Big stories

മുസ്‌ലിംകള്‍ക്കെതിരായ വിവേചനം വ്യാഖ്യാനിക്കുന്നതില്‍ ജാവേദ് അക്തറിന്റെ പിഴവ്

മുസ്‌ലിംകള്‍ക്കെതിരായ വിവേചനം വ്യാഖ്യാനിക്കുന്നതില്‍ ജാവേദ് അക്തറിന്റെ പിഴവ്
X

പവന്‍ കൊരാട

മുംബൈയില്‍ വീടുകളുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ ലല്ലന്‍ടോപ്പിലെ സൗരഭ് ദ്വിവേദിയുമായി സംസാരിക്കുന്നത് കണ്ടു. ജാവേദ് അഖ്തറിന്റെ വാദങ്ങളെല്ലാം പിഴച്ചതാണെന്നു മാത്രമല്ല നിരുത്തരവാദിത്തത്തിന്റെ അതിരുകളെല്ലാം മറികടന്ന ബോധക്കേടുമാണ്. ഒട്ടും ആഴമില്ലാത്തതും സംവേദനക്ഷമതയില്ലാത്തതുമായ അദ്ദേഹത്തിന്റെ വാദം സെലിബ്രിറ്റികളുടെ ബൗദ്ധികശേഷിയെ കുറിച്ച് ആരെങ്കിലും സംശയമുന്നയിക്കാന്‍ കാരണമാവാം.

വിവേചനത്തെ കുറിച്ച് പരാതി പറയുന്ന അക്തര്‍ അതിനെ കുറിച്ച് കൗതുകകരമായ വിശദീകരണവും നല്‍കുന്നു. സത്യസന്ധമായാണ് അദ്ദേഹം പ്രശ്‌നത്തിലേക്ക് പ്രവേശിക്കുന്നത്. പക്ഷേ, മുംബൈയില്‍ മുസ്‌ലിംകള്‍ക്ക് വീട് കിട്ടാത്തതിന് കാരണം വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവാണെന്നാണ്(ട്രോമ) അക്തര്‍ പറയുന്നത്. ഈ ട്രോമ തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

രോഗകാരണത്തെ ഇത്രയും ചുരുക്കിക്കാണിക്കാനുള്ള അദ്ദേഹത്തിന്റെ പരിഹാസ്യമായ സാഹസം സമ്മതിക്കണം. അതായത്, ഇപ്പോള്‍ വീട് അന്വേഷിക്കുന്ന മുസ്‌ലിംകളോടുള്ള വിവേചനം മുന്‍കാലത്ത് സിന്ധി ഹിന്ദുക്കള്‍ അനുഭവിച്ചതിന്റെ പ്രതികരണം മാത്രമാണെന്നാണ് അക്തര്‍ പറയുന്നത്.

അതിനാല്‍ ഇന്നത്തെ അനീതിയുടെ ഉത്തരവാദിത്തം 'അവരുടേതല്ല', മറിച്ച് 'നിങ്ങളുടേത്' തന്നെയാണ് എന്നാണ് അക്തര്‍ പറയുന്നത്, സമയത്തിനും സ്ഥലത്തിനും വ്യക്തികള്‍ക്കും അപ്പുറത്തേക്ക് ഒരു പക്ഷേ, പാകിസ്താനിലെ ആ നടിയിലേക്ക്, ചിലപ്പോള്‍ തിരിച്ചറിയാത്ത ഒരു ആള്‍ക്കൂട്ടത്തിലേക്ക് അക്തര്‍ വിരല്‍ ചൂണ്ടുന്നു (ജാവേദ് അക്തറിന് ആരും വീട് നല്‍കുന്നില്ലെന്ന് പാകിസ്താന്‍ നടിയായ ബുഷ്‌റ അന്‍സാരി പറഞ്ഞിരുന്നു. താനും ഭാര്യ ശബാന ആസ്മിയും തെരുവിലാണ് കിടക്കുന്നതെന്ന് അക്തര്‍ അതിന് മറുപടിയും നല്‍കുകയുണ്ടായി).

അക്തറിന്റെ ഈ സിദ്ധാന്തത്തില്‍ പ്രശ്‌നം പിടിച്ച നിരവധി ന്യായവാദങ്ങള്‍ പാളികളായി അടങ്ങിയിരിക്കുന്നു. അമിതമായ ലളിതവല്‍ക്കരണമാണ് ഈ വാദമെന്നതാണ് ഒന്നാമത്തെ കാര്യം. മുംബൈ പോലുള്ള വൈവിധ്യമാര്‍ന്ന മെട്രോപൊളിറ്റന്‍ നഗരത്തിലെ അതിസങ്കീര്‍ണവും പല പാളികളുമുള്ള വര്‍ഗീയ വിവേചനത്തെ 1947ലെ സിന്ധി അഭയാര്‍ഥികളുടെ ട്രോമയില്‍ ചുരുക്കുന്നത് ഞെട്ടിക്കുന്നതാണ്.

