ഗസയില്‍ നിന്ന് തെല്‍ അവീവിലേക്ക് റോക്കറ്റ് വര്‍ഷിച്ച് ഹമാസ്

Update: 2024-05-26 15:06 GMT

ഗസ സിറ്റി: ഗസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേല്‍ സൈന്യം അപായ സൈറണ്‍ മുഴക്കി. ഞായറാഴ്ചയാണ് സംഭവം.

മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗസയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.

റോക്കറ്റുകള്‍ ഗസ മുനമ്പില്‍ നിന്നാണ് വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അല്‍ അഖ്‌സ ടി.വിയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ആദ്യമായിട്ടാണ് തെല്‍ അവീവില്‍ അപായ സൈറണുകള്‍ മുഴങ്ങുന്നത്. തെല്‍ അവീവിന്റെ പല ഭാഗത്തായി 15 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മധ്യ ഇസ്രായേലിലേക്ക് ഞായറാഴ്ച റോക്കറ്റുകള്‍ തൊടുത്തുവിട്ടത് റഫ മേഖലയില്‍ നിന്നാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന ആരോപിച്ചു. പ്രദേശത്തെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രത്തിന് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് പുതിയ ആക്രണമമെന്നും ഇസ്രായേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു. റോക്കറ്റ് ആക്രമണത്തില്‍ മധ്യ ഇസ്രായേലില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റതായി മാഗന്‍ ഡേവിഡ് അഡോം റെസ്‌ക്യൂ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റുകള്‍ നഗരത്തില്‍ പതിക്കുന്നതിന്റെയും അപായ സൈറണുകള്‍ മുഴങ്ങുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.







Tags:    

Similar News