയ കൂറുമാറ്റം പാലായിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

പാലാ, ഇടുക്കി, തൊടുപുഴ, കടുത്തുരുത്തി, പിറവം, ചാലക്കുടി, പൂഞ്ഞാര്‍, പെരുമ്പാവൂര്‍, റാന്നി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇരിക്കൂര്‍ എന്നീ 12 മണ്ഡലങ്ങളിലാണ് ജോസ് കെ മാണി വിഭാഗം മല്‍സരിച്ചത്. ഇതില്‍ ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ ഡോ.എന്‍ ജയരാജും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കലും റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണനും ചങ്ങനാശ്ശേരിയില്‍ അഡ്വ. ജോബ് മൈക്കിളുമാണ് വിജയിച്ച സ്ഥാനാര്‍ഥികള്‍. ബാക്കി മണ്ഡലങ്ങളില്‍ ജോസ് വിഭാഗത്തിന് തിരിച്ചടി നേരിടേണ്ടിവന്നു. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സ്വന്തം ജയത്തിനൊപ്പം ഇടതുമുന്നണിയുടെ വിജയവും പ്രധാനമായിരുന്നു.

അതേസമയം, ഇടത് മുന്നണിക്ക് തുടര്‍ഭരണം ഉറപ്പായെങ്കിലും കേരള കോണ്‍ഗ്രസിന്റെ ശക്തി തെളിയിക്കുന്നതില്‍ കാര്യമായ ഇടപെടല്‍ നടത്താനായില്ല. പാര്‍ട്ടി ഇടതുപാളയത്തില്‍ വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കണമെന്നത് അനിവാര്യമായിരുന്നു. ഇതിന് കോട്ടയത്ത് അഞ്ചില്‍ നാലെങ്കിലും നേടണം. ഇടുക്കിയില്‍ ഒന്നെങ്കിലും നിലനിര്‍ത്തണം. ഇടുക്കിയില്‍ ഒരു സീറ്റ് നേടിയെങ്കിലും പത്തിടത്തുവരെ വിജയിക്കുമെന്ന ജോസ് വിഭാഗത്തിന്റെ അവകാശവാദം പൊള്ളയായി. യുഡിഎഫ് വിട്ട് ഇടത്തേക്ക് തരിഞ്ഞ കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയത്ത് സിപിഎം മൂന്നിടത്തേക്ക് ഒതുങ്ങുകയും അഞ്ചിടത്ത് അവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്ത് മറ്റൊരിടത്തുമുണ്ടാവാത്ത സീറ്റ് വിഭജനമായിരുന്നു. മുഖ്യകക്ഷിയായ സിപിഎം സീറ്റില്‍ സ്വയം പിന്നില്‍ നില്‍ക്കുന്നു എന്നത് കേരള കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമായാണ് കണക്കുകൂട്ടിയിരുന്നത്.

13 സീറ്റ് കിട്ടിയെങ്കിലും കുറ്റിയാടി വേണ്ടെന്നുവച്ച് അവര്‍ 12 ഇടത്താണ് മല്‍സരിച്ചത്. പാലാ അടക്കം ഏഴ് സീറ്റുകളില്‍ തോല്‍വി ഏറ്റുവാങ്ങിയ കേരള കോണ്‍ഗ്രസിന്റെ എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടനം എല്‍ഡിഎഫില്‍ ചര്‍ച്ചയാവാനാണ് സാധ്യത. എങ്കിലും തുടര്‍ഭരണം ലഭിച്ചതിനാല്‍ വലിയതോതില്‍ ജോസ് കെ മാണിക്ക് പഴികേള്‍ക്കേണ്ടിവരില്ല. കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം പത്തിടങ്ങളിലാണ് മല്‍സരിച്ചത്. തൃക്കരിപ്പൂര്‍: എം പി ജോസഫ്, ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടന്‍,

തൊടുപുഴ- പി ജെ ജോസഫ്, ഇടുക്കി: ഫ്രാന്‍സിസ് ജോര്‍ജ്, കോതമംഗലം- ഷിബു തെക്കുംപുറം, കടുത്തുരുത്തി- മോന്‍സ് ജോസഫ്, ഏറ്റുമാനൂര്‍- പ്രിന്‍സ് ലൂക്കോസ്, ചങ്ങനാശ്ശേരി- വി ജെ ലാലി, കുട്ടനാട്- ജേക്കബ് എബ്രഹാം, തിരുവല്ല- കുഞ്ഞുകോശി പോള്‍ എന്നീ സീറ്റുകളിലാണ് ജോസഫ് ഗ്രൂപ്പ് മല്‍സരിച്ചത്. ഇതില്‍ തൊടുപുഴയില്‍ പി ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായി വിജയിച്ചത്. ബാക്കി സ്ഥലങ്ങളില്‍ എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നെങ്കിലും വോട്ടര്‍മാര്‍ തനിക്കൊപ്പമാണെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫിനുണ്ടായിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള മറുപടി കൂടി നിയമസഭയില്‍ നല്‍കുമെന്നായിരുന്നു ജോസഫ് പറഞ്ഞിരുന്നത്. ജോസ് കെ മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാന്‍ വിജയം അനിവാര്യവുമായിരുന്നു. പത്തില്‍ ഒമ്പത് സീറ്റുകളിലും വിജയം നേടുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജോസ് വിഭാഗം മുന്നണി വിട്ടതോടെ മധ്യകേരളത്തില്‍ ജോസഫ് വിഭാഗം ശക്തമല്ലെന്ന ആരോപണമുണ്ടായിട്ടും നിര്‍ണായകമായ മൂന്ന് സീറ്റുകളാണ് യുഡിഎഫ് വിട്ടുനല്‍കിയത്. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വന്തന്ത്രയായി ജനവിധി തേടിയ സാഹചര്യവുമുണ്ട്.

യുഡിഎഫ് അര്‍പ്പിച്ച വിശ്വാസം കാത്ത് വമ്പിച്ച വിജയം നേടുക എന്നത് ജോസഫ് വിഭാഗത്തിന്റെ നിലനില്‍പ്പിന്റെ കാര്യം കൂടിയായിരുന്നു. പത്തില്‍ എട്ടിലും തോല്‍വി ഏറ്റുവാങ്ങിയതോടെ യുഡിഎഫില്‍ ജോസഫിന്റെ കാര്യം പരുങ്ങലിലായി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫിനെതിരേ രൂക്ഷവിമര്‍ശനമുയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് മുന്നോടിയായി പി സി തോമസ് വിഭാഗവുമായി പി ജെ ജോസഫ് വിഭാഗം ലയിച്ചിരുന്നു.

പുനസ്സംഘടനയോടെ ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തിയ പ്രതിഷേധം, തോല്‍വി ഉണ്ടായതോടെ ശക്തമായി. പാര്‍ട്ടിക്കുള്ളില്‍ മോന്‍സ് ജോസഫ് വലിയ സ്ഥാനങ്ങള്‍ നേടിയെന്നാണ് ഫ്രാന്‍സിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയില്‍ ഫ്രാന്‍സിസ് പരാജയപ്പെട്ടതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. പഴയ ജോസഫ് ഗ്രൂപ്പും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും മാണി വിഭാഗവുമൊക്കെയായി ഇനിയും ചേരികള്‍ ശക്തിപ്പെടാനാണ് സാധ്യത.

Next Story

RELATED STORIES

Share it