Big stories

രണ്ടു ദിവസത്തിനകം 80 ഉരുള്‍പൊട്ടലുകള്‍; ജനകീയ ഇടപെടലാണ് നമ്മുടെ കരുത്തെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തിനകം 80 ഉരുള്‍പൊട്ടലുകള്‍;  ജനകീയ ഇടപെടലാണ് നമ്മുടെ കരുത്തെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ വന്‍തോതില്‍ ഉണ്ടാകുന്നത് രക്ഷാ പ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണത്തെ കാലവര്‍ഷക്കെടുതിയുടെ പ്രത്യേകത, ഉരുള്‍പൊട്ടല്‍ വന്‍തോതില്‍ ഉണ്ടാവുന്നു എന്നതാണ്. അതിന്റെ ഫലമായി വീടുകളും സ്ഥാപനങ്ങളും ജനങ്ങളും ഓര്‍ക്കാപ്പുറത്ത് അപകടത്തില്‍പ്പെടുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇത് കണക്കിലെടുത്ത് കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എട്ടു ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകളാണുണ്ടായത്. അതില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനം കോളനിയിലും വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും ഉണ്ടായത് എല്ലാറ്റിലും വലിയ അപകടങ്ങളാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാണിയമ്പുഴ മുണ്ടേലി ഭാഗത്ത് ഇരുന്നൂറോളം കുടുംബങ്ങളും ഏതാനും ഫോറസ്റ്റ് ജീവനക്കാരും കുടുങ്ങിപ്പോയിട്ടുണ്ട്. അവിടെ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും ശ്രമിക്കുകയാണ്. പുഴയിലെ ഒഴുക്ക് ശക്തമായതിനാല്‍ അങ്ങോട്ട് ചെന്നെത്താനാകുന്നില്ല എന്ന പ്രശ്‌നമുണ്ട്.

രക്ഷാ പ്രവര്‍ത്തനത്തിന് പോലിസും ഫയര്‍ഫോഴ്‌സും കേന്ദ്ര സേനയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി. മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ പ്രളയകാലത്തെ പോലെ രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. യുവാക്കളും തൊഴിലാളികളും മറ്റെല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നുവെന്നതും ഏതു പ്രതിസന്ധിയെയും മറികടക്കുന്നതിനുള്ള ആത്മവിശ്വാസം നമുക്ക് നല്‍കുന്നുണ്ട്.

സ്വന്തം ജീവന്‍ തന്നെ മറന്നുകൊണ്ടാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സജീവമായിരിക്കുന്നത്. അത്തരത്തില്‍ ദൗത്യം നിര്‍വഹിക്കുന്നതിനിടയിലാണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബൈജു മരണപ്പെട്ടത്. ഇത്തരത്തില്‍ അര്‍പ്പണബോധത്തോടെ രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ ഇടപെടല്‍ തന്നെയാണ് നമ്മുടെ കരുത്ത്. ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ സംവിധാനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ജനകീയ ഇടപെടലിന്റെ മുഹൂര്‍ത്തങ്ങളാണ് ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായത്. ബൈജുവിന്റെ വിയോഗത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗം അനുശോചനം രേഖപ്പെടുത്തി.

ഇന്നു രാവിലെ ഏഴുമണി വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 42 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ വയനാട് ജില്ലയില്‍ മാത്രം 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുലക്ഷത്തി എട്ടായിരത്തി നൂറ്റിമുപ്പത്തെട്ട് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1002 ക്യാമ്പുകള്‍ തുറന്നു. 29,997 കുടുംബങ്ങളിലുള്ളവര്‍ ക്യാമ്പുകളിലാണ്.

കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ ഇതുവരെ കിട്ടിയിട്ടുണ്ട്. രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളോടയും മണ്ണ് നീക്കി തെരച്ചില്‍ തുടരുകയാണ്. 30 പേരുള്ള ഫയര്‍ഫോഴ്‌സ് ടീം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

മേപ്പാടി പത്തുമലയില്‍ എട്ട് മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ 40 പേരുള്ള ടീം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എന്‍ഡിആര്‍എഫ്, ആര്‍മി സംഘങ്ങള്‍ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തും. ഒരു പ്രദേശം മുഴുവന്‍ മണ്ണിലും പാറകള്‍ക്കും അടിയിലാണ്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിപ്പോയ മുന്നൂറോളം പേരെ സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇനി കുറച്ചുപേര്‍ കൂടിയുണ്ട്. അവരെ ഉടനെ മാറ്റും.

വയനാട് ജില്ലയില്‍ മഴയുടെ തീവ്രത അല്‍പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ന് ഉച്ചയ്ക്കുശേഷം മഴ വീണ്ടും കനക്കുമെന്നാണ് പ്രവചനം. വയനാട് ജില്ലയില്‍ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വയനാട്ടില്‍ 186 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഈ മഴവെള്ളം കരമാന്‍ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാല്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഉച്ച കഴിഞ്ഞ് 3.00 മണി മുതല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുടര്‍ന്ന് ജലം മിതമായ തോതില്‍ പുറത്തേക്ക് ഒഴുക്കും. ഇതുമൂലം കരമാന്‍ തോടിലെ ജലനിരപ്പ് ഉയരും. ഇരു കരകളിലുമുള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്ന് മിക്കവാറും പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും മുഴുകിനില്‍ക്കുമ്പോള്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. നമ്മുടെ നാടിന്റെ ദുരിതങ്ങളില്‍ ഭാഗഭാക്കാവാതെ പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളെല്ലാം തുറുവിടുകയാണെും വമ്പിച്ച പ്രളയക്കെടുതിയിലാണ് കേരളം എത്തിച്ചേരുന്നതെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കണിശതയില്ലാത്ത സന്ദേശങ്ങള്‍ പുറത്തു വിടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ എറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 35ശതമാനത്തോളം മാത്രമേ വെള്ളം ഇപ്പോഴും ഉള്ളൂ. കഴിഞ്ഞ തവണ ഈ അണക്കെട്ട് നിറഞ്ഞു തുറന്നു വിടേണ്ടിവന്നിരുന്നു. കഴിഞ്ഞ കൊല്ലം ഇതേ ദിവസം 98.25 ശതമായിരുന്നു ഇടുക്കിയിലെ ജല നിരപ്പ്. ഇന്നത്തെ സാഹചര്യത്തില്‍ ആ മേഖലയില്‍ ഉണ്ടാവുന്ന മഴവെള്ളത്തെയാകെ ശേഖരിച്ചുവയ്ക്കാന്‍ ഇടുക്കി അണക്കെട്ടിനു കഴിയും. അതുകൊണ്ട് തന്നെ കഴിഞ്ഞ പ്രളയകാലത്തുണ്ടായതു പോലുള്ള സ്ഥിതിവിശേഷം ഉണ്ടാകില്ലെന്നു നമുക്ക് കണക്കു കൂട്ടാനാകും. സമാന സ്ഥിതിയാണ് മറ്റു പല അണക്കെട്ടുകളുടെ കാര്യത്തിലും നിലനില്‍ക്കുത്. പമ്പയില്‍ ഇപ്പോള്‍ 60.68 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 99 ശതമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്തു നിറഞ്ഞ കക്കി, ഷോളയാര്‍, ഇടമലയാര്‍ ഡാമുകളിലെല്ലാം ഇപ്പോള്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴെ വെള്ളമേ ഉള്ളൂ.

Next Story

RELATED STORIES

Share it