Big stories

ആര്‍എസ്എസ് നുണക്കഥകള്‍ക്ക് വാര്‍ത്താക്കുറിപ്പിറക്കുന്ന ഏജന്‍സിയായി ഇഡി അധപ്പതിക്കരുത്: പോപുലര്‍ ഫ്രണ്ട്

സര്‍ക്കാരിന്റെ ഔദ്യോഗിക അന്വേഷണ ഏജന്‍സി എന്ന നിലയ്ക്ക് ഒരു ആരോപണമുന്നയിക്കുമ്പോള്‍ സാമാന്യമര്യാദ പുലര്‍ത്താന്‍ ഇഡിക്ക് ബാധ്യതയുണ്ടായിരുന്നു. അന്ധമായ പോപുലര്‍ ഫ്രണ്ട് വിരോധം മാത്രമാണ് ഇഡിയുടെ ഈ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുക എന്ന ഫാഷിസ്റ്റ്- ഭരണകൂട അജണ്ടയാണ് ഇതിന് പിന്നിലുള്ളത്.

ആര്‍എസ്എസ് നുണക്കഥകള്‍ക്ക് വാര്‍ത്താക്കുറിപ്പിറക്കുന്ന ഏജന്‍സിയായി ഇഡി അധപ്പതിക്കരുത്: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്നും പടച്ചുവിടുന്ന നുണകള്‍ ഔദ്യോഗികമായി പറയുന്ന ഏജന്‍സിയായി ഇഡി മാറിയിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷ്‌റഫിന്റെയും മറ്റു രണ്ട് പ്രവര്‍ത്തകരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വസ്തുതാവിരുദ്ധവും സംഘടനയെ പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതുമായ കുപ്രചരണങ്ങളാണ് നടത്തിയിരിക്കുന്നത്. ഇല്ലാത്ത കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് 2018 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോപുലര്‍ ഫ്രണ്ടിനെതിരേ വിവിധ തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ, കുറ്റകൃത്യങ്ങളോ കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിട്ടില്ല.

അതേസമയം, ആര്‍എസ്എസ്സും ബിജെപിയും നയിക്കുന്ന ഭരണകൂടത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഇഡി നിരന്തരം സംഘടനയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന റെയ്ഡിലും ഇഡിക്ക് സംഘടനയ്‌ക്കെതിരായ എന്തെങ്കിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് പടച്ചുവിടുന്ന നുണക്കഥകള്‍ ഇഡിയുടെ ലെറ്റര്‍പാഡിലൂടെ ഔദ്യോഗികമായി പുറത്തുവിടുകയാണ് ഉണ്ടായത്. റെയ്ഡ് നടത്തിയ ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ക്ക് അവിടെനിന്നും കണ്ടെത്തിയ കാര്യങ്ങളെ സംബന്ധിച്ച് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്.

അസ്വാഭാവികമായതോ ഏതെങ്കിലും നിലയ്ക്കുള്ള ക്രമക്കേടുകളോ കണ്ടെത്താനായില്ലെന്ന് അവര്‍തന്നെ നല്‍കിയ രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍, പരിശോധന കഴിഞ്ഞ് നാലാം ദിവസം ഇഡിയുടേതായി വന്ന വാര്‍ത്താക്കുറിപ്പ് കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്ന് അബ്ദുല്‍ സത്താര്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ബാര്‍ ഹോട്ടല്‍ നടത്തുന്നുണ്ട്, കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്, വിദേശപണം കൈകാര്യം ചെയ്യുന്നുണ്ട് തുടങ്ങിയ വ്യാജങ്ങളാണ് ഇഡി പടച്ചുവിട്ടിട്ടുള്ളത്. ജുഡീഷ്യല്‍ അധികാരം ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സി മഞ്ഞപ്പത്രങ്ങളെ പോലും നാണിപ്പിക്കുന്ന കെട്ടുകഥകളാണ് പോപുലര്‍ ഫ്രണ്ടിനെതിരേ ഉന്നയിച്ചിട്ടുള്ളത്. ഈ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് തന്നെയാണ് ബാധ്യത.

