Big stories

ആദിവാസികള്‍ക്ക് സൗജന്യ വീട്: മലക്കം മറിഞ്ഞ് മഞ്ജു വാര്യര്‍; 57 കുടുംബങ്ങള്‍ പെരുവഴിയില്‍

മഞ്ജു വാര്യര്‍ക്കെതിരേ പരാതിയുമായി വയനാട് പനമരം പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പരക്കുനി ഊരിലെ അറുപതോളം ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണ് നടിക്കെതിരായ പരാതി. സംഭവത്തില്‍ മഞ്ജു നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.

ആദിവാസികള്‍ക്ക് സൗജന്യ വീട്: മലക്കം മറിഞ്ഞ് മഞ്ജു വാര്യര്‍; 57 കുടുംബങ്ങള്‍ പെരുവഴിയില്‍
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് കബളിപ്പിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ വയനാട് ലീഗല്‍ സര്‍വീസ് അതോറിറ്റി മുമ്പാകെ ഹാജരായില്ല. മഞ്ജു വാര്യര്‍ക്കെതിരേ പരാതിയുമായി വയനാട് പനമരം പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പരക്കുനി ഊരിലെ അറുപതോളം ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണ് നടിക്കെതിരായ പരാതി. സംഭവത്തില്‍ മഞ്ജു നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല.

ഇന്ന് മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, മഞ്ജു വാര്യര്‍ ഫൗണ്ടേഷന് വേണ്ടി അഭിഭാഷകനാണ് ഇന്ന് ഹാജരായത്. പട്ടികവര്‍ഗ സമൂഹത്തില്‍പ്പെട്ട കോളനിക്കാര്‍ക്ക് വീടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അത്തരമൊരു കരാറോ രേഖയോ അറിയിപ്പോ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും അഭിഭാഷകന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചു. അര്‍ഹരായ ഗുണഭോക്താക്കളെ സര്‍വേ നടത്തി കണ്ടെത്തുന്നതിന് പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷനെ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ചുമതലപ്പെടുത്തിയിരുന്നു. ആദിവാസി കോളനിയായതിനാല്‍ സര്‍വേ നടത്തുന്നതിന് ജില്ലാ കലക്ടറുടെ അനുമതി തേടിയിരുന്നു. പട്ടികജാതി- വര്‍ഗ വകുപ്പിന്റെ അറിവോടെ സര്‍വേ നടത്താന്‍ കലക്ടര്‍ അനുമതിയും നല്‍കി.

സര്‍വേയ്ക്കായി കോളനിയിലെത്തിയപ്പോള്‍ സാധ്യതാ ലിസ്റ്റാണ് തങ്ങള്‍ തയ്യാറാക്കുന്നതെന്നും കോളനി നവീകരണമെന്നത് ഉറപ്പുള്ള കാര്യമല്ലെന്നും കോളനി നിവാസികളെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യുണിക്കേഷന്‍ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ, മഞ്ജു വാര്യര്‍ കോളനി ദത്തെടുത്തതായി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അഭിഭാഷകന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചത്. വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന മഞ്ചുവാര്യരുടെ പേരിലുള്ള അവകാശവാദം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്.

പ്രളയത്തില്‍ വ്യാപകനാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടുനിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ വ്യക്തമാക്കുന്നു. സംഭവം വിവാദമായതോടെ ഫൗണ്ടേഷന്‍ ഇടപെട്ട് 40 വീടുകളുടെ മേല്‍ക്കൂരയുടെ ചോര്‍ച്ച മാറ്റാനുള്ള ഷീറ്റുകള്‍ നല്‍കിയെന്ന് പനമരം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മുന്‍ സിറ്റിങ്ങുകളില്‍ ഫൗണ്ടേഷന്റെ പ്രതിനിധികള്‍ ഹാജരായി മൊത്തം 10 ലക്ഷം രൂപയോ അല്ലെങ്കില്‍ വീടുകളുടെ അറ്റകുപ്പണി തീര്‍ത്തുതരുകയോ ചെയ്യാമെന്ന് അറിയിച്ചിരുന്നതായും പഞ്ചായത് വ്യക്തമാക്കി. ആദിവാസി കുടുംബങ്ങള്‍ ഈ വ്യവസ്ഥയ്ക്ക് സമ്മതിച്ചിട്ടില്ല. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വേ നടത്തിയിരുന്നു.

മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനുശേഷമാണ് അവര്‍ പിന്‍വാങ്ങിയത്. തുടര്‍നടപടിയുണ്ടാവാതെ വന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലിതെന്ന് വ്യക്തമായിയെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുവാര്യരുടെ വീടിനു മുന്നില്‍ കുടില്‍കെട്ടി സമരം നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, മന്ത്രി എ കെ ബാലന്‍ ഇടപെട്ട് സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു. നേരത്തെ സംഘപരിവാറിനെതിരായ വനിതാ മതിലില്‍നിന്ന് മഞ്ജു വാര്യര്‍ അവസാനനിമിഷം പിന്‍മാറിയത് വിവാദമായിരുന്നു.

Next Story

RELATED STORIES

Share it