കർണാടകയിൽ സർക്കാർ വീഴും! രണ്ട് കോൺഗ്രസ് എംഎൽഎമാർ യെദ്യൂരപ്പയുമായി ചർച്ച നടത്തി

രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്

Update: 2019-05-26 10:44 GMT

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. മുൻ മന്ത്രി രമേഷ് ജാർക്കി ഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായതോടെ കർണാടകയിലെ സഖ്യ സർക്കാരിൻറെ നിലനിൽപ്പ് കൂടുതൽ അവതാളത്തിലായി. രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ മണ്ഡ‍്യയിൽ ജയിച്ച സുമലത അംബരീഷും ബി എസ് യെദ്യൂരപ്പയെ കണ്ടു. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. അംബരീഷിന്‍റെ ജൻമദിനമായ മെയ് 29ന് തീരുമാനം അറിയിക്കുമെന്ന് അവർ വ്യക്തമാക്കി. ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 79, ജനതാദള്‍ എസ് 37, ബിജെപി 105, ബിഎസ്പി1, മറ്റുള്ളവര്‍2 എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമായ 113 സീറ്റിലേക്കെത്താന്‍ ബിജെപിക്ക് എട്ട് സീറ്റുകള്‍കൂടി മതി.

കർണാടകയിലെ സഖ്യ സർക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മധ്യപ്രദേശിലും കുതിരക്കച്ചവട നീക്കം ആരംഭിച്ചതായി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. 

Tags:    

Similar News