കരീം മുസ്്‌ല്യാര്‍ വധശ്രമം: ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരേ കേസെടുക്കണം-ഇമാംസ് കൗണ്‍സില്‍

ഒരു പള്ളി ഇമാം പരസ്യമായി ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആയിട്ടും കേരളീയ പൊതുസമൂഹം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത ആശങ്കാജനകമാണ്

Update: 2019-01-19 11:18 GMT

കാസര്‍കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ നടന്ന ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ കാസര്‍ഗോഡ് ബായാറില്‍ പള്ളി ഇമാമായ അബ്ദുല്‍ കരീം മുസ്‌ല്യാരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ സമിതി നേതാക്കള്‍ക്ക് അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറാനാവില്ല. ഹര്‍ത്താല്‍ ആഹ്വാനം നടത്തി ഹിന്ദുത്വ ക്രിമിനലുകളെ ആക്രമണത്തിന് പ്രേരിപ്പിച്ച ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരേയും ബിജെപി അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കെതിരേയും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. തീവ്ര ഹിന്ദുത്വര്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണമാണ് കാസര്‍ഗോഡ് ഉണ്ടായത്. നിരപരാധിയായ പള്ളി ഇമാമിനെ ഹര്‍ത്താല്‍ ദിനത്തില്‍ ഹിന്ദുത്വ സംഘടനാപ്രവര്‍ത്തകര്‍ തികച്ചും ഏകപക്ഷീയമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. എന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള നടപടികള്‍ പോലിസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഒരു പള്ളി ഇമാം പരസ്യമായി ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആയിട്ടും കേരളീയ പൊതുസമൂഹം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത ആശങ്കാജനകമാണ്. ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ കരീം മുസ്്‌ല്യാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. സംഘപരിവാരം സംസ്ഥാനത്ത് നടത്തുന്ന ആക്രമണങ്ങളെ ലഘൂകരിച്ചുകാണുന്ന ഇത്തരം പ്രവണതകളെ സംശയത്തോടു കൂടി മാത്രമേ വീക്ഷിക്കാനാവു. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുന്ന കരീം മുസ്്‌ല്യാരെ ഇമാംസ് കൗണ്‍സില്‍ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.






Tags:    

Similar News