Big stories

യുവ നടന്‍ ഷെയിന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തി സിനിമാ നിര്‍മാതാക്കള്‍

ഷെയിന്‍ നിഗമിന്റെ നിസഹകരണം മൂലം ഷൂട്ടിംഗ് പാതിവഴിയിലായ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ രണ്ടു ചിത്രങ്ങള്‍ക്കും ഇതുവരെ ചിലവായ തുക നിര്‍മാതാക്കള്‍ക്ക് തിരിച്ചു കൊടുക്കാതെ ഷെയിന്‍ നിഗമിനെ മലയാള സിനിമയില്‍ ഒരു നിര്‍മാതാവും തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്നും ഇവര്‍ പറഞ്ഞു. രണ്ടു ചിത്രങ്ങള്‍ക്കുമായി ഏകദേശം ഏഴു കോടിയോളം രൂപ ഇതുവരെ ചിലവായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു ഈ പണം തിരിച്ചു കിട്ടണം. അതിനായി നിയമ നടപടി സ്വീകരിക്കണമെങ്കില്‍ അതിനും തങ്ങള്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ഷെയിന്‍ ഇതുവരെ തയാറായിട്ടില്ല. മലയാള സിനിമയുടെ കഴിഞ്ഞ 90 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഒരു നടന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്‍ നിഗമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഇവര്‍ പറഞ്ഞു

യുവ നടന്‍ ഷെയിന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തി സിനിമാ നിര്‍മാതാക്കള്‍
X

കൊച്ചി:യുവ നടന്‍ ഷെയിന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തി സിനിമാ നിര്‍മാതാക്കളുടെ സംഘടന. വെയില്‍ അടക്കം മുന്നു സിനിമകള്‍ ഷെയിന്‍ പ്രതിസന്ധിയിലാക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിനു ശേഷം ഭാരവാഹികളായ എം രഞ്ജിത്, ആന്റോ ജോസഫ്,സിയാദ് കോക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഷെയിന്‍ നിഗമിന്റെ നിസഹകരണം മൂലം ഷൂട്ടിംഗ് പാതിവഴിയിലായ വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ രണ്ടു ചിത്രങ്ങള്‍ക്കും ഇതുവരെ ചിലവായ തുക നിര്‍മാതാക്കള്‍ക്ക് തിരിച്ചു കൊടുക്കാതെ ഷെയിന്‍ നിഗമിനെ മലയാള സിനിമയില്‍ ഒരു നിര്‍മാതാവും തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ലെന്നും ഇവര്‍ പറഞ്ഞു. രണ്ടു ചിത്രങ്ങള്‍ക്കുമായി ഏകദേശം ഏഴു കോടിയോളം രൂപ ഇതുവരെ ചിലവായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു ഈ പണം തിരിച്ചു കിട്ടണം. അതിനായി നിയമ നടപടി സ്വീകരിക്കണമെങ്കില്‍ അതിനും തങ്ങള്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു.

ഈ രണ്ടു ചിത്രങ്ങള്‍ കൂടാതെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാനും ഷെയിന്‍ ഇതുവരെ തയാറായിട്ടില്ല. മലയാള സിനിമയുടെ കഴിഞ്ഞ 90 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ സൂപ്പര്‍ സ്റ്റാറുകള്‍ അടക്കം ഒരു നടന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്‍ നിഗമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഇവര്‍ പറഞ്ഞു. സുബോധത്തോടെ ഒരു വ്യക്തി ചെയ്യുന്ന പ്രവര്‍ത്തികളല്ല ഷെയിന്‍ നിഗമിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.പല നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഷെയിനെതിരെ പരാതി വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് താരസംഘടനയായ അമ്മ ഭാരവാഹികള്‍ അടക്കം ഇടപെട്ട് ചര്‍ച്ച നടത്തിയാണ് പല സിനിമകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ വെയില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വീണ്ടും വെയില്‍ എന്ന ചിത്രവും കുര്‍ബാനി എന്ന ചിത്രവും ചിത്രീകരണം തുടങ്ങിയത്.എന്നാല്‍ ഇപ്പോള്‍ ഷെയിന്‍ നിഗമിന്റെ നടപടി മൂലം ഈ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വെയിലിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും ഷെയിന്‍ എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട് ഷൂട്ടിംഗിന് എത്താതിരിക്കുക പതിവാക്കി. പിന്നീട് ആരോടും പറയാതെ ബൈക്കുമെടുത്ത് ഒരു ദിവസം ഷെയിന്‍ പോകുകയായിരുന്നു.എവിടെയാണെന്ന് പോലും അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

