Big stories

ഭാരത് ബന്ദ്: ദേശീയപാതകളും ട്രെയിന്‍ ഗതാഗതവും തടഞ്ഞ് കര്‍ഷകര്‍

ഭാരത് ബന്ദ്: ദേശീയപാതകളും ട്രെയിന്‍ ഗതാഗതവും തടഞ്ഞ് കര്‍ഷകര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിലും ഹരിയാനയിലും ദേശീയപാതകളും ഹൈവേകളും ഉപരോധിച്ചു. സമരക്കാര്‍ ട്രെയിന്‍ ഗതാഗതവും തടയുന്നുണ്ട്.

പഞ്ചാബില്‍ 230 കേന്ദ്രങ്ങളിലും ഹരിയാനയില്‍ ദേശീയ പാതകളും റെയില്‍ പാതകളും ഉപരോധിക്കുന്നുണ്ട്. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് കര്‍ഷകര്‍ ഹൈവേകളിലും ദേശീയപാതകളിലും സംഘടിച്ചു. പഞ്ചാബ്-ഹരിയാന-ഡല്‍ഹി വഴിയുള്ള ട്രെയിനുകളും കര്‍ഷകര്‍ തടഞ്ഞു. കര്‍ഷക ഉപരോധത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. ഹരിയാന, പഞ്ചാബ് അതിര്‍ത്തികളില്‍ വലിയ പോലിസ് സന്നാഹം നിലയുറപ്പിച്ചുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബിലും ഹരിയാനയിലും ദേശീയപാതകളും ലിങ്ക് റോഡുകളും സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലിസ് ഗതാഗതം വഴി തിരിച്ചുവിട്ടു. ഉത്തര്‍പ്രദേശില്‍ നിന്ന് ഗാസിപൂര്‍ വഴിയുള്ള ദേശീയപാത പൂര്‍ണമായും അടച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു. പോലിസ്-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ അണിനിരന്നതോടെ ഗുരുഗ്രാം റോഡിലും വലിയ ഗതാഗത തടസ്സം രൂപപ്പെട്ടു. ഡല്‍ഹി-അമൃത് സര്‍ ദേശീയ പാതയിലെ ഹരിയാന കുരുക്ഷേത്രയിലെ ശഹാബാദും പൂര്‍ണമായി അടച്ചു. ഹരിയാനയില്‍ ദേശീയപാത 44 ഉം പൂര്‍ണമായി അടച്ചു. തിക്രി അതിര്‍ത്തിയില്‍ കര്‍ഷകര്‍ റെയില്‍ വേ ട്രാക്കുകള്‍ ഉപരോധിച്ച് ട്രെയിന്‍ ഗതാഗതം തടഞ്ഞു. സമരക്കാര്‍ റെയില്‍വേ ട്രാക്കുകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഡല്‍ഹി, അംബാല, ഫിറോസ് പൂര്‍ ഡിവിഷനുകളില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഡല്‍ഹിയിലെ ഇരുപതിലധികം റെയില്‍വേ ട്രാക്കുകളില്‍ കര്‍ഷകര്‍ ഉപരോധം ഏര്‍പ്പെടുത്തി. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലും പ്രക്ഷോഭം ശക്തമാണ്. ശംഭു അതിര്‍ത്തി സമരക്കാര്‍ പൂര്‍ണമായും ഉപരോധിച്ചു. നാല് മണിവരെ ഉപരോധ സമരം തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

അതേസമയം, പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. സമരം നടത്തി സംഘര്‍ഷമുണ്ടാക്കരുതെന്നും ചര്‍ച്ചയുടെ വഴിയിലേക്ക് കര്‍ഷകര്‍ എത്തണമെന്നും നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. എന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ 10 വര്‍ഷം എടുത്താല്‍ അതുവരേയും സമരം തുടരുമെന്ന് രാകേഷ് ടികായത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it