അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന് റിപോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അതിനാല്‍ പൂജാകാര്യങ്ങളില്‍ അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപോര്‍ട്ടും കിട്ടിയിട്ടില്ല. പൂവിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപോര്‍ട്ടുകള്‍ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നാണ് ബോര്‍ഡ് നിലപാട്.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ സംഭവത്തില്‍ അരളിപ്പൂ നുള്ളി വായിലിട്ട് ചവച്ചതിനെ തുര്‍ന്നാണെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന.
യുകെയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ സൂര്യ സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചതിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.