യുപിയിലെ പോലിസ് അതിക്രമം: പോപുലര്‍ ഫ്രണ്ട് ഹരജി പ്രത്യേക ബഞ്ച് 27ന് പരിഗണിക്കും

റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിന്റെയോ ഹൈക്കോടതി ജഡ്ജിന്റെയോ മേല്‍നോട്ടത്തില്‍ ഡിസംബര്‍ 15 മുതലുള്ള പോലിസ് അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

Update: 2020-01-23 10:36 GMT

അലഹബാദ്: യുപിയിലെ പോലിസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്പര്യ ഹരജി പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതി ജനുവരി 27ലേക്ക് മാറ്റി. സമാന ആവശ്യം ഉന്നയിച്ചുള്ള അഞ്ച് ഹരജികളും പ്രത്യേക ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സമിത് ഗോപാല്‍ പറഞ്ഞു.

റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിന്റെയോ ഹൈക്കോടതി ജഡ്ജിന്റെയോ മേല്‍നോട്ടത്തില്‍ ഡിസംബര്‍ 15 മുതലുള്ള പോലിസ് അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ഹരജിയില്‍ പറയുന്നു. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിന്‍വലിക്കണം. പ്രക്ഷോഭ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് അടച്ചുപൂട്ടിയ കടകള്‍ തുറക്കാന്‍ ഉത്തരവിറക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

പൗരത്വ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ഏറ്റവും ശക്തമായ സമരം നടന്ന ഉത്തര്‍ പ്രദേശില്‍ 25 ഓളം പേരെയാണ് പോലിസ് വെടിവച്ചുകൊന്നത്. കൂടാതെ പ്രക്ഷോഭകര്‍ക്കെതിരേ നിരവധി ജാമ്യമില്ലാ കേസുകളും പിഴയും ചുമത്തിയിരുന്നു. നിരവധി പേരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

പോലിസ് അതിക്രമത്തിനെതിരേ കോടതി നിരീക്ഷണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പൊതുതാല്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. കമാല്‍ കൃഷ്ണ റോയി, അന്‍സാറുല്‍ ഹഖ്, മുഹമ്മദ് യൂസുഫ്, സായ്പന്‍ ഷെയ്ഖ്, നഫീസ് അഹമ്മദ്, രമേഷ് കുമാര്‍, ചാര്‍ലി പ്രകാശ്, മുഹമ്മദ് നിസാം ഉദ്ദിന്‍, മുഹമ്മദ് ആബിദ്, ഷറഫുദ്ദീന്‍ അഹമദ് എന്നിവര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു വേണ്ടി ഹാജരായി. 

Tags:    

Similar News