Big stories

ബിഎസ്എഫ് ജവാനെ തല്ലിക്കൊന്ന സംഭവം; ഏഴുപേര്‍ അറസ്റ്റില്‍

ബിഎസ്എഫ് ജവാനെ തല്ലിക്കൊന്ന സംഭവം; ഏഴുപേര്‍ അറസ്റ്റില്‍
X

അഹമ്മദാബാദ്: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. വീഡിയോ പ്രചരിപ്പിച്ച 15 കാരനും മാതാപിതാക്കളും ബന്ധുക്കളുമാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. മെല്‍ജിഭായ് വഘേല എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഗുജറാത്തിലെ നാദിയാദിലെ ചക്ലാസി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 15 കാരനായ ഷൈലേഷ് ജാദവാണ് വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

പ്രതിയും പെണ്‍കുട്ടിയും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. കഴിഞ്ഞദിവസം ആണ്‍കുട്ടി പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ പകര്‍ത്തുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെ, ബിഎസ്എഫ് ജവാനും കുടുംബവും 15കാരന്റെ കുടുംബത്തോട് ഇക്കാര്യം ചോദിക്കാന്‍ പോവുകയായിരുന്നു. ഭാര്യ, രണ്ട് ആണ്‍മക്കള്‍, മരുമകന്‍ എന്നിവരോടൊപ്പമാണ് അദ്ദേഹം കൗമാരക്കാരന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍, കുടുംബാംഗങ്ങള്‍ അവരെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

ഇത് ജവാന്‍ എതിര്‍ത്തപ്പോള്‍ പ്രതിയുടെ അച്ഛന്‍ ദിനേഷ് ജാദവും അമ്മാവന്‍ അരവിന്ദ് ജാദവും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം താമസിയാതെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ജവാന്റെ കുടുംബം പോലിസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. സൈനികന്റെ കൊലയ്ക്കുശേഷം കൗമാരക്കാരന്റെ കുടുംബം സ്ഥലം വിട്ടെങ്കിലും പോലിസ് പിടികൂടിയെന്ന് നദിയാദ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് വിആര്‍ ബാജ്‌പേയ് എഎന്‍ഐയോട് പറഞ്ഞു. ജവാന്റെ മകനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Next Story

RELATED STORIES

Share it