കശ്മീർ: ആശങ്കയറിച്ച് അഞ്ഞൂറിലധികം അക്കാദമിക് വിദഗ്ധരുടെ പൊതുപ്രസ്താവന

Jammu and Kashmir: Over 500 academics, scientists issue statement calling for end of curfew

Update: 2019-09-22 07:29 GMT

ന്യൂഡൽഹി: കശ്മീരിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ ആശങ്കയറിച്ച് അഞ്ഞൂറിലധികം അക്കാദമിക് വിദഗ്ധരും ശാസ്ത്രജ്ഞരും പൊതുപ്രസ്താവന ഇറക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് ഒന്നര മാസം പിന്നിട്ട സാഹചര്യത്തിലാണ് പ്രസ്താവന.

ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന കശ്മീരിലെ പ്രതിസന്ധിയെക്കുറിച്ച് ഞങ്ങളുടെ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് ഞങ്ങൾ എഴുതുന്നത്, ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കുക വഴിയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. അന്നുമുതൽ സർക്കാർ കശ്മീരിലെ ആശയവിനിമയം നിയന്ത്രിക്കുകയും പ്രതിപക്ഷ നേതാക്കളെയും വിമതരേയും അറസ്റ്റ് ചെയ്യുകയും സുരക്ഷാ സേനയെക്കൊണ്ട് താഴ്വര മുക്കിക്കളയുകയും ചെയ്തെന്ന് പ്രസ്താവനയിൽ പറയുന്നു. 


ആർട്ടിക്കിൾ 370 സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നവരാണ് പൊതുപ്രസ്താവന ഒപ്പുവച്ചിരിക്കുന്നത്. എങ്കിലും കശ്മീരിലെ ആശയവിനിമയ സംവിധാനവും ഇന്റർനെറ്റും റദ്ദ് ചെയ്തതിൽ എല്ലാവരും ആശങ്കാകുലരാണ്. കശ്മീരിലെ ചില ഭാഗങ്ങളിൽ ലാൻഡ്‌ ലൈനുകൾ പുനസ്ഥാപിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ സർക്കാറിന്റെ തന്നെ സ്ഥിതിവിവര കണക്കുകൾ പ്രകാരം കശ്മീരിലെ ലാൻഡ്‌ലൈൻ സംവിധാനത്തിൻറെ ഒരു ശതമാനത്തിൽ താഴെയാണ് പുനസ്ഥാപിച്ചത്. ഈ നടപടി കശ്മീരിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിൽ പരാജയപ്പെട്ടു. ഞങ്ങളുടെ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്ക് അവരുടെ കുടുംബങ്ങളുമായി സമ്പർക്കം പുലർത്താൻ കഴിയാത്തതിനാൽ അവർ ഏറെ വിഷമത്തിലാണെന്നും പ്രസ്താവനയിൽ പറയുന്നു.

കശ്മീരിലെ പ്രതിപക്ഷ നേതാക്കളുടെയും വിമതരുടെയും ആശയവിനിമയം തടഞ്ഞുവയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സർക്കാരിൻറെ നടപടികൾ ജനാധിപത്യവിരുദ്ധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തടവിലാക്കപ്പെട്ടവരെ കുറിച്ച് എന്ത് വീക്ഷണം പുലർത്തുന്നുണ്ടെങ്കിലും, ജനാധിപത്യത്തിൻറെ അടിസ്ഥാന പ്രകാരം അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് ഒരു ക്രിമിനൽ കുറ്റവും ചെയ്യാത്ത രാഷ്ട്രീയ എതിരാളികളെ തടവിലിടാനുള്ള അവകാശമില്ല എന്നതാണെന്നും പ്രസ്താവന ഓർമിപ്പിക്കുന്നു.

രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ക്ഷേമവും ഉയർത്തിപ്പിടിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഒപ്പിട്ടവർ പറഞ്ഞു. കശ്മീരിൽ മുഴുവൻ ആശയവിനിമയങ്ങളും ഉടനടി പുനസ്ഥാപിക്കുക. സുരക്ഷാ നിയന്ത്രണങ്ങൾ നീക്കുക, പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്നും സംസ്ഥാനത്ത് മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    

Similar News