Big stories

കേന്ദ്രത്തിന്റെ ജനനി ശിശു സുരക്ഷാ കാര്യകരം പദ്ധതി നിലച്ചിട്ട് എട്ട് മാസം; മൗനം പാലിച്ച് സംസ്ഥാനവും

ആദിവാസി സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ മരുന്ന് കഴിയുംവിധം എത്തിക്കാൻ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും പല വിതരണക്കാർക്കും കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മരുന്ന് നൽകുന്നത് നിർത്തിവയ്ക്കാൻ തുടങ്ങിയെന്നും ആക്ഷേപമുണ്ട്.

കേന്ദ്രത്തിന്റെ ജനനി ശിശു സുരക്ഷാ കാര്യകരം പദ്ധതി നിലച്ചിട്ട് എട്ട് മാസം; മൗനം പാലിച്ച് സംസ്ഥാനവും
X

കോഴിക്കോട്: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കൾ മരണപ്പെടുന്നത് തുടർക്കഥയാകുന്നു. 2021 ഏപ്രിൽ മുതൽ ഇന്നുവരെ ആറ് നവജാത ശിശുക്കളും ഒരമ്മയും മരണപ്പെട്ടിട്ടുണ്ട്. ശിശു മരണനിരക്കും മാതൃ മരണ നിരക്കും കുറയ്ക്കാനായി ​കേന്ദ്ര കുടുംബാരോ​ഗ്യ മന്ത്രാലയമാണ് 2005ൽ ജനനി ശിശു സുരക്ഷാ കാര്യകരം എന്ന പദ്ധതി ആവിഷ്ക്കരിച്ചത്. ഈ പദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് കഴിഞ്ഞ എട്ടു മാസമായി നിലച്ചിരിക്കുകയാണ്.

2005 ഏപ്രിലിലാണ് അന്നത്തെ കേന്ദ്ര സർക്കാർ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻഎച്ച്ആർഎം) ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ദൗത്യം ലക്ഷ്യമിട്ടായിരുന്നു രൂപീകരണം. ആ വർഷം തന്നെ എൻഎച്ച്ആർഎം ജനനി സുരക്ഷാ യോജന (ജെഎസ് വൈ) അവതരിപ്പിച്ചു. രാജ്യത്ത് നവജാത ശിശുക്കളുടെയും മാതൃ മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഈ കാൽവെപ്പ്.

എന്നാൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ ജെഎസ്‌വൈക്ക് കഴിഞ്ഞില്ല. നേരെമറിച്ച്, പദ്ധതി എന്നത്തേതും പോലെ അഴിമതിക്ക് വഴിവച്ചു. അതേസമയം ഗുണഭോക്താക്കൾ ഭക്ഷണത്തിനും, ഗതാഗതത്തിനുമായിരുന്നു ഈ തുക ചെലവഴിച്ചിരുന്നത്. തുടർന്ന് പൊതുജനാരോഗ്യ സംരക്ഷണത്തിൽ പൊതു സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള ഫലപ്രാപ്തി വർധിപ്പിക്കുന്നതിന്, 2011 ജൂണിൽ ജനനി ശിശു സുരക്ഷാ കാര്യകരം (ജെഎസ്എസ്കെ) അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം ബിപിഎൽ കാർഡുള്ള ​ഗുണഭോക്താക്കളുടെ പോക്കറ്റ് മണി ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.

ഗർഭകാല പരിചരണം, ആശുപത്രികളിലെ പ്രസവം, പ്രസവാനന്തരവും നവജാതശിശു പരിചരണം, ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പ്രസവം കഴിഞ്ഞ് 30 ദിവസം വരെ മരുന്ന്, ഭക്ഷണം, ഡയഗ്നോസ്റ്റിക്സ്, ഗതാഗതം തുടങ്ങിയ സൗജന്യ സേവനങ്ങൾ നൽകാനും ഇത് ലക്ഷ്യമിട്ടിരുന്നു. ആദിവാസി മേഖലകളിലെ സ്ത്രീകൾക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമായിരുന്നെങ്കിലും കഴിഞ്ഞ ഏഴുമാസമായി ഫണ്ട് നിലച്ചിരിക്കുകയാണ്.

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ഈ ഇനത്തിൽ തുക ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് കടം കയറി വരുന്നതായി ഉദ്യോ​ഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ആദിവാസി സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ മരുന്ന് കഴിയുംവിധം എത്തിക്കാൻ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും പല വിതരണക്കാർക്കും കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മരുന്ന് നൽകുന്നത് നിർത്തിവയ്ക്കാൻ തുടങ്ങിയെന്നും ആക്ഷേപമുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്.

അതേസമയം സംസ്ഥാന സർക്കാർ ആദിവാസി സ്ത്രീകൾക്കായി അവതരിപ്പിച്ച ജനനി ജന്മരക്ഷാ പദ്ധതിക്കായി അട്ടപ്പാടിയിലെ ഷോളയൂർ പഞ്ചായത്ത് ഈ വർഷത്തേക്ക് 50 ലക്ഷം രൂപയാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 5 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ‍ തേജസ് ന്യൂസിനോട് പറഞ്ഞു. ആദിവാസികൾക്കുള്ള നിരവധി ധനസഹായ പദ്ധതികൾ കൊവിഡിന് ശേഷം നിലച്ചതായും ആരോപണമുണ്ട്.

ഇതേ പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം മറ്റൊരു ആദിവാസി കുട്ടി കൂടി മരണപ്പെട്ടത്. എഴാം മാസത്തിലാണ് കുട്ടിയെ പ്രസവിച്ചത്. പ്രസവിച്ചപ്പോൾ വെറും 715 ​ഗ്രാമാണ് ഉണ്ടായതെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പറഞ്ഞു. ഇന്ത്യക്കാരില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരാശരി മൂന്നുകിലോവരെ തൂക്കം ഉണ്ടാവാറുണ്ട്. 2.5 കിലോയില്‍ താഴെ തൂക്കമുള്ള കുട്ടികളെ തൂക്കക്കുറവുള്ള കുട്ടികളായി കണക്കാക്കുന്നത്. ഈ കണക്ക് വച്ച് ശിശുമരണത്തിന് ഇരയായ കുട്ടിയുടെ തൂക്കം വളരെ കുറവാണ്.

ഒരേ സമയം ആദിവാസി-​ഗ്രാമീണ മേഖലകളിലേക്കുള്ള ധനസഹായ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വെട്ടിക്കുറയ്ക്കുന്നത് അട്ടപ്പാടി പോലുള്ള ആദിവാസി ഭൂരിപക്ഷ മേഖലകളിൽ ശിശുമരണ നിരക്കും മാതൃമരണ നിരക്കും വർധിക്കാൻ ഇടയാക്കിയേക്കും. കഴിഞ്ഞ എട്ടു മാസത്തിനിടെ ആറ് ആദിവാസി നവജാത ശിശുക്കളും ഒരമ്മയും മരണപ്പെട്ടെന്ന റിപോർട്ടുകൾ അതിന്റെ സൂചനകളാണ്.

Next Story

RELATED STORIES

Share it