സര്‍ക്കാരിന്റെ ഔദ്യോഗിക അന്വേഷണ ഏജന്‍സി എന്ന നിലയ്ക്ക് ഒരു ആരോപണമുന്നയിക്കുമ്പോള്‍ സാമാന്യമര്യാദ പുലര്‍ത്താന്‍ ഇഡിക്ക് ബാധ്യതയുണ്ടായിരുന്നു. അന്ധമായ പോപുലര്‍ ഫ്രണ്ട് വിരോധം മാത്രമാണ് ഇഡിയുടെ ഈ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുക എന്ന ഫാഷിസ്റ്റ്- ഭരണകൂട അജണ്ടയാണ് ഇതിന് പിന്നിലുള്ളത്. ഈ നടപടി സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.

സര്‍ക്കാര്‍ ഏജന്‍സികളിലുള്ള പൗരന്‍മാരുടെ വിശ്വാസം തകര്‍ക്കാന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാരണമാവും. രാജ്യം ഭരിക്കുന്നത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ആണെങ്കിലും ഏജന്‍സികള്‍ പൂര്‍ണമായും ഹിന്ദുത്വ വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ടുവെന്ന് രാജ്യത്തെ പൗരന്‍മാര്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയ്‌ക്കെതിരേ ഏതാനും വര്‍ഷങ്ങളായി ഇഡി നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ നടപടികളെയും പകപോക്കലിനെയും പോപുലര്‍ ഫ്രണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് കോടതി കേസ് പരിഗണിച്ചപ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡി നാലാഴ്ചത്തെ സമയം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ റെയ്ഡ് ഭീകരത അരങ്ങേറിയത്. സംഘപരിവാര്‍ നേതാക്കളുടെയും നേതാക്കളുടെ ബിനാമികളുടേതും ഉള്‍പ്പടെയുള്ള വന്‍കിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാന്‍ അനുവദിക്കുമ്പോള്‍ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്‌ലിം ബിസിനസ്സുകാരെ വേട്ടയാടാന്‍ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബിസിനസ്സുകള്‍ക്ക് പിന്നാലെ പോവുന്നത്.

പല മുസ്‌ലിംകളെയും സംഘപരിവാര്‍ ആലയിലേക്ക് എഴുന്നള്ളിക്കുന്നത് ഇത്തരം ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇഡിയുടെ ഏകപക്ഷീയമായ പകപോക്കല്‍ നടപടികളെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് ഇഡി ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയത്. പ്രായമായ കുടുംബാംഗങ്ങളെ അത് പ്രയാസത്തിലും ഭീതിയിലുമാഴ്ത്തിയിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് ഇഡി സംഘം അതിക്രമിച്ച് കയറിയത്.

ഇഡിയുടെ ഈ നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ നിരപരാധികള്‍ക്കെതിരേ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യംവച്ചുള്ളതാണ്. തങ്ങളുടെ അന്വേഷണത്തില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയെങ്കിലും അപസര്‍പ്പക കഥകള്‍ മെനഞ്ഞ് പ്രസ്താവന നടത്തുകയല്ല ഇഡി ചെയ്യേണ്ടത്. അത് അന്വേഷിച്ച് കണ്ടെത്തുകയാണ്. ക്രമക്കേടുകളില്ലെന്ന് ഉറപ്പുള്ളതിനാലാണ് വ്യാജങ്ങള്‍ ചമച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ പോപുലര്‍ ഫ്രണ്ടിന് വര്‍ധിച്ചുവരുന്ന ജനപ്രീതിയെ അട്ടിമറിക്കാനുള്ള തീവ്രശ്രമത്തില്‍ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. ആര്‍എസ്എസ്സിന്റെ ദേശവിരുദ്ധതക്കും ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരേ സംഘടന ഉയര്‍ത്തിപ്പിടിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഏകപക്ഷീയമായ ഈ വേട്ടയാടലുകള്‍ക്ക് കാരണം.

ഇഡിയുടെയും മറ്റ് ഏജന്‍സികളുടെയും നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ തുടരും. ഈ വേട്ടയാടലുകള്‍ കൊണ്ട് പൗരാവകാശങ്ങള്‍ക്കും രാജ്യത്തിന്റെ നിലനില്‍പ്പിനും വേണ്ടി പോപുലര്‍ ഫ്രണ്ട് നടത്തുന്ന ശ്രമങ്ങളില്‍നിന്നും പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it