സിന്ധി ഭൂവുടമകളോട് സഹതാപം പ്രകടിപ്പിച്ചാണോ മറ്റു ഭൂവുടമകള്‍ വിവേചനം കാണിക്കുന്നത്? അതോ ഇനി മറ്റു ഭൂവുടമകള്‍ വിവേചനം കാണിക്കുന്നില്ലേ? ചരിത്രപരമായ ട്രോമ ആവശ്യമില്ലാത്ത ജാതി വിവേചനം, പ്രാദേശികവാദം, ആശയഭ്രാന്ത് എന്നിവ എന്തുകൊണ്ടായിരിക്കും നിലനില്‍ക്കുന്നുണ്ടാവുക?. ലോഹങ്ങളെ സ്വര്‍ണമാക്കാനും സര്‍വരോഗ സംഹാരി നിര്‍മിക്കാനുള്ള ആ അദ്ഭുത പദാര്‍ഥം അക്തര്‍ കണ്ടെത്തിയെന്നാണ് തോന്നുന്നത്.

ചരിത്രത്തിലൂടെ കുറ്റവിമുക്തനാക്കപ്പെടുന്നതും അല്ലെങ്കില്‍ ചരിത്രം മറ്റൊരിടത്തായിരുന്നു എന്നു പറയുന്നതും ഇനി നാം കാണും. വിവേചനത്തിന്റെ മൂലകാരണത്തെ ചരിത്രത്തില്‍ ശക്തമായി ഉറപ്പിക്കുന്നതും അതിനെ ആ ചരിത്രത്തില്‍ മറുവശത്തുള്ളവരുടെ പ്രവൃത്തിയിലാക്കുന്നതും നിലവിലെ വിവേചനത്തിന്റെ കാരണങ്ങളെ കുറ്റവിമുക്തമാക്കുന്നതും നാം കാണും.

അതായത്, ഇന്ന് വിവേചനം കാണിക്കുന്ന ഭൂവുടമ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയല്ല, മറിച്ച് പഴയ സംഭവങ്ങളോട് പ്രതികരിക്കുന്ന 'ഇര'യാണ്. വര്‍ഗീയ വിഭജന രേഖകള്‍ നിര്‍മിക്കുന്ന നിലവിലെ രാഷ്ട്രീയസാമൂഹിക സംവിധാനങ്ങളെ പരിശോധിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇതൊരു ആശ്വാസകരമായ ആഖ്യാനമാണ്. അതുപക്ഷേ, അവരുടെ അത്രയും പ്രിവിലേജ് ഇല്ലാതെ ജീവിക്കുന്ന നിരവധി പേരുടെ അനുഭവങ്ങളെ നിസ്സാരമാക്കുന്നു. അവരാരും അഖ്തറിനെ പോലെ ആഘോഷിക്കപ്പെടുന്ന ഇരകളോ പ്രശ്‌നപരിഹാരത്തിന് ഏതെങ്കിലും വേദികളെ സമീപിക്കാന്‍ കഴിയുന്നവരോ അല്ല.

അഖ്തറിന്റെ ദേശീയ വ്യതിചലനവും ഒരാള്‍ക്ക് കാണാം. പുറംനാട്ടുകാരനെ അഭിമുഖീകരിക്കുമ്പോള്‍ താന്‍ ഒന്നാമതും പ്രധാനമായും ഇന്ത്യക്കാരനാണെന്ന് അക്തര്‍ പറയുന്നു. ആന്തരിക പരാജയങ്ങള്‍ സംബന്ധിച്ച അസുഖകരമായ സംഭാഷണങ്ങള്‍ ഒഴിവാക്കാനുള്ള തന്ത്രമാണിത്.

രാജ്യസ്‌നേഹം വളരെ കുറച്ച് പേര്‍ മാത്രം ഇകഴ്ത്തി കാട്ടുന്ന വികാരമാണ്. പക്ഷേ, അതിനെ ആഭ്യന്തര അനീതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് തടയായി ഉപയോഗിക്കുമ്പോള്‍ സംശയാസ്പദമാണ്. വിവേചനത്തെ കുറിച്ച് മറ്റൊരു പാസ്‌പോര്‍ട്ട് ഉള്ളയാള്‍ വെളിപ്പെടുത്തിയാല്‍ അതിന്റെ സത്യം കുറയുമോ? ആ വിവേചനത്തിന്റെ വേദന കുറയുമോ? സാമൂഹിക നീതിക്കായുള്ള യാത്രയില്‍ കൂടുതല്‍ സാര്‍വത്രികമായ രീതി വേണമെന്ന് പ്രതീക്ഷിക്കേണ്ടേ?

