Big stories

വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാവിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാവിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
X

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നിലവില്‍ കണ്ണൂര്‍ ജയില്‍ കഴിയുന്ന ഇവര്‍ക്ക് ഉടന്‍ മോചിതരാവാം. കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും സ്‌റ്റേ ചെയ്തു. ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കും.

പെട്ടെന്ന് ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷിമൊഴികളില്‍ വൈരുധ്യമുണ്ടെന്നുമാണ് ഫൈസലും കൂട്ടുപ്രതികളും വാദിച്ചത്. കേസിലെ സാക്ഷിമൊഴികളില്‍ വൈരുധ്യമില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തില്ലെങ്കിലും പ്രതികള്‍ക്കെതിരേ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ചെന്ന കേസിലാണ് ഇവരെ കവരത്തി കോടതി 10 വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും വിധിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടെതായിരുന്നു ഉത്തരവ്. ഫൈസലിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

മുന്‍ കോണ്‍ഗ്രസ് നേതാവായ പി എം സഈദിന്റെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കുകയും അയോഗ്യനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ഈ മാസം 27ന് കോടതി പരിഗണിക്കും. ഹരജിയില്‍ വിധി വരുന്നതോടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അന്തിമതീരുമാനമാവും.

Next Story

RELATED STORIES

Share it