Big stories

ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: തെളിവുകളൊന്നുമില്ല, പൂജാരി കുറ്റം സമ്മതിച്ചതായും ഡല്‍ഹി പോലിസ്

ബലാല്‍സംഗം നടന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തത് കേസ് പ്രതികള്‍ക്ക് അനുകൂലമാക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: തെളിവുകളൊന്നുമില്ല, പൂജാരി കുറ്റം സമ്മതിച്ചതായും ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: ഡല്‍ഹി പുരാന നംഗലില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. അതേസമയം, ശ്മശാന പൂജാരി ഉള്‍പ്പടെ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലിസ് അറിയിച്ചു. ശ്മശാനത്തിലെ പൂജാരി രാധേശ്യാമും ജീവനക്കാരനും കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയതായി പോലിസ് കോടതിയെ അറിയിച്ചു. ആഗസ്ത് ഒന്നിനാണ് ശ്മശാനത്തിലെ കൂളറില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ പൂജാരിയും ജീവനക്കാരും ബലാത്സംഗം ചെയ്ത് കൊന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം മാതാപിതാക്കളുടെ സമ്മതമില്ലാതെ പൂജാരിയും സംഘവും കത്തിച്ചുകളഞ്ഞിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളുമില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ മൃതദേഹം ദഹിപ്പിച്ചു കളഞ്ഞുവെന്നത് വാസ്തവമാണെന്നും പോലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്ത് 1ന് തണുത്ത വെള്ളമെടുക്കാനാണ് പെണ്‍കുട്ടി ശ്മശാനത്തിലെ കൂളറിന് സമീപമെത്തിയത്. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കള്‍ തിരച്ചില്‍ തുടങ്ങി. ഇതിനിടെ കുട്ടിയുടെ അമ്മയെ പൂജാരി വിളിപ്പിച്ചു. പെണ്‍കുട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് പൂജാരി അമ്മയെ അറിയിച്ചത്. പോലിസിനെ വിളിക്കാനൊരുങ്ങിയ അമ്മയെ പൂജാരി തടഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഡോക്ടര്‍മാര്‍ മോഷ്ടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഉടന്‍ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. കത്തി തീരാറായ മറ്റൊരു ചിതയില്‍ ഇട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ചിത അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിയുണ്ട്. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോള്‍ മാത്രമാണ് പൂജാരിയെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ബലാല്‍സംഗം നടന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തത് കേസ് പ്രതികള്‍ക്ക് അനുകൂലമാക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it