ബിഹാറില്‍ തോട്ടക്കാരന്റെ തസ്തികയിലേക്ക് അപേക്ഷിച്ച അഞ്ച് ലക്ഷത്തില്‍ നിരവധി എംബിഎ, എഞ്ചിനീയറിങ് ബിരുദധാരികളും
166 തസ്തികകൾക്ക് ആവശ്യമായ മിനിമം യോഗ്യത പത്താം ക്ലാസ് പാസാണെങ്കിലും അപേക്ഷകരിൽ ഭൂരിഭാഗവും ജോലിക്ക് യോഗ്യതയുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.
പറ്റ്‌ന: ബിഹാറില്‍ തോട്ടക്കാരന്റെ തസ്തികയിലേക്ക് അപേക്ഷിച്ച അഞ്ച് ലക്ഷത്തില്‍ നിരവധി പേര്‍ എംബിഎ, എഞ്ചിനീയറിങ് അടക്കമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍. രാജ്യത്തെ തൊഴിലില്ലായ്മയുടെ ഏറ്റവും രൂക്ഷമായ അവസ്ഥയാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ജോലികളിലെ ഗ്രൂപ്പ് ഡി തസ്തികകളാണ് തോട്ടക്കാരന്‍ അടക്കമുള്ള ജോലികള്‍.
കാവല്‍ക്കാരന്‍, തോട്ടക്കാരന്‍, പ്യൂണ്‍, ക്ലീനര്‍മാര്‍ എന്നിവയുള്‍പ്പെടുന്ന 166 തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നതിനുള്ള അഭിമുഖങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. 166 തസ്തികകള്‍ക്ക് ആവശ്യമായ മിനിമം യോഗ്യത പത്താം ക്ലാസ് പാസാണ്.
ഗ്രൂപ്പ്ഡി ജോലികള്‍ക്ക് പ്രൊഫഷണല്‍ ബിരുദധാരികള്‍ അപേക്ഷിക്കുന്നതിന് പ്രധാന കാരണം സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം തന്നെയാണ്. 'ഞാന്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു, എന്നാല്‍ എന്റെ ശമ്പളം നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് പര്യാപ്തമല്ല. എന്റെ കുടുംബത്തെ പരിപാലിക്കാന്‍ എനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കണം,' ബിരുദധാരിയും അടുത്തിടെ അഭിമുഖത്തിന് ഹാജരായ അജയ് കുമാര്‍ പറയുന്നു ഭാര്യ മോണിക്ക കുമാരിയും ഇതേ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്.
2019 സെപ്തംബറില്‍ ആരംഭിച്ച ഇന്റര്‍വ്യൂവിനായി 4.5 ലക്ഷത്തിലധികം അപേക്ഷകര്‍ ഹാജരായി. ശരാശരി 1500-1600 അപേക്ഷകര്‍ പ്രതിദിനം അഭിമുഖത്തിനായി ഹാജരാകുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതിന്റെ പേരില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചതും വിവാദത്തിന് കാരണമായി. സംസ്ഥാനത്ത് തൊഴില്‍ പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉണ്ട്, അതിനാല്‍ എഞ്ചിനീയര്‍മാരും പ്രൊഫഷണല്‍ ഡിഗ്രി ഉടമകളും ഗ്രൂപ്പ്ഡി ജോലികള്‍ക്ക് അപേക്ഷിക്കുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ പ്രേം ചന്ദ് മിശ്ര പറഞ്ഞു.