Big stories

600 മദ്‌റസകളെ സര്‍ക്കാര്‍ സ്‌കൂളുകളാക്കി; മതപാഠശാലകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതിക്ക് അസം മന്ത്രിസഭാ അംഗീകാരം

600 മദ്‌റസകളെ സര്‍ക്കാര്‍ സ്‌കൂളുകളാക്കി; മതപാഠശാലകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതിക്ക് അസം മന്ത്രിസഭാ അംഗീകാരം
X

ഗുവാഹത്തി: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌സകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടാനുള്ള അസം സര്‍ക്കാരിന്റെ പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്ര മോഹന്‍ അറിയിച്ചു. മദ്‌റസ, സംസ്‌കൃത പാഠശാലകളുമായി എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങള്‍ റദ്ദാക്കും. സര്‍ക്കാര്‍ നടപടി അസമില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിരയാക്കുകയും ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മത പണ്ഡിതര്‍ നീക്കത്തെ എതിര്‍ക്കുകയും സര്‍ക്കാര്‍ നടത്തുന്ന മദ്‌റസകളില്‍ യഥാര്‍ത്ഥത്തില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നു അഭിപ്രായപ്പെട്ടിരുന്നു. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കുറച്ചുകാലമായി വിവിധ ഫോറങ്ങളില്‍ ഈ വിഷയം ഉന്നയിക്കുന്നു.

അസമില്‍ 614 അംഗീകൃത മദ്‌റസകളാണുള്ളത്. ഇതില്‍ 554 എണ്ണം ആണ്‍-പെണ്‍ കുട്ടികള്‍ ഒന്നിച്ചുപഠിക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി 57 ഉം ആണ്‍കുട്ടികള്‍ക്കു മാത്രമായി മൂന്നും സ്ഥാപനങ്ങളാണുള്ളത്. 17 എണ്ണത്തില്‍ ഉറുദു ഭാഷയാണ് ഉപയോഗിക്കുന്നത്. മറുഭാഗത്ത് സര്‍ക്കാര്‍ സഹായത്തോടെ നൂറോളം സംസ്‌കൃത പാഠശാലകളാണുള്ളത്. മത വിദ്യാഭ്യാസം നല്‍കുക, അറബി അല്ലെങ്കില്‍ മറ്റേതെങ്കിലും ഭാഷ അല്ലെങ്കില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുക എന്നിവ സംസ്ഥാന സര്‍ക്കാരിന്റെ 'കടമയല്ല' എന്നു പറഞ്ഞാണ് സര്‍ക്കാര്‍ നടത്തുന്ന ഇവയെല്ലാം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. മദ്‌റസകളെയും ഉന്നത മദ്‌റസകളെയും സംസ്‌കൃത പാഠശാലകളെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

'അതിനാല്‍, ഈ സ്ഥാപനങ്ങളെ പൊതുവിദ്യാഭ്യാസത്തിനുള്ള സീറ്റുകളാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ 600 മദ്‌റസകള്‍ അടയ്ക്കും. ഇവിടങ്ങളില്‍ ആധുനിക വിദ്യാഭ്യാസം നല്‍കും. ഒരു വിഭാഗം പൗരന്മാര്‍ക്ക് അവരുടെ വിശുദ്ധഗ്രന്ഥം പഠിക്കാനും മാര്‍ക്ക് നേടാനും മാത്രം അവസരം ലഭിക്കുന്നത് എതിര്‍പ്പിനിടയാക്കുകയും തുല്യത വേണമെന്ന് ആവശ്യമുയരുകയും ചെയ്തിട്ടുണ്ട്. ഒന്നുകില്‍ നിങ്ങള്‍ ഭഗവദ്ഗീതയോ ബൈബിളോ അനുവദിക്കണമെന്നും അല്ലെങ്കില്‍ ഖുര്‍ആന്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'ബൈബിളും ഭഗവദ്ഗീതയും അവതരിപ്പിക്കുന്നത് എളുപ്പമല്ലെന്നാണു കരുതുന്നത്. കാരണം അസമില്‍ സംയോജിത സംസ്‌കാരമാണുള്ളത്. കൂടാതെ നിരവധി ചെറുമതങ്ങളും ഉണ്ട്. അതിനാല്‍ തുല്യത സ്ഥാപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഖുര്‍ആന്‍ നീക്കം ചെയ്യുക എന്നതാണെന്നും മന്ത്രി ന്യായീകരിച്ചു. സംസ്‌കൃത പാഠശാലകളുടെ നിയന്ത്രണം കുമാര്‍ ഭാസ്‌കര്‍വര്‍മ സംസ്‌കൃത സര്‍വകലാശാലയ്ക്ക് കൈമാറുമെന്നും അവയെ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള അക്കാദമിക് പഠനഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം നേരത്തെ ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Assam Cabinet Clears Plan To Convert 600 Govt-Aided Madrasas Into Schools

Next Story

RELATED STORIES

Share it