ബിജെപിക്കെതിരായ വികാരം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതിനെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളത്തിലുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Update: 2019-05-23 13:01 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറിയതിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളത്തിലുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കെതിരായിട്ടുള്ള വികാരം പ്രതിഫലിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ക്കെതിരായുള്ള വിധിയെഴുത്തും സംസ്ഥാനത്തുണ്ടാവാറുണ്ട്. കോണ്‍ഗ്രസ്സിനെതിരെയും ഇത്തരത്തിലുള്ള ജനവിധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായ ശക്തമായ വികാരം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്റെ പ്രചരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. അതിന്റെ ഫലമായാണ് ബിജെപിക്കെതിരായ ജനവിധി കേരളത്തിലുണ്ടായത്.

ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാനിടയാക്കിയത് എല്‍ഡിഎഫിന്റെ ഈ രാഷ്ട്രീയനിലപാടുകളാണ്. ബിജെപി സര്‍ക്കാരിനെതിരായ കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസ്സിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായത്. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടുപോവുമെന്നും പിണറായി വ്യക്തമാക്കി.  

Tags:    

Similar News