Big stories

നോട്ട് നിരോധനം വന്‍ അഴിമതി; ഒളികാമറാ ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിനല്‍കിയെന്ന് ഉദ്യോഗസ്ഥന്‍

നോട്ട് നിരോധനം വന്‍ അഴിമതി; ഒളികാമറാ ദൃശ്യങ്ങള്‍ പുറത്ത്
X



ന്യൂഡല്‍ഹി:
കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അവകാശപ്പെട്ട് നടപ്പാക്കിയ നോട്ട് നിരോധനത്തിനു പിന്നിലെ അഴിമതിക്കഥകള്‍ പുറത്ത്. നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിനു മുമ്പ് ഒരുലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകള്‍ വിദേശത്തുനിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിലെത്തിച്ച് അസാധു നോട്ടുകള്‍ മാറ്റി നല്‍കിയെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്ന ഒളികാമറ ദൃശ്യങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഇത്തരത്തില്‍ ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നല്‍കിയിട്ടുണ്ടെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രഥ്‌രേഖറാണ് ഒളികാമറയ്ക്കു മുന്നില്‍ വെളിപ്പെടുത്തുന്നത്. പണം മാറ്റിനല്‍കിയതിനു പിന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കു ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ അറിവോടെയാണ് കൈമാറ്റം നടന്നതെന്നും ഉദ്യോഗസ്ഥര്‍ ഒളി കാമറയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരുക്ഷം കോടി രൂപയുടെ മൂന്ന് സീരീസിലുള്ള നോട്ടുകള്‍ നേരത്തേ അച്ചടിച്ചുവയ്ക്കുകയും അതീവ രഹസ്യമായി സൂക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിക്കുകയുമായിരുന്നു. വിദേശത്ത് വച്ച് എങ്ങനെയാണ് നോട്ടുകള്‍ പ്രിന്റെ ചെയ്തതെന്നും വ്യോമസേനയുടെ വിമാനങ്ങളുപയോഗിച്ച് ഡല്‍ഹിയിലെ ഹിന്‍ഡണ്‍ എയര്‍ബേസില്‍ എത്തിച്ചതെന്നും വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ തുറന്നുപറയുന്നുണ്ട്. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയില്‍ രാഹുല്‍ രഥ്‌രേഖര്‍ രണ്ടുതവണ അമിത് ഷായുടെ പേര് പരാമര്‍ശിക്കുന്നതായും കാണാം. അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ ഇടപാട് നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലെ ഒരു പ്രത്യേക വിഭാഗമാണ് ഇതിന് മേല്‍നോട്ടം വഹിച്ചതെന്നും അദ്ദേഹം പറയുന്നു.


പ്രത്യേക മുറിയുടെ ചുമതല നിപുണ്‍ ശരണ്‍ എന്നയാള്‍ക്കാണ്. ആ പേര് കോഡായിരിക്കാം. വിദേശത്ത് നിന്ന് അച്ചടിച്ചെത്തിച്ച കറന്‍സി കൈമാറ്റം ചെയ്യാന്‍ മാത്രം പല വകുപ്പുകളില്‍ നിന്ന് 26 പേരെയാണ് റിക്രൂട്ട് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ പല ഓഫിസുകളിലായാണ് ഇവരെ നിയമിച്ചത്. ഇടപാട് നടത്തുമ്പോള്‍ പോലിസോ വിജിലന്‍സോ ഒന്നും എത്തിയിരുന്നില്ല. ആരെങ്കിലും വന്നാല്‍ ഉടനെ ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ വരും. ഇടപാട് നടത്തിയവരില്‍ ഏറ്റവും നല്ല സൂപര്‍വൈസര്‍ താനായിരുന്നെന്നും രാഹുല്‍ രഥ്‌രേക്കര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇതുവരെയായി 20,000 കോടി രൂപ തന്റെ കൈയിലൂടെ മാത്രം പോയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. റിലയന്‍സ് ജിയോയുടെ ഡാറ്റാബേസ് ഉപയോഗിച്ച് ആര്‍ബിഐയ്ക്ക് ഈ തുക വീണ്ടും വീണ്ടും നല്‍കിയതായി ഡിജിറ്റല്‍ ഇടപാടുകളുടെ വ്യാജരേഖയുണ്ടാക്കിയിരുന്നു. അന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനു പകരം നോട്ടുനിരോധനത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണറായ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ നവംബറിന് ഏതാണ്ട് ആറുമാസം മുമ്പ് തന്നെ അച്ചടിച്ചിരുന്നുവെന്നും രഥ്‌രേക്കര്‍ പറയുന്നുണ്ട്. നോട്ട് നിരോധനത്തിനു മുമ്പ് തന്നെ ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും ബിസിനസ് ഹൗസുകള്‍ക്കും ബാങ്കുകള്‍ക്കും അച്ചടിച്ച പുതിയ നോട്ടുകള്‍ നല്‍കിക്കഴിഞ്ഞിരുന്നുവെന്നും വീഡിയോയില്‍ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഹ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്, ശരത് യാദവ്(ലോക് താന്ത്രിക് ജനതാദള്‍), മനോജ് ഝാ(ആര്‍ജെഡി), ഹേമന്ത് സോറന്‍(ജെഎംഎം) പങ്കെടുത്തു.

Next Story

RELATED STORIES

Share it