Big stories

കര്‍ണാടകയില്‍ സുബഹി ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗത്തിനു നിരോധനം

ഉത്തരവ് ശരിയല്ലെന്നും വഖഫ് ബോര്‍ഡ് അധികാരപരിധി ലംഘിക്കുന്നതാണെന്നും എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹന്നന്‍ പറഞ്ഞു. ഖുര്‍ആന്‍, നമസ്‌കാരം, ബാങ്കുവിളി എന്നിവയുമായി ബോര്‍ഡിന് യാതൊരു ബന്ധവുമില്ല. സര്‍ക്കാരും സ്വകാര്യമേഖലയും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയേറിയ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയാണ് വഖ്ഫ് ബോര്‍ഡ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ സുബഹി ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗത്തിനു നിരോധനം
X

ബംഗളൂരു: കര്‍ണാടകയില്‍ സുബഹി ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. ശബ്ദ മലിനീകരണം തടയുന്നതിനു വേണ്ടിയാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്നാണ് വഖ്ഫ് ബോര്‍ഡ് സര്‍ക്കുലറില്‍ പറയുന്നത്. അതേസമയം, സര്‍ക്കുലറിനെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ രംഗത്തെത്തി.

ഉത്തരവ് ശരിയല്ലെന്നും വഖഫ് ബോര്‍ഡ് അധികാരപരിധി ലംഘിക്കുന്നതാണെന്നും എസ്ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹന്നന്‍ പറഞ്ഞു. ഖുര്‍ആന്‍, നമസ്‌കാരം, ബാങ്കുവിളി എന്നിവയുമായി ബോര്‍ഡിന് യാതൊരു ബന്ധവുമില്ല. സര്‍ക്കാരും സ്വകാര്യമേഖലയും രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയേറിയ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയാണ് വഖ്ഫ് ബോര്‍ഡ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിനു കീഴിലുള്ള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ തീരുമാനം വന്‍ പ്രതിഷേധത്തിനിടയാക്കുമെന്ന് ഉറപ്പാണ്.

'ജനറേറ്റര്‍ സെറ്റുകള്‍, ഉച്ചഭാഷിണികള്‍, പൊതുയോഗ സംവിധാനങ്ങള്‍ എന്നിവ കാരണം നിരവധി മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും ചുറ്റുമുള്ള ശബ്ദത്തിന്റെ തോത് വര്‍ധിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശബ്ദത്തിന്റെ അന്തരീക്ഷ നിലവാരം, ശബ്ദ മലിനീകരണം(നിയന്ത്രണവും നിയന്ത്രണവും) നിയമങ്ങള്‍ 2000 പ്രാബല്യത്തില്‍ ഉണ്ട്. ഇതനുസരിച്ച് രാത്രി സമയങ്ങളില്‍, അതായത് രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

'ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്ററില്‍ കുറയാത്ത പ്രദേശം 'നിശബ്ദ മേഖലകള്‍' ആയും പ്രഖ്യാപിച്ചിട്ടുണ്ട്. ആരെങ്കിലും ശബ്ദ ആംപ്ലിഫയര്‍ ഉപയോഗിക്കുകയോ ശബ്ദമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുകയോ നിശബ്ദ മേഖലയില്‍ ഉച്ചഭാഷിണി അല്ലെങ്കില്‍ പൊതുയോഗ സംവിധാനം ഉപയോഗിക്കുകയോ ചെയ്താല്‍ പരിസ്ഥിതി (സംരക്ഷണ) നിയമം 1986 ലെ വ്യവസ്ഥകള്‍ പ്രകാരം പിഴ ഈടാക്കും. നിര്‍ദേശങ്ങള്‍ കര്‍ശനമായ പാലിക്കുന്നതിനു വേണ്ടി മസ്ജിദുകളുടെയും ദര്‍ഗകളുടെയും മാനേജുമെന്റുകള്‍ക്ക് വഖ്ഫ് ബോര്‍ഡ് നല്‍കിയ നിര്‍ദേശങ്ങളും ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.

1. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കരുത്

2. പകല്‍ ഉപയോഗിക്കുന്ന ഉച്ചഭാഷിണികള്‍ക്ക് അന്തരീക്ഷ വായുവിന്റെ നിലവാരമനുസരിച്ചുള്ള ശബ്ദതോത് ആയിരിക്കണം

3. ഉച്ചഭാഷിണികള്‍ ബാങ്കുവിളിക്ക് മാത്രമായി ഉപയോഗിക്കണം. ഇതിനു പുറമെ മരണം, ഖബറടക്ക സമയം, മാസപ്പിറവി അറിയിക്കല്‍ തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്കും ഉപയോഗിക്കാം.

4. പ്രത്യേക സ്വലാത്ത്, ജുമുഅ ഖുത്ബ, മത-സാമൂഹിക-സാംസ്‌കാരിക-വിജ്ഞാനാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപനത്തിനുള്ളിലെ സ്പീക്കറുകള്‍ ഉപയോഗിക്കണം.

5. പ്രാദേശിക പരിസ്ഥിതി ഉേദ്യാഗസ്ഥരുമായി കൂടിയാലോചിച്ച് സ്ഥാപനത്തില്‍ ശബ്ദനിയന്ത്രണ ഉപകരണം സ്ഥാപിക്കണം

6. നിശ്ചിത പരിധിക്കുള്ളില്‍ ആംപ്ലിഫയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥാപന അധികൃതര്‍ ബാങ്ക് വിളിക്കുന്നയാള്‍ക്ക് പരിശീലനം നല്‍കണം.

7. ശബ്ദമുണ്ടാക്കുന്ന പടക്കം മസ്ജിദിലും ദര്‍ഗയിലും ഉപയോഗിക്കരുത്.

8. ശബ്ദ മലനീകരണമുണ്ടാക്കുന്ന കച്ചവടമോ പ്രവര്‍ത്തനങ്ങളോ പരിസരത്ത് പാടില്ല.

9. മസ്ജിദിന്റെയും ദര്‍ഗയുടെയും തുറസ്സായ സ്ഥലങ്ങള്‍ തണല്‍ മരങ്ങളും അലങ്കാര ചെടികളും മറ്റു മരങ്ങളും നടാന്‍ ഉപയോഗിക്കും. കഴിയുമെങ്കില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി കുടിവെള്ള ടാങ്കുകള്‍ നിര്‍മിക്കാം.

10. വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം നിലനിര്‍ത്തും.

11. മതപരമായ സ്ഥലങ്ങളില്‍ ഭിക്ഷ നിരുല്‍സാഹപ്പെടുത്തണം. പകരം സ്ഥാപന തലത്തില്‍ കൗണ്‍സിലിങും മറ്റും നടത്താം.

Karnataka Waqf Board bars use of loudspeakers between 10 pm to 6 am during azaan


Next Story

RELATED STORIES

Share it