കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് നിരവധി വീടുകള്‍ തകര്‍ന്നു

വർഷങ്ങളായി മഴക്കാലത്ത് കടൽകയറ്റ പ്രശ്നം നേരിടേണ്ടിവരുന്ന ​ഗതികേടിലാണ് ചെല്ലാനം നിവാസികൾ

Update: 2020-08-06 17:12 GMT

കൊച്ചി: കൊവിഡിന് പിന്നാലെ ദുരിതംവിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കമ്പനിപ്പടി, ബസാര്‍, കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്.

കിലോമീറ്ററുകളോളം കടല്‍ കേറിയതോടെ പലവീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങള്‍ക്ക് തകരാറ് സംഭവിച്ചു. തിരമാലകള്‍ ഉയരുകയും കടല്‍വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ആശങ്കയിലാണ് ജനങ്ങള്‍. കൂടുതല്‍ ദുരിതാശ്വാസ കാംപുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പഞ്ചായത്ത് മുഴുവനായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യപിക്കുന്നതിന് മുമ്പ് വരെ കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം ജനകീയവേദിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിലായിരുന്നു.

മഴക്കാലത്തിന് മുമ്പ് കടൽഭിത്തി നിർമിച്ച് നൽകാമെന്ന് മന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അധികൃതർ വാക്കാൽ ഉറപ്പ് നൽകിയിരുന്നു. വർഷങ്ങളായി മഴക്കാലത്ത് കടൽകയറ്റ പ്രശ്നം നേരിടേണ്ടിവരുന്ന ​ഗതികേടിലാണ് ചെല്ലാനം നിവാസികൾ   

Similar News