ഷെയിനു വേണ്ടി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി രണ്ടു ദിവസം യൂണിറ്റ് കാത്തു കിടന്നെങ്കിലും അദ്ദേഹം എത്തിയില്ല.ഇതിനിടയില്‍ തലയിലെ മുടി മുറിച്ചും താടി വടിച്ചും കൊണ്ടുള്ള ഫോട്ടോ അദ്ദേഹം സമൂഹമാധ്യങ്ങളില്‍ പോസ്റ്റു ചെയ്തു. ഇതോടെ കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടഅവസ്ഥയിലാണെന്നും ഇവര്‍ പറഞ്ഞു.കോടിക്കണക്കിന് രൂപ മുതല്‍ മുടക്കി സിനിമയെടുക്കുന്ന നിര്‍മാതാക്കളെ കളിയാക്കുകയാണ് ഷെയിന്‍ ചെയ്തിരിക്കുന്നത്.ഇത് അംഗീകരിക്കാന്‍ കഴിയില്ല. വന്‍ നഷ്ടത്തിലാണ് സിനിമാ വ്യവസായം മുന്നോട്ടു പോകുന്നത്. പല നിതര്‍മാതാക്കളും വീടും പറമ്പും വരെ വില്‍ക്കുന്ന അവസ്ഥയിലാണ് അത്തരം സാഹചര്യത്തിലുടെ മുന്നോട്ടു പോകുമ്പോഴാണ് ഒരു നടനില്‍ നിന്നും ഇത്തരം നടപടിയുണ്ടാകുന്നത്. രണ്ടു വര്‍ഷം മുമ്പ് 10 ലക്ഷം രൂപയ്ക്കാണ് ഷെയിന്‍ നിഗം ഉല്ലാസം എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയാറായത്.എന്നാല്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ തന്റെ പ്രതിഫലം 25 ലക്ഷമാകുമെന്നും ആ പണം തരണമെന്നുമായിരുന്നു കരാര്‍ വെയ്ക്കുമ്പോള്‍ ഷെയിന്‍ ആവശ്യപ്പെട്ടത്.തുടര്‍ന്ന് നിര്‍മാതാവ് ആ പണം നല്‍കി.ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പറയുന്നത് തന്റെ പ്രതിഫലം 45 ലക്ഷം രൂപയാണെന്നും പടം ഡബ്ബു ചെയ്യണമെങ്കില്‍ തനിക്ക്് ബാക്കി പണം വേണമെന്നുമാണ്.

ഇതുവരെ 27 ലക്ഷം രൂപ ഉല്ലാസത്തിന്റെ നിര്‍മാതാവ് ഷെയിന് നല്‍കികഴിഞ്ഞു. എന്നാല്‍ ബാക്കി പണം കൂടി കിട്ടാതെ ഡബ്ബുചെയ്യില്ലെന്ന നിലപാടിലാണ് ഷെയിന്‍ എന്നും ഇവര്‍ പറഞ്ഞു.മലയാള സിനിമയില്‍ ഇത്തരത്തിലുള്ള അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ നടന്മാരില്‍ പലര്‍ക്കും ഉണ്ടെന്നും ഇനി ഒരു കാരണവശാലും അതംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.പാതിവഴിയില്‍ ഉപേക്ഷിക്കുന്ന വെയിലിന്റെയും കുര്‍ബാനിയുടെയും നഷ്ടം എന്നു തിരിച്ചു തരുന്നോ അതിനു ശേഷമല്ലാതെ ഷെയിന്‍ നിഗമിനെ ഇനി മലയാള സിനിയില്‍ നിര്‍മാതാക്കള്‍ സഹകരിപ്പിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. മലയാളത്തില്‍ മാത്രമല്ല തങ്ങളുടെ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും അഭിനിയിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it