കശ്മീർ താഴ്വര ശാന്തമല്ല; ഗ്രേറ്റർ കശ്‌മീർ പത്രം പ്രസിദ്ധീകരണം നിർത്തി

പ്രകടനത്തിൽ പങ്കെടുത്ത്‌ പരിക്കേറ്റ ചിലരെ എസ്‌കെഐഎംഎസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെല്ലറ്റ്‌ തോക്കുകളിൽനിന്ന്‌ വെടിയേറ്റ്‌ പരിക്കേറ്റവരാണ്‌ ഇവരെന്ന്‌ ആശുപത്രി ജീവനക്കാർ പറഞ്ഞു. പെല്ലറ്റിന്റെ കൂർത്തചീളുകൾ തുളച്ചുകയറിയ ചിലരുടെ നില ഗുരുതരമാണ്‌.

Update: 2019-08-12 09:08 GMT

ശ്രീനഗർ: ജമ്മു കശ്‌മീർ സാധാരണ നിലയിലായെന്നാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്നാൽ സർക്കാർ വാദത്തെ തള്ളുന്നതാണ് കശ്‌മീരിൽ വീണ്ടും കർഫ്യൂ നിലവിൽ വന്നതായുള്ള റിപോർട്ടുകൾ. ശ്രീനഗറിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ്‌ ഉപയോഗിച്ച്‌ തടഞ്ഞിരിക്കുകയാണ്. ജനങ്ങൾ നഗര കേന്ദ്രത്തിലേക്ക്‌ വരുന്നത്‌ ഒഴിവാക്കാനാണിതെന്നാണ് റിപോർട്ടുകൾ.

വൻ സേനാവിന്യാസത്തെ മറികടന്നും താഴ്വരയിൽ പലയിടത്തും പ്രതിഷേധം ഉയരുന്നുവെന്ന്‌ അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപോർട്ട്‌ ചെയ്‌തു. ശ്രീനഗറിലെ സൗറായിൽ വെള്ളിയാഴ്‌ച നമസ്‌കാരത്തിനുശേഷം ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധറാലി നടന്നതായി ബിബിസിയും റോയിട്ടേഴ്‌സും വാഷിങ്ങ്‌ടൺ പോസ്റ്റും റിപോർട്ട്‌ ചെയ്‌തിരുന്നു. പ്രകടനത്തിനുനേരെ വെടിവയ്‌പും കണ്ണീർവാതക പ്രയോഗവും നടന്നതായാണ്‌ റിപോർട്ട്‌.

പ്രകടനത്തിൽ പങ്കെടുത്ത്‌ പരിക്കേറ്റ ചിലരെ എസ്‌കെഐഎംഎസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പെല്ലറ്റ്‌ തോക്കുകളിൽനിന്ന്‌ വെടിയേറ്റ്‌ പരിക്കേറ്റവരാണ്‌ ഇവരെന്ന്‌ ആശുപത്രി ജീവനക്കാർ പറഞ്ഞു. പെല്ലറ്റിന്റെ കൂർത്തചീളുകൾ തുളച്ചുകയറിയ ചിലരുടെ നില ഗുരുതരമാണ്‌. നിയന്ത്രണമേർപ്പെടുത്തിയിട്ടും വാർത്തകൾ പുറത്തുപോകുന്നതിൽ അധികൃതർ അസ്വസ്ഥരാണ്‌. പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന്‌ ആശുപത്രി അധികൃതർക്കും ജീവനക്കാർക്കും കർശന നിർദേശമുണ്ട്.

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി താഴ്‌വരയിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക്‌ സാധ്യതയുണ്ടെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്‌ തിരിച്ചടി ഉണ്ടായാൽ കശ്‌മീർ വീണ്ടും കലുഷിതമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിങ്കളാഴ്‌ച ഈദ്‌ ആഘോഷമായിട്ടും ഞായറാഴ്‌ച കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കശ്‌മീരിൽ ഫോൺ, ഇന്റർനെറ്റ്‌ സംവിധാനങ്ങൾ പുനസ്ഥാപിച്ചിട്ടില്ല. പരിമിതമായ ലാൻഡ്‌ലൈൻ സൗകര്യംമാത്രമാണ്‌ ഇപ്പോഴുള്ളത്‌.

ഇന്റർനെറ്റ്‌ സേവനങ്ങളും ടെലിഫോണും വിച്ഛേദിച്ചതോടെ കശ്‌മീരിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഗ്രേറ്റർ കശ്‌മീർ ഇംഗ്ലീഷ്‌ പത്രം ഞായറാഴ്‌ച മുതൽ താൽക്കാലികമായി പ്രസിദ്ധീകരണം നിർത്തി. ഇന്റർനെറ്റ്‌ സേവനങ്ങളില്ലാത്തതുമൂലം വാർത്താ ഉറവിടങ്ങൾ കുറഞ്ഞതാണ്‌ പ്രസിദ്ധീകരണം നിർത്താൻ കാരണമെന്ന്‌ പത്രാധിപർ അറിയിച്ചു.

Tags:    

Similar News