അക്തറിന്റെ വികലമായ ഈ യുക്തി പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം ഇരയില്‍ അടിച്ചേല്‍പ്പിക്കുന്നു. ചരിത്രപരമായ ഒറ്റമൂലികൊണ്ട് ഇരയെ കുറ്റപ്പെടുത്തുന്നു. അക്തറിന്റെ '' അയാള്‍ ആ വീട് തരാത്തത് നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ അയാളെ പുറത്താക്കിയത് കൊണ്ടാണ്'' എന്ന പ്രസ്താവന സമകാലിക വിവേചനത്തിന്റെ ഇരയില്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കലാണ്.

ഇത് കേവലമൊരു തെറ്റായ വാദം മാത്രമല്ല; ചരിത്രത്തിലെ സംഭവങ്ങളുടെ ന്യായമായ പ്രത്യാഘാതമായി കണ്ട് നിലവിലെ വിവേചനത്തെ ന്യായീകരിക്കുന്നു. അത്, നിലവില്‍ വീട് അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത കുറ്റം പാരമ്പര്യമായി നല്‍കുന്നു.

ഘടനാപരമായ വിവേചനത്തെ കുറിച്ച് മിസ്റ്റര്‍ അക്തറിന്റെ 'ചരിത്രപരമായ പാഠത്തില്‍' ഒന്നുമില്ല. വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം, മതസ്വത്വങ്ങളെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയ സംഘാടനം, ഭരണകൂടത്തിന്റെ നിഷ്‌ക്രിയത അല്ലെങ്കില്‍ പങ്കാളിത്തം, ദൈനംദിന ജീവിതത്തിലെ വിവേചനം തുടങ്ങിയവയെ കുറിച്ച് അക്തര്‍ പറയുന്നില്ല. അതിന് പകരം ലളിതവും വികാരപരവുമായ, വ്യക്തിപരമായ ഒരു കയ്പനുഭവത്തെ ചരിത്രത്തിലെ ഒരു സംഭവത്തെ ആസ്പദമാക്കി പറയുന്നു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നവരില്‍നിന്നും കൂടുതല്‍ ബൗദ്ധിക ശേഷി ലോകം പ്രതീക്ഷിക്കുന്നുണ്ട്.

മനുഷ്യവികാരങ്ങളെയും സാമൂഹിക നിയമങ്ങളെയും വൈവിധ്യത്തോടെ അവതരിപ്പിക്കുന്ന ഒരാളുടെ, അത് എത്ര അതിഭാവുകത്വത്തോടെ അവതരിപ്പിച്ചാലും, സാമൂഹിക വിശകലനത്തിന് ഉറപ്പുണ്ടാവില്ല. അക്തറിന്റെ അവതരണം കേവലം ദയനീയമല്ല, അയാള്‍ അഭിസംബോധന ചെയ്യാന്‍ ഉദ്ദേശിച്ച ഗുരുതരമായ പ്രശ്‌നത്തോടുള്ള അവഗണനയാണ്. അത് കൂടുതല്‍ ആശങ്കാജനകമാണ്.

ലൗകിക ജ്ഞാനത്തിന്റെയും ചരിത്രപരമായ സഹാനുഭൂതിയുടെയും പേരിലുള്ള ഇത് വിവേചനം നടത്തിയവരെ ആശ്വസിപ്പിക്കുന്നതും ഇരയായവര്‍ക്ക് മേല്‍ വെടിമരുന്ന് ഇടുന്നതുമാണ്. ജനപ്രിയ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ കൂടുതല്‍ ബൗദ്ധികശേഷി, കൂടുതല്‍ സംവേദനക്ഷമത, കൂടുതല്‍ ഉത്തരവാദിത്തം എന്നിവ കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഷ്ടം! ഗാനരചനാ ഫാക്കല്‍ട്ടി വിമര്‍ശനാത്മക ചിന്തയുടെ ഫാക്കല്‍ട്ടി പൂര്‍ണമായും ഉപേക്ഷിച്ചെന്ന് തോന്നുന്ന സാഹചര്യമാണിത്. വാക്കുകളിലൂടെ പ്രശ്‌നം പ്രകാശിപ്പിക്കപ്പെടുകയല്ല ചെയ്തത്, ദൗര്‍ഭാഗ്യവശാല്‍ അതിനെ അവ്യക്തമാക്കുകയാണ് ചെയ്തത്. ഇത്, നീതിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഒരു പങ്കും വഹിക്കുന്നില്ല.

സ്വതന്ത്ര പരിഭാഷ

കടപ്പാട്: ദി വയര്‍

Next Story

RELATED STORIES